ഭാഷ കൊണ്ട് തീർക്കുന്ന ഹാസ്യവിപ്ളവം, വി കെ എൻ കൃതികൾ ആദ്യവായന മുതൽ തോന്നീട്ടുള്ളതങ്ങനെയാണ്. ഒരുപാട് ചിരിയും അതിനേക്കാൾ ഏറെ ഉള്ളുനിറവുമായി ഓരോ എഴുത്തും വായിച്ചു പോയതോർത്താണ് ‘ അനുസ്മരണ’ വായിക്കാനെടുത്തത്. ആത്മകഥാംശമുള്ള നോവൽ എന്നുകൂടെ കണ്ടപ്പോൾ വായിക്കാൻ ധൃതിയായി. ആദ്യമായെന്നെ വി കെ എൻ കരയിച്ചു, ” എന്റെ സത്യത്തിനു നീയൊരു ലോകമായിരുന്നു.. ഓടിയടുത്ത കാലടികൾ, അന്നേരം ഒരു സൂചിത്തുമ്പിലൂടെ, നിന്നിൽ നിന്ന് നിന്റെ അർദ്ധപ്രജ്ഞയിൽ നിന്ന് സത്യത്തെ മായ്ച്ചുകളഞ്ഞോ..?” ഹാസ്യത്തിന്റെ തമ്പുരാൻ എഴുതി നിർത്തിയിരിക്കുന്നു.
പേര്?
അതൊരു വാചകമാണ്. പാടണം. പറയാനൊക്കില്ല.
എന്നാലും കേൾപ്പിക്ക്.
ഇടതു ചെവി പൊത്തി മുഖം താഴ്ത്തി അവൾ പാടുന്നു.
സത്യഭാമാകതവൈതിറവായ്.
എന്നാണോ പേര്?
പിന്നല്ലാതെ?
അതേ സത്യമാണ് അദ്ദേഹത്തിൽ നിന്ന് മാഞ്ഞുപോയത്. ആ സത്യം വേദവതിയമ്മയാകണേ എന്ന് അവസാന പേജുവരെ ഞാൻ വെറുതേ ആഗ്രഹിച്ചു.. ഉറക്കം ഞെട്ടിയ വെളുപ്പാൻ കാലത്ത് വായിക്കാൻ കൈയ്യിലെടുത്തത് കണ്ണീരുണങ്ങിയ ആ അക്ഷരങ്ങളായിരുന്നു.
ബിന്ദു