ഒന്നാം ലോകരാഷ്ട്രങ്ങള്‍ അതീവ സംക്ഷോഭത്തില്‍ പെട്ടു മഥിക്കുകയാണ് എന്നുള്ളതിന്റെ ഏറ്റവും ബ്രഹത്തായ ഉദാഹരണമാണ് മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കടുത്ത വൈഷമ്യങ്ങള്‍ പലവിധത്തിലും സൃഷ്ടിക്കപ്പെടുന്നത്. എപ്പോഴൊക്കെ അവര്‍ കൃതൃമമായി കെട്ടിപ്പൊക്കിയ സംസ്കാരം, സമ്പത്ത് , ഭക്ഷ്യസുരക്ഷ, മറ്റു പ്രകൃതിദത്ത വിഭവങ്ങളുടെ സമാഹാരം, ശാസ്ത്രവളര്‍ച്ച, സാമ്പത്തിക വളര്‍ച്ച, മനുഷ്യ വിഭവ സമാഹരണം അങ്ങനെ നിലനില്‍പ്പിനു ഊന്നല്‍ കൊടുക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോഴാണു ഈ പ്രക്രിയ ഉടലെടുക്കുന്നത് എന്ന് ചരിത്രം നമ്മളെ പഠിപ്പിക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ ഭടന്മാര്‍ക്കും, അവരുടെ പൌരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഒരുക്കുവാന്‍ വേണ്ടി കൃതൃമമായി ഭാരതത്തില്‍ ഭക്ഷ്യദാരിദ്ര്യം ഉണ്ടാക്കി ഇവിടുത്തെ ധ്യാന്യങ്ങള്‍ നാടുകടത്തി നടത്തിയ ക്രൂരതയില്‍ പട്ടിണി കിടന്നു മരിച്ചത് യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ പതിന്‍മടങ്ങായിരുന്നു. അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ എല്ലാം തന്നെ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ചതും ആകുന്നു. ആയുധ വില്‍പ്പന, കൃതൃമമായി നിര്‍മ്മിച്ച ഭക്ഷ്യ വസ്തുക്കള്‍, കീടനാശിനികള്‍, മരണം വിതക്കുന്ന മരുന്നുകള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ഇവരുടെ ശാസ്ത്രത്തെയും, സാങ്കേതികവിദ്യകളെയും എങ്ങനെഒക്കെ ലോക നശീകരണത്തിനു ഉതകും വിധം പ്രയോജനപ്പെടുത്താം എന്ന ചിന്തകളില്‍ നിന്ന് അങ്കുരിച്ച സാമ്പത്തികശാത്രത്തിന്റെ പരീക്ഷണശാലകളായി മാറുകയാണ് മൂന്നാംലോകരാഷ്ട്രങ്ങള്‍. ഇതൊന്നും മനസ്സിലാകാതെ അവരുടെ കയ്യിലെ ചട്ടുകങ്ങള്‍ ആയി മാറുകയാണ് നമ്മുടെ ഭരണാധികാരികളും , ജനതയും.
ആഗോള ഭീമന്‍മാരായ വ്യവസായികളുടെ നീരാളിഹസ്തങ്ങള്‍ ”ലോബിയിംഗ് ”എന്ന സംവിധാനത്തിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ തിണുര്‍ത്ത പാടുകളാണ് ഇവരുടെ ഹൃദയത്തില്‍ പിന്നീടു വടുക്കളായി രൂപാന്തരം പ്രാപിക്കുന്നത്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ഈ ചെന്നായ്ക്കളെ തിരിച്ചറിയുക തന്നെ വേണം
ബിജുനാരായണൻ