വിളനാശമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. വിള ഇൻഷുറൻസ് നഷ്ടപരിഹാരം കൂട്ടുന്നത് പരിഗണിക്കുന്നതിനൊപ്പം തന്നെ വന്യമൃഗ ശല്യം നേരിടുന്നവർക്കുള്ള നഷ്ട പരിഹാരവും വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ടൌട്ടേ ചുഴലിക്കാറ്റിന് മുമ്പ് വിളനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുക ജൂൺ ഒന്നിന് മുമ്പ് തന്നെ അനുവദിച്ചിട്ടുണ്ട്. അത് കർഷകർക്ക് വേഗത്തിൽ വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും കർഷകർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റ്യാടിയിലെ നാളികേര പാർക്ക് രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ലോക്ഡൌണിൽ നഴ്സറികൾ പ്രവർത്തിക്കുന്നതിന് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കശുവണ്ടി സംഭരണത്തിന് ഉടൻ നടപടിയുണ്ടാകുമെന്നും കശുമാങ്ങയിൽ നിന്നുള്ള ഫെനി ഉൽപ്പാദനം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.