രാമുവിന്റെ കഥ.. തുടരുന്നു

രണ്ടാമതൊരു സീരിയലുകാരൻ രാമുവിന്റെ കഥയ്ക്കായി വിളിക്കുമ്പോൾ സത്യനാഥൻ അടുക്കളയിലായിരുന്നു. ശൂന്യതയില്‍നിന്ന് തീറ്റപ്പണ്ടങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സ്മിതയുടെ കഴിവിനെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും പ്രശംസിച്ചുകൊണ്ട് അടുക്കളപ്പാതകത്തിൽ കാലാട്ടി ഇരിക്കുകയായിരുന്നു അയാൾ. സ്മിതയുടെ കയ്യിൽ കിണ്ണത്തിൽ അവലും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചെടുത്തതുണ്ടായിരുന്നു. കുഞ്ഞുങ്ങൾക്കായല്ലോ എന്നയാൾ ആശ്വസിച്ചു. അയാളെ ചൂഴുന്ന ദാരിദ്ര്യത്തിനൊരു കുറവും വന്നിരുന്നില്ല. അപ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഒരു നിമിഷം സ്മിതയുടെ കണ്ണിൽ മിന്നിമാഞ്ഞ പ്രതീക്ഷയുടെ വെളിച്ചം അയാൾക്ക് കാണാതിരിക്കാനായില്ല.
“നിങ്ങളും കുറച്ചു കഴിച്ചോ. വെശന്നിരിക്കുവല്ലേ.”
അവൽക്കിണ്ണം നീട്ടി അവൾ പറഞ്ഞു. വേണ്ടെന്നു തലയാട്ടി അയാൾ ഫോൺ കടന്നെടുത്തു. അടുക്കളയിലെ ഒഴിയുന്ന ടിന്നുകൾ സത്യനാഥന്റെ മനഃസ്ഥൈര്യം കുറയ്ക്കുന്നുണ്ട് എന്ന് സ്മിതയ്ക്കറിയാം. എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമെന്ന് അവൾ ശുഭാപ്തിവിശ്വാസിയായി. കഥയന്വേഷിച്ചുള്ള വിളികൾ ഇപ്പോഴങ്ങനെ വരാറില്ല.

“ഹാലോ! സാറേ ഇത് തുളസിയാണ്. തുളസി ഓലിക്കര, രമാകാന്തൻ സാറിന്റെ അസിസ്റ്റന്റ്. ആ കഥ സാറെനിയ്ക്കു സ്ക്രിപ്റ്റാക്കിത്തരുവോ എന്നറിയാൻ വിളിച്ചതാണ്.”
വളച്ചുകെട്ടില്ലാതെ അയാൾ കാര്യം പറഞ്ഞു.

“പൊന്നു മനുഷ്യാ, അതൊരു സീരിയലിനു പറ്റിയ കഥയല്ലെന്നു എഴുതിവന്നപ്പോൾ എനിക്കും തോന്നുന്നു. രമാകാന്തൻ സാറ് പറഞ്ഞത് ശരിയാ. പിന്നെ സാറു പറഞ്ഞ മാറ്റങ്ങളിൽ എനിക്കൊട്ടു താല്പര്യവുമില്ല. പിന്നേമെന്തിനാ അതും ചോദിച്ചുകൊണ്ട് ബുദ്ധിമുട്ടിക്കുന്നത്?”

“അയ്യോ സാറേ.. ഇതങ്ങേർക്കു വേണ്ടിയൊന്നുമല്ല. വേറൊരാളിനാ. മാത്രമല്ല, സാറ് കഥയൊന്നും മാറ്റണ്ട. തൂങ്ങിനിൽക്കുന്നതായോ അടിച്ചുകൊല്ലുന്നതായോ എങ്ങനെ വേണേലും തുടങ്ങിക്കോ. എടുക്കാൻ ആളുണ്ട്. സ്ക്രിപ്റ്റ് സാറു തന്നെ ചെയ്യണം എന്ന് നിർബന്ധം!”

“ആർക്കാണ് അത്രേം നിർബന്ധം? ആ കഥ എന്തുവന്നാലും ഞാൻ സീരിയൽ ആക്കാൻ ഉദ്ദേശിക്കുന്നില്ല. അതു ശരിയാവില്ല.”
സത്യനാഥൻ ഫോൺ വയ്ക്കാൻ തുടങ്ങുകയായിരുന്നു.

“സാറേ.. ഫോൺ വയ്ക്കല്ലേ. ഞാൻ പറയുന്നത് ഒന്നു കേൾക്കിന്. ആ കഥ എന്നാ വേണ്ട, അത് നിങ്ങള് നോവലോ പുസ്തകമോ എന്തെരോ ആക്കിൻ. വേറെ സ്ക്രിപ്റ്റ് എന്തെങ്കിലും എഴുതാമോ? സീരിയല് പിടിക്കാൻ അത്യാവശ്യപ്പെട്ട് നിക്കുന്നൊരു പാർട്ടി എന്റടുത്ത് വന്നേയ്ക്കുവാ. എനിക്കും ഇത്തിരി ഗുണമുണ്ടെന്നു കൂട്ടിക്കോളിൻ. നമ്മടെ സർക്കിളിനു വെളിയിൽപ്പോയാൽ അവർക്കു നൂറാളെക്കിട്ടും! നമ്മളോടുള്ള വിശ്വാസം കൊണ്ടു നിക്കുവാണ്. ഒന്ന് സഹായിക്കിൻ സാറേ, നിങ്ങക്കും ഗുണമാ. ഞാനും രമസാറിന്റെ കൂടെ എത്രകാലം ഇങ്ങനെ..”
അയാളുടെ സത്യസന്ധത സത്യനാഥനിഷ്ടപ്പെട്ടു.
തുളസി ഓലിക്കര.. ഒന്നുരണ്ടുപ്രാവശ്യം സംസാരിച്ചിട്ടുണ്ട് അയാളോട്. രമാകാന്തന്റെ ഫസ്റ്റ് അസിസ്റ്റന്റ്.

“ആട്ടെ.. നോക്കാം. ഉറപ്പൊന്നും പറയുന്നില്ല.”
സത്യനാഥൻ ആ അവസരം സ്വീകരിക്കാനുറച്ചു. സംസാരം കേട്ടുനിന്ന സ്മിതയിൽ ആശ്വാസത്തിന്റെ നിശ്വാസമുയർന്നു.
‘അതിനു മുമ്പ് രാമുവിനെ എഴുതിത്തീർക്കണം.’ അയാൾ മനസ്സിലുറച്ചു. ഇയാളീപ്പറയുന്ന പാർട്ടിയൊക്കെ ഉള്ളതാണോ ആവോ!

“ഉറപ്പിക്കണം സാർ. ഉടനെ എഴുതിത്തുടങ്ങുകയും വേണം. നാളെ കാലത്ത് ഞാൻ വന്നു സാറിനെ കാണാം.”

“അതൊന്നും വേണ്ട. നാളെ ഞാനിത്തിരി തിരക്കിലാണ്.”

“പിന്നേ.. തിരക്ക്. അല്ലെങ്കിലും ഇതൊന്നും വച്ചുതാമസിപ്പിച്ചൂടാ. നാളെ ഞാൻ പ്രൊഡ്യൂസറെം കൂട്ടി വീട്ടിലേയ്ക്കു വരാം. ഒഴിവു കഴിവൊന്നും പറയണ്ട, സാറിനു ഇതുകൊണ്ട് ഗുണമേ വരൂ..”

തുളസി ഓലിക്കര ഫോൺ വച്ചുകഴിഞ്ഞു.
ഒരു വർക്ക് കിട്ടുക എന്നുവച്ചാൽ ഇപ്പോഴതൊരാശ്വാസമാണ്. എന്നാലും രാമു മനസ്സിലിങ്ങനെ കിടക്കുമ്പോൾ മറ്റൊന്നെഴുതുക എളുപ്പമല്ല. രാമുവിനെ എങ്ങനെയെങ്കിലും എഴുതിത്തീർക്കണം. അതിങ്ങനെ മനസ്സിൽക്കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എഴുതി ഉള്ളിൽനിന്നിറക്കിവിട്ടാലേ അടുത്ത ഒന്നിനെ തെളിഞ്ഞ മനസ്സോടെ സമീപിക്കാനാവൂ.

പൂട്ടിപ്പോയ കമ്പനി ഇനി തുറക്കുന്ന ലക്ഷണവും കാണുന്നില്ല. ഉപജീവനത്തിന് എഴുത്തുതന്നെ ശരണം എന്നായാൽ സീരിയൽ ഒരു നല്ല ഓപ്ഷൻ എന്നതാണ് സ്മിതയുടെയും അഭിപ്രായം. കൊറോണയ്ക്കു ശേഷം അല്ലറചില്ലറ ജോലികളിൽ നിന്ന് അരിഷ്ടിച്ചുള്ള വരുമാനത്തിൽ തട്ടിമുട്ടി പോകുന്ന ജീവിതം അവളെയും തളർത്തുന്നു എന്നറിയായ്കയല്ല, നിവൃത്തികേടിൽ കണ്ടില്ലെന്നുനടിക്കുകയായിരുന്നു. ഇനി കാര്യമായെന്തെങ്കിലും എഴുതിത്തുടങ്ങണം. അങ്ങനെ മനസ്സിലുറപ്പിച്ചപ്പോൾ സത്യനാഥൻ വീണ്ടും രാമുവിനെ എഴുതാനെടുത്തു; ഇക്കുറി എഴുതിത്തീർക്കാൻ തന്നെ ഉറച്ചുകൊണ്ട്!

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!