കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസുകളും ജല ഗതാഗത വകുപ്പിന്റെ ബോട്ടുകൾ 50 ശതമാനവും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും കെഎസ്ആർടിസി സർവീസ് നടത്തുക. സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രാക്കാരുടെ ആവശ്യാനുസരണമാകും സർവീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഒഴികെ സർവീസ് നടത്തുകയില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ പുനഃരാരംഭിക്കും. ഇതോടൊപ്പം സംസ്ഥാനജല ഗതാഗതവകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും 50 ശതമാനം ഷെഡ്യൂളുകൾ വീതം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.