‘നീയറിഞ്ഞോ?
ഞാൻ നട്ട കണിക്കൊന്ന വയസറിയിച്ചു!
സമയം തെറ്റിയാണെന്നു മാത്രം.
കണികാണാൻ നേരം പൂക്കുമെന്നു കരുതി
മീനത്തിലേ പൂത്തു
മേടത്തിലിനി പൂവൊന്നുമുണ്ടാവില്ല!’
‘നീയെന്തൊരു മനുഷ്യനാണ്!
നിന്റെ മോളെന്നു പൂത്തോ
അന്നാണ് നിന്റെ വിഷു
വേഗം പോയി കാണിക്കാണിക്കവളെ
ഓട്ടുരുളി, വാൽക്കണ്ണാടി, കൃഷ്ണവിഗ്രഹം
ഒക്കേയും വേണം, പൂവൊന്നും നുള്ളല്ലേ
അവളുടെ കൂടെയിരിക്കണം
നീ കണ്ടോ
നിന്റെ മോളുടെ കവിളിലൊട്ടിയ നീർക്കുമിളകളെ
അതിലേക്കു നോക്കൂ
നിനക്കവളെ കാണാം
ഈ പ്രപഞ്ചം കാണാം
അതിനുള്ളിൽ നിന്നെയും കാണാം.’
അനീഷ് തകടിയിൽ