നന്ദി

 

എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും,മര-
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂര്‍ത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി.

നീളുമീ വഴിച്ചുമടുതാങ്ങിതന്‍
തോളിനും വഴിക്കിണറിനും നന്ദി.
നീട്ടിയോരു കൈക്കുമ്പിളില്‍ ജലം
വാര്‍ത്തുതന്ന നിന്‍ കനവിനും നന്ദി.
ഇരുളിലെ ചതിക്കുണ്ടിനും പോയൊ-
രിരവിലെ നിലാക്കുളിരിനും നന്ദി.
വഴിയിലെ കൊച്ചു കാട്ടുപൂവിനും
മുകളിലെ കിളിപ്പാട്ടിനും നന്ദി.

മിഴിയില്‍ വറ്റാത്ത കണ്ണുനീരിനും
ഉയിരുണങ്ങാത്തൊരലിവിനും നന്ദി.
ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കിയേറെയേകയായ്
കാത്തുവെയ്ക്കുവാനൊന്നുമില്ലാതെ
തീര്‍ത്തുചൊല്ലുവാനറിവുമില്ലാതെ

പൂക്കളില്ലാതെ പുലരിയില്ലാതെ
ആര്‍ദ്രമേതോ വിളിക്കുപിന്നിലായ്
പാട്ടുമൂളി ഞാന്‍ പോകവേ,നിങ്ങള്‍
കേട്ടുനിന്നുവോ! തോഴരേ,നന്ദി,നന്ദി

സുഗതകുമാരി

അക്ഷരങ്ങളുടെ, പ്രകൃതിയുടെ, പെണ്ണിന്റെ, കാടിന്റെ, കവിതയുടെ അമ്മയ്ക്ക്
അടയാളത്തിന്റെ കണ്ണീർ പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!