കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയോടെ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയുണ്ടെന്നും കാലാസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കൻ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തിൽ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റർ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തിൽ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ മ്യാൻമർ നൽകിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. മറ്റന്നാൾ മുതൽ മഴ ശക്തമാകും. മെയ് 15 ഓടെ ലക്ഷദ്വീപിന് സമീപം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മെയ് 16 ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി ആയി മാറാൻ ആണ് സാധ്യത. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. തീരമേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.