പാലക്കാട് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുമ്പോൾ ശ്യാംമോഹന് അപരിച്ചതത്വം തീരേ തോന്നിയില്ല. അരുണയുടെ വാക്കുകളിലൂടെ അത്രെയേറെ പരിചിതമായിരുന്നു ആ നാടിന്റെ മുക്കും മൂലയും. സെക്കൻഡ് പ്ലാറ്റ്ഫോംമിൽ നിന്നും ഓവർബ്രിഡ്ജിന്റെ പടികൾ കയറുമ്പോൾ, തന്നോട് ഫോണിൽ സംസാരിച്ചുകൊണ്ട് പടികൾ കയറി മുകളിൽ നിന്നും കാണുന്ന പ്ലാറ്റ്ഫോം കാഴ്ചകൾ പങ്കുവയ്ക്കുന്ന അരുണയെ ഓർമ്മവന്നു. അയാൾ റെയിൽവേസ്റ്റേഷന് പുറത്തിറങ്ങി, ഓട്ടോസ്റ്റാന്റിൽ ദേവികടാക്ഷം എന്ന പേരുള്ള ഓട്ടോ തിരഞ്ഞു. അരുണയുടെ സഹായത്തിന് ഓടിയെത്തുന്ന മധുവിന്റെ ഓട്ടോയാണ്. കയ്യിൽ ഫോൺ നമ്പർ ഉണ്ട്. വിളിക്കണ്ട! തന്റെ ഈ വരവ് ആരും അറിയാതിരിക്കട്ടെ! നിരന്നു കിടക്കുന്ന ഓട്ടോകളുടെ പേര് വായിച്ചുമുന്നോട്ട് നടന്നു. വരിയിൽ മൂന്നാമതായി ദേവികടാക്ഷം കണ്ടപ്പോൾ സന്തോഷം തോന്നി.
ഡ്രൈവിംഗ് സീറ്റിൽ കട്ടി താടി ഉള്ള ഒരു ചെറിയ മനുഷ്യൻ.
” ഒന്ന് മാലാട് ദുർഗ്ഗാദേവി ക്ഷേത്രത്തിന്റെ അടുത്ത് വരെ പോകണം”
“ശരി സാർ “, മധു ഒരു പുഞ്ചിരിയോടെ പറഞ്ഞു.
മധുവിന് ശാന്തി പണിയാണ് പറ്റണത് എന്ന അരുണയുടെ കളിയാക്കലിൽ ശരിയുണ്ട്. വെളുത്തു മെലിഞ്ഞ ശരീരം, നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറി, ഒരു ശാന്തിക്കാരന്റെ ഭാവം തന്നെയാണ് മധുവിന്!
യാത്രക്കാരൻ കയറി സ്വസ്ഥമായി ഇരുന്നു എന്നുറപ്പിച്ചതിനു ശേഷം മധു വണ്ടിയെടുത്തു.
ഓട്ടോപതിയെ റെയിൽവേസ്റ്റേഷൻ റോഡിലേക്കിറങ്ങി, ശ്യാം മോഹൻ വഴിയോരകാഴ്ച്ചകളിലേക്ക് കണ്ണ് നീട്ടി.
“പലഹാരകട “
ആ ബോർഡിൽ കണ്ണുടക്കി.
” മാഷേ, മാഷിവിടെ വരുമ്പോൾ പലഹാരകടയിലൊന്നു പോകണം. ഏലക്ക ഇട്ട കടുപ്പത്തിലെടുക്കുന്ന ചായയും ഉന്നക്കയും കഴിക്കണം”.
താനിന്ന് വരെ കഴിക്കാത്ത ഉന്നക്കയുടെ രുചി പറഞ്ഞു കൊതിപ്പിച്ചിരുന്നു അരുണ. കാണുന്ന എല്ലാ കാഴ്ചകളിലും അവൾ നിറഞ്ഞു നിൽക്കുകയാണ്. ടൗൺ വിട്ട് ഓട്ടോ ഗ്രാമഭംഗി നിറഞ്ഞു നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചു. നഗരത്തിന്റെ തിരക്കിൽ നിന്നും ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്…അയാൾ കണ്ണുകളടച്ചു ഒരു ദീർഘനിശ്വാസമെടുത്തു. ഇളം കാറ്റിന്റെ കുളിരേറ്റപ്പോൾ തളർച്ച തോന്നി, സമയം 9.30 ആയി. പ്രഭാതഭക്ഷണം ഇത് വരെ കഴിച്ചില്ല! തേടുന്നത് അംബിസ്വാമി ഹോട്ടൽ ആണ്. അവിടുത്തെ മസാല ദോശയും ഫിൽറ്റർ കാപ്പിയും. അരുണ പറഞ്ഞു പറഞ്ഞു മനസ്സിൽ നിറഞ്ഞ കൊതി. അയാളുടെ കണ്ണുകൾ വഴിയരികിലെ ബോർഡുകളിൽ ആ പേര് തേടി. അമ്പലത്തിന്റെ കമാനം കഴിഞ്ഞ് ഒരു വലിയ ആലുണ്ട്, അതിനടുത്താണ് ഹോട്ടൽ എന്ന് അരുണ പറഞ്ഞിരുന്നു.
ഓട്ടോ “മാലാട് ദുർഗ്ഗാദേവി ക്ഷേത്രം” എന്ന ബോർഡ് വച്ച വലിയ കമാനത്തിലൂടെ ചെറിയ ടാർ റോഡിൽ പ്രവേശിച്ചു. 100മീറ്റർ മാത്രം മുന്നിലായി ആൽമരം കാണാം. “അംബിസ്വാമി ഹോട്ടൽ “, ബോർഡ് കണ്ടതും മധുവിനോട് ഓട്ടോ നിർത്താൻ പറഞ്ഞു. “എനിക്ക് പ്രാതൽ കഴിക്കണം”.
” നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ടൗണിൽ നല്ല റസ്റ്റോറന്റിൽ നിർത്തുമായിരുന്നല്ലോ”. “ഇത് മതി” അയാൾ ഓട്ടോയിൽ നിന്നിറങ്ങി. അംബിസ്വാമിയെ കാണാനുള്ള കൗതുകത്തോടെ ഹോട്ടലിനകത്തേക്ക് കയറി. കൗണ്ടറിലെ പണപ്പെട്ടിക്ക് മുന്നിലെ കസേരയിൽ തന്റെ ശരീരം ഒതുക്കാൻ പാടുപെട്ട് അംബിസ്വാമി. കൗണ്ടറിൽ മെയിൻഡോറിന് നേരെ തിരിച്ചുവച്ചിരിക്കുന്ന ലാഫിങ് ബുദ്ധക്കും അയാൾക്കും തമ്മിലുള്ള സാമ്യം ശ്യാം മോഹനുള്ളിൽ ചിരി പടർത്തി. നെറ്റിയിൽ നീളത്തിൽ മൂന്ന് ഭസ്മക്കുറിയുണ്ട് അംബിസ്വാമിക്ക്. അയാളുടെ വീതിയുള്ള കറുത്ത നെറ്റിയിലെ ഭസ്മക്കുറി നാഷണൽ ഹൈവേയാണ് ഓർമിപ്പിക്കാറ് എന്ന് പറഞ്ഞുള്ള അരുണയുടെ ചിരി കാതിൽ മുഴങ്ങുന്നു. പുറത്തുനിന്നുള്ള ഒരാളെ ഹോട്ടലിൽ കണ്ട് അംബിസ്വാമിയുടെ കണ്ണുകൾ നൂറ് വാട്ട് ബൾബുകൾ പോലെ തിളങ്ങി.
“വാ…സാറെ” അയാൾ ആദരപൂർവ്വം ക്ഷണിച്ചു. “ഡാ…. വേലു…., സാറിനെ ഫാമിലി റൂമിൽ ഇരുത്തൂ ” “വേണ്ട…ഞാൻ ഇവിടെ ഇരുന്നോളാം”
മുന്നിലെ വയൽ കാണാൻ കഴിയുന്ന ഒരു സീറ്റിൽ അയാൾ ഇരുപ്പുറപ്പിച്ചു.
വേലു ആഗതനായി. മെലിഞ്ഞു ശോഷിച്ച ഒരാൾ. ഹോട്ടൽ മെനു സൂപ്പർ ഫാസ്റ്റിന്റെ സ്പീഡിൽ പറഞ്ഞു തീർത്ത് ഉണ്ടക്കണ്ണുകൾ മിഴിച്ച് ഓർഡറിനായി കാത്ത് നിന്നു.
“ഒരു ഫിൽറ്റർ കോഫിയും ഒരു മസാലദോശയും” വേലു ഒരു നിസംഗ്ഗഭാവം കൈവരിച്ചു, ഇതിനാണോ ഇയാൾ ഈ മെനു മുഴുവൻ കേട്ടത് എന്നാണോ! അതോ ഇയാൾക്കിത് നേരത്തേ പറഞ്ഞൂടെ എന്നായിരുന്നോ വേലുവിന്റെ കണ്ണുകൾ ചോദിച്ചത്! ഒന്നും പറയാതെ വേലു അകത്തേക്ക് പോയി. ശ്യാംമോഹൻ പച്ച പട്ടുവിരിച്ച പാടത്തേക്ക് മിഴി നീട്ടി, മനസ്സ് തനിക്കേറെ ഇഷ്ടമുള്ള പച്ചപട്ടുടുത്ത അരുണയിലേക്കും. മാഷേ….എന്ന നീണ്ട വിളി കാതിൽ മുഴങ്ങുന്നു. അയാളുടെ ഉള്ളിൽ ഒരു ദീർഘനിശ്വാസം തിക്കുമുട്ടി. ആ ദീർഘനിശ്വാസത്തിൽ ഫിൽറ്റർ കാപ്പിയുടെ ഗന്ധം കുളിരായി ഉള്ളിൽ നിറഞ്ഞു. വേലു കൊണ്ടുവന്ന കാപ്പി കൊതിയോടെ കയ്യിലെടുത്തു. തലച്ചോറിലെ ഓരോ നാടി ഞരമ്പുകളും ഉണരുന്ന ഗന്ധം. ഒരിറക്ക് കാപ്പി കുടിച്ചു. അരുണ പറഞ്ഞതൊന്നും വെറുതെയായിരുന്നില്ല! അത്രയേറെ രുചിയുള്ള കാപ്പി. മുന്നിലിരിക്കുന്ന മസാല ദോശ കഴിച്ചു തുടങ്ങി. ഓരോ വാ കഴി ക്കുമ്പോഴും മസാലദോശയുടെ രുചി ഏറിയേറി വന്നു. സംതൃപ്തിയോടെ കൗണ്ടറിൽ കാശുകൊടുത്ത് അംബിസ്വാമിയോട് ഭക്ഷണത്തെക്കുറിച്ച് ഒരു നല്ല വാക്കും പറഞ്ഞ് അയാൾ പുറത്തിറങ്ങി.
"അമ്പലത്തിലേക്ക് അല്ലേ സാർ" ഓട്ടോയിൽ ചാരി നിൽക്കുന്ന മധു ചോദിച്ചു." അല്ല,അമ്പലത്തിനടുത്തുള്ള വൃന്ദാവനത്തിലേക്ക്, അരുണയുടെ വീട് " "അരുണേടത്തിയുടെ വീട്ടിലേക്ക് ആയിരുന്നോ സർ! എനിക്ക് ഒരുപാട് അടുപ്പമുള്ള വീടാണ് " മധുവിന്റെ സ്വരത്തിൽ സന്തോഷം നിറഞ്ഞു. "സാറിന് എങ്ങനെയാ പരിചയം? ബന്ധുവാണോ? "
“അല്ല, എന്റെ സുഹൃത്ത് പറഞ്ഞിട്ട് വരികയാണ്, ഒരാവശ്യത്തിന്” അയാൾ ഒരു നുണയനായി.
” കുറച്ചുദിവസമായി അരുണേടത്തിയെ കണ്ടിട്ട്! അവിടെ ഉണ്ടോ എന്ന് അറിയില്ല ” “ഇല്ലെങ്കിലും കുഴപ്പമില്ല, എനിക്ക് അവിടെ ഒരു സാധനം ഏൽപ്പിക്കാനാണ്, ഒരു ജോലിക്കാരി ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞിരുന്നു ” “ശരിയാണ്, ജാനു അമ്മ ഉണ്ട് “
പുറത്തേക്ക് കണ്ണോടിച്ച അയാളിൽ ഓട്ടോ അമ്പലത്തിനു മുന്നിലൂടെയാണ് പോകുന്നതെന്ന് ബോധ്യം ഉളവായി. കയറണോ? വേണ്ട. ആദ്യം അരുണയുടെ വീട്ടിലേക്ക്. കണ്ണടച്ച് ദേവിയെ പ്രാർത്ഥിച്ചു. തെളിഞ്ഞുവന്നത്, കണ്ണുകൾ നീട്ടി എഴുതിയ, ചുവന്ന കല്ലുവച്ച മൂക്കൂത്തി അണിഞ്ഞ, നെറ്റിയിൽ കറുത്ത പൊട്ടിനു മേലെ ചന്ദനക്കുറി വരച്ച അരുണയുടെ നിറഞ്ഞ ചിരിയുള്ള മുഖമാണ്. കറുത്ത കരയുള്ള സെറ്റും മുണ്ടും അണിഞ്ഞ് തലനിറയെ മുല്ലപ്പൂ വച്ച് അമ്പലമുറ്റത്ത് നിൽക്കുന്ന ഒരു ഫോട്ടോ മൊബൈലിൽ എവിടെയെങ്കിലും ഉണ്ടാകുമോ! ഉണ്ടായിരുന്നെങ്കിൽ… അയാൾ മൊബൈലിൽ കയ്യോടിച്ചു.
ഓട്ടോ ചെങ്കൽമതിൽ കെട്ടിയ ഒരു വീടിന്റെ പടിപ്പുരയിൽ നിന്നു. “ഇതാണ് സാർ അരുണേടത്തിയുടെ വീട്” ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കണ്ടത് തലയുയർത്തി നിൽക്കുന്ന പടിപ്പുരയും, പടിപ്പുരയെ ചുറ്റുപിണഞ്ഞു പൂപ്പന്തലിട്ടു കിടക്കുന്ന മുല്ലവള്ളിയുമാണ്. അയാളുടെ കണ്ണുകൾ ചെറുതായി നനഞ്ഞു. തനിക്ക് ഏറെ ഇഷ്ടമാണ് മുല്ലപ്പൂക്കൾ എന്ന് എപ്പോഴാണ് അരുണയോട് പറഞ്ഞത് എന്ന് ഓർമ്മയില്ല! തനിക്കായ് അവൾ നട്ട ഈ മുല്ലവള്ളിക്ക് തങ്ങളുടെ ബന്ധത്തിന്റെ അത്രയും വയസ്സുണ്ട്. ഇതിൽ വിരിയുന്ന ഓരോ പൂക്കളും മാഷിനാണ് എന്നവൾ എപ്പോഴും പറഞ്ഞിരുന്നു.
“സാർ ഇന്ന് തന്നെ മടങ്ങുമോ അങ്ങനെയെങ്കിൽ ഞാൻ തന്നെ കൊണ്ടു വിടാം. എന്നെ വിളിച്ചാൽ മതി. നമ്പർ ജാനു അമ്മയുടെ കൈയിലുണ്ട്”
വിളിക്കാം എന്നു പറഞ്ഞു മധുവിന് നേരെ കഷ്ടപ്പെട്ട് ഒരു ചിരി നീട്ടി. “വൃന്ദാവനം” പടിപ്പുരയിൽ വീട്ടുപേരുള്ള ബോർഡ്. തങ്ങളുടെ കണ്ടുമുട്ടലിന്റെ ഓർമ്മയ്ക്കായി അവൾ വീടിനു സമ്മാനിച്ച പേര്. വൃന്ദാവനത്തിലെ രാധാവല്ലഭ ക്ഷേത്രനടയിൽ സാരി അലസമായി പുതച്ചു പരിസരം മറന്നു നിന്ന അരുണ ക്യാമറയിൽ പതിഞ്ഞ നിമിഷം. തുടക്കം അതായിരുന്നു.
മുല്ലവള്ളിയെ സ്നേഹത്തോടെ തഴുകി പറിച്ചെടുക്കാതെ തന്നെ അയാൾ മുല്ലപ്പൂക്കളുടെ സുഗന്ധം കണ്ണടച്ച് ആസ്വദിച്ചു. അരുണയുടെ സ്നേഹത്തിന്റെ സുഗന്ധം.
പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറിയ ശ്യാം മോഹൻ അമ്പരന്നുപോയി. ഒരു കൊച്ചു ക്ഷേത്രം, ചുറ്റും പൂക്കൾ നിറഞ്ഞ ഉദ്യാനം.
അയാൾ ജിജ്ഞാസുവായി ക്ഷേത്രത്തിനുള്ളിലേക്ക് നോക്കി. മുല്ലപ്പൂ മാലയിട്ട് വച്ചിരിക്കുന്ന കൃഷ്ണന്റെ ലോഹവിഗ്രഹം. ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിന് മുൻപ് അവൾക്ക് സമ്മാനിച്ചത്. ക്ഷേത്രത്തിന്റെ വലത് വശത്തായുള്ള ചെറിയ മുല്ലപ്പന്തലിനു നടുവിലായി ഊഞ്ഞാൽ. അലങ്കരിച്ച കൃഷ്ണരാധാ വിഗ്രഹങ്ങൾ ഊഞ്ഞാലാട്ടുന്നത് കണ്ട് ലയിച്ചു നിന്ന അരുണയുടെ, അലസമായി കിടന്ന മുടിയിൽ, ഒരു മുഴം മുല്ലപ്പൂ ചൂടിച്ചത് രാധാവല്ലഭ ക്ഷേത്രത്തിൽ വച്ചാണ്. പ്രണയം പറയാതെ പറഞ്ഞ നിമിഷം. വെള്ള വസ്ത്രമണിഞ്ഞ, മുല്ലപ്പൂ ചൂടിയ വിധവ! ആ അസ്തമയ സന്ധ്യയിൽ ഒപ്പിയെടുത്ത അരുണയുടെ ചിത്രം ഡിലീറ്റ് ആക്കാതെ ഇപ്പോഴും ക്യാമറയിൽ ഉണ്ട്. ഓർമ്മകളുടെ പിടിവിട്ട് അയാൾ അരുണയുടെ വീട്ടിലേക്ക് നോക്കി. പുതുമയും പഴമയും ഒത്തുചേർന്ന ഒരു ഇരുനില വീട്. പാലക്കാട് താമസമാക്കാനായി അച്ഛന്റെ തറവാട് അരുണ പുതുക്കി പണിതിരുന്നു. വലിയ മുറ്റത്തിന്റെ കോണിൽ തല ഉയർത്തി നിൽക്കുന്ന മുത്തശ്ശി മാവിൽ നിറയെ കിളികൾ ചിലക്കുന്നു. എന്നും രാവിലെയുള്ള ഫോൺകോളുകളിൽ അരുണ കേൾപ്പിച്ചു തന്നിട്ടുള്ള ശബ്ദങ്ങൾ! ഒരിക്കലും കാണാത്ത ആ വീടിന്റെ മുക്കും മൂലയും തനിക്ക് പരിചയമാണെന്ന് അയാൾക്ക് തോന്നി. കോളിംഗ് ബെല്ലിന് പകരം മുറ്റത്ത് തൂക്കിയിട്ട മണിയുടെ കൂടെ കൃഷ്ണ ചിത്രങ്ങളുള്ള കിങ്ങിണികൾ കൊരുത്തിട്ടിരുന്നു.
ഒരു ദീർഘനിശ്വാസത്തോടെ അയാൾ മണി അടിച്ചു. മരവാതിൽ തെല്ലുനിമിഷത്തിൽ തുറക്കപ്പെട്ടു. വെളുത്തുതടിച്ച പ്രായമുള്ള ഒരു സ്ത്രീയുടെ മുഖം വാതിൽക്കൽ. ” ജാനു അമ്മ”. ജാനുവമ്മയുടെ മുഖം ആശ്ചര്യത്തിലും സന്തോഷത്തിലും തിളങ്ങി. പിന്നെ അതൊരു കരച്ചിലിന് വഴിമാറി. നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ച് അവർ അകത്തേക്ക് ക്ഷണിച്ചു “കയറി വരൂ സാർ”
തന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ജാനുവമ്മക്ക് എങ്ങനെ ഇത്ര പെട്ടെന്ന് മനസ്സിലായി! ആശ്ചര്യം നിറഞ്ഞ മനസ്സോടെ വീടിനകത്തേക്ക് കയറി. വരാന്തപോലെ നീണ്ടുകിടക്കുന്ന നിറയെ ജനലുകളുള്ള മുറിയിൽ കസേരകൾ നിരത്തിയിട്ടിരിക്കുന്നു. പൂന്തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന കാറ്റിൽ ജനൽ വിരികൾ പാറിക്കളിക്കുന്നു. കസേരകളുടെ ഏറ്റവും അറ്റത്തായി ജനലിനോട് ചേർന്ന് ഒരു ആട്ടുകസേര, അതിനടുത്തുള്ള ടീപോയിൽ ന്യൂസ് പേപ്പർ മടക്കി വച്ചിരിക്കുന്നു. ” The Hindu”, തന്റെ ഇഷ്ടദിന പത്രം. ഡൽഹിയിലെ അപ്പാർട്ട്മെന്റിൽ ശ്വാസംമുട്ടി ന്യൂസ് പേപ്പർ വായിക്കുന്ന തന്റെ പ്രഭാതങ്ങളെ അറിഞ്ഞ് അരുണ തനിക്കായി ഒരുക്കിയ സ്ഥലം. ” ചായ ഇപ്പോൾ കൊണ്ടുവരാം ” മറുപടിക്ക് കാത്തുനിൽക്കാതെ ജാനുവമ്മ അകത്തേക്ക് നടന്നു.
വാക്കുകൾ നഷ്ടപ്പെട്ടത് പോലെ ശ്യാംമോഹൻ ആട്ടുകസേരയിൽ ഇരുന്നു. പൂക്കളെ തഴുകിവന്ന സുഗന്ധകാറ്റ് അയാളുടെ തലമുടികളെ കോതിഒതുക്കി. മനസ്സ് ശൂന്യമാക്കി അയാൾ കണ്ണുകൾ അടച്ചു. ഇതായിരുന്നു താൻ ആഗ്രഹിച്ച ശാന്തത. എല്ലാ പ്രഭാതങ്ങളും ഇങ്ങനെയൊരു സ്ഥലത്ത്. ജാനുവമ്മ ചായയും പലഹാരങ്ങളും കൊണ്ടുവച്ചു. അയാൾ കണ്ണുതുറന്നു. വെള്ള നിറമുള്ള ട്രേയിൽ ലാവണ്ടർ പൂക്കളുള്ള വെള്ളക്കപ്പിൽ ചായ. പ്ലേറ്റിൽ ഉഴുന്നുവടയും മാർബിൾ കേക്കും. അയാൾ കപ്പെടുത്ത് ചുണ്ടോടു ചേർത്തു. ഏലക്കയുടെ സുഗന്ധം അയാളിൽ ഉന്മേഷം നിറച്ചു. മധുരം കുറവുള്ള സ്ട്രോങ്ങ് ചായ. തന്റെ ഇഷ്ടങ്ങൾ എങ്ങനെ അറിയാം എന്ന ഭാവത്തിൽ ജാനുവമ്മയുടെ കണ്ണുകളിലേക്ക് നോക്കി. “ചായ പാകമല്ലേ? ” ചെറുതായി തലയാട്ടി പുഞ്ചിരിച്ചു. ഇവിടെയെല്ലാം തന്റെ ഇഷ്ടങ്ങൾ ആണല്ലോ! ഇനി എന്തിന് ചോദ്യം!
“മോൾ ഈ ഒരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു” ജാനുവമ്മ മൗനം വെടിഞ്ഞു. “പണ്ടൊരിക്കൽ സാർ വരുമെന്ന് പറഞ്ഞ ദിവസം…അന്നാണ് ഒന്നും പറയാതെ തന്നെ മോളുടെ മനസ്സ് ഞാനറിഞ്ഞത്. മോൾക്ക് സാറിനെ…” അവർ വിങ്ങലോടെ നിർത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“അരുണ, അവൾ എവിടെയാണ്?” അത്രയും നേരം അടക്കി നിർത്തിയിരുന്ന ആ ചോദ്യം അയാളിൽ നിന്ന് പുറത്തുവന്നു.
“അറിയില്ല സാർ, ഒരു യാത്ര പോകുന്നു എന്നു മാത്രം ഫോൺ വിളിച്ചപ്പോൾ പറഞ്ഞു. മേശപ്പുറത്ത് ഒരു കത്ത് വച്ചിട്ടുണ്ട് അതെടുത്ത് വായിക്കണം എന്നും പറഞ്ഞു. ഇവിടെ വന്ന് കത്ത് വായിച്ചപ്പോഴാണ് മനസ്സിലായത് എല്ലാം വിട്ടെറിഞ്ഞുള്ള ഒരു യാത്രയായിരുന്നു അത് എന്ന്. വീട് നോക്കാനായി എന്നോട് പറഞ്ഞു, അതിനായി ബാങ്കിൽ ഒരു തുകയുമുണ്ട്. കുറച്ചു മാറി മോളുടെ അച്ഛന്റെ വക കിട്ടിയ 2 ഏക്കർ സ്ഥലവും അതിലെ വീടും എനിക്ക് തന്നു. അമ്മയുടെ സ്ഥാനത്തായിരുന്നു മോൾ എന്നെ കണ്ടത്. ഒന്നും വേണ്ടിയിരുന്നില്ല, മോൾ കൂടെ ഉണ്ടായിരുന്നാൽ മതിയായിരുന്നു” ജാനുവമ്മ പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ അയാൾ അരുണയുടെ ഓർമകളിൽ ഉഴറി. “എന്നെങ്കിലും സാർ വന്നാൽ മോളുടെ റൂമിന്റെ താക്കോൽ സാറിനെ ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ട്” കരച്ചിലടക്കി ജാനുവമ്മ അരുണയുടെ റൂമിന്റെ താക്കോൽ അയാൾക്ക് നേരെ നീട്ടി. അത് വാങ്ങുമ്പോൾ അയാളുടെ കൈകൾ വിറച്ചു.
“മോളെ ഞാൻ ഏറ്റവും അധികം സന്തോഷത്തോടെ കണ്ടത് സാർ വരുന്നുന്ന് പറഞ്ഞ ദിവസമാണ്. എല്ലാം ഒരുക്കി, സുന്ദരിയായി അണിഞ്ഞൊരുങ്ങി. ഒടുവിൽ വരാൻ കഴിയില്ല എന്നറിഞ്ഞപ്പോൾ ഒരക്ഷരം മിണ്ടാതെ റൂമിൽ കയറി കതകടച്ചു. എങ്ങലടിച്ചുള്ള കരച്ചിൽ പുറത്തു കേൾക്കാമായിരുന്നു. അന്നാണ് മോൾ കരയുന്നത് ഞാൻ ആദ്യമായി കേൾക്കുന്നത്. ആ മനസ്സിൽ സാറായിരുന്നു എന്ന് മാത്രം എനിക്കറിയാം.” അരുണയുടെ റൂം കാണിക്കാനായി നടക്കുമ്പോൾ ജാനുവമ്മ ഇടറലോടെ പറഞ്ഞു. അന്ന് രാത്രിയിലെ ഫോൺ കാളിൽ കേട്ട അരുണയുടെ കരച്ചിൽ അയാളുടെ ചെവിയിൽ മുഴങ്ങി. പിന്നൊരിക്കൽ വരാമല്ലോ, ഈ കരച്ചിലിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ, അവളുടെ സങ്കടം കാണാതെ പോയി. അരുണയുടെ ഓരോ കണ്ണുനീർ തുള്ളിക്കും ഒരുപാട് കഥ പറയാനുണ്ടായിരുന്നു, വേദനയുടെ, വിരഹത്തിന്റെ, ഒറ്റപ്പെടലിന്റെ…അറിയേണ്ടവർ മാത്രം അറിയാതെ പോയ കഥകൾ.
അയാളുടെ കണ്ണുകൾ നടുതളത്തിലെ അലങ്കരിച്ച പൂജാമുറിയിലും ചുറ്റുമുള്ള സ്ഥലങ്ങളിലും അലഞ്ഞു നടന്നു. മനോഹരമായി ഒതുക്കി വച്ചിരിക്കുന്ന വീട്. ശാന്തമായ അന്തരീക്ഷം. ഡൽഹിയിലെ വീട്ടിൽ തനിക്കെന്നും നഷ്ടപ്പെട്ടിരുന്നത് ഈ ശാന്തതയാണ്. ചുവന്ന പരവതാനി വിരിച്ച ഗോവണിപടികൾ കയറുമ്പോൾ അയാളുടെ മനസ്സിൽ കൊലുസ്സിട്ട അരുണയുടെ കാൽപാദങ്ങളായിരുന്നു. ആദ്യമായി തനിക്ക് വേണ്ടി അവൾ കൊലുസ്സ് അണിഞ്ഞത് വൃന്ദാവനത്തിൽ വച്ചാണ്. തനിക്ക് മുന്നിൽ അവൾ നടക്കുന്നുണ്ട് എന്നൊരു തോന്നൽ. ഗോവണി കയറി ചെന്നത് വലിയ ഹാളിൽ അഭിമുഖമായി വച്ചിരിക്കുന്ന നടരാജ പെയിന്റിംങ്ങിനു നേരെ ആണ്. ചുവപ്പും നീലയും കലർന്ന കടും നിറത്തിലുള്ള ബാഗ്രൗണ്ട്, മ്യൂറൽ സ്റ്റൈലിൽ അരുണ വരച്ച മനോഹരചിത്രം. അതിന്റെ ഓരോ ഘട്ടത്തിലെ പുരോഗതിയും അവൾ തനിക്കായി അയച്ചിരുന്നു. പെയിന്റിങ്ങിനു മുന്നിലുള്ള ചുവന്ന കാർപെറ്റിൽ ആയിരുന്നു, എന്നോ ഉപേക്ഷിച്ച ചിലങ്കകൾ തനിക്കായി മാത്രം കെട്ടി, തനിക്ക് വേണ്ടി മാത്രം അവൾ നൃത്തം ചെയ്തിരുന്നത്. അരുണ പറഞ്ഞു മാത്രം അറിയാവുന്ന അവളുടെ ലോകത്തിൽ ആദ്യമായി നിന്നപ്പോൾ അയാളുടെ മനസ്സിൽ അരുണയുടെ ശൂന്യത നിറഞ്ഞു.
ഹാളിന്റെ മറുവശത്ത് ചെറിയ ലൈബ്രറി. അതിനടുത്ത് ജനലിനഭിമുഖമായിട്ടിരിക്കുന്ന മേശയും കസേരയും. വെള്ള ജനൽവിരികൾ. എഴുതാൻ തനിക്കൊരു സ്ഥലമില്ല എന്ന പരാതി, പറയാതെ അവൾ അറിഞ്ഞതുപോലെ. മാഷിനായി ഇവിടെ ഒരു എഴുത്തുമേശ ഉണ്ട് എന്ന് ഒരിക്കൽ പറഞ്ഞിരുന്നു. മണിപ്ലാന്റ് ജനലിലൂടെ സൂര്യനെ എത്തിനോക്കുന്നു.
ബുക്ക് ഷെൽഫിലെ ഏറ്റവും മുകളിലത്തെ തട്ടിൽ ആർക്കിയോളജി ബുക്ക്സ് അടുക്കി വച്ചിരിക്കുന്നു. അരുണ പഠിച്ചതാവാം. ചിന്തിച്ചു തീരും മുൻപേ “ഈ തടിയൻ ബുക്കുകളൊക്കെ മോളെഴുതിയതാണ്” ജാനുവമ്മയുടെ വാക്കുകൾ കാതിൽ പതിച്ചു. അപ്പോഴാണ് അയാൾ സ്വർണലിപികളിൽ പ്രിന്റ് ചെയ്ത ഡോ. അരുണ മുഖർജി എന്ന പേര് വായിച്ചത്. പുതിയ പ്രിന്റ് എന്ന് തോന്നിയ ഒരു ബുക്ക് കയ്യിലെടുത്തു. ” ഇന്ത്യൻ ആർക്കിയോളജിക്കൽ ഹിസ്റ്ററി”, 2021ൽ ഇറങ്ങിയ ബുക്ക്. “കഴിഞ്ഞ ഒരു വർഷം മുഴുവൻ മോൾ ഈ ബുക്കിന്റെ തിരക്കിലാരുന്നു. ഇവിടെ മോളെ കാണാനും, കാര്യങ്ങൾ അറിയാനും കുറേ ആൾക്കാരും സ്റ്റുഡന്റ്സും ഒക്കെ വരുമായിരുന്നു”. തന്റെ ഡോക്യൂമെന്ററി സീരീസിനു വേണ്ടി അരുണ തന്നെ സഹായിച്ചത് അയാൾക്ക് ഓർമ്മ വന്നു. “ആർക്കിയോളജിസ്റ്റ്” ആയിരുന്നു എന്നല്ലാതെ, ഇന്ത്യൻ ആർക്കിയോളജിക്ക് തന്നാലാവുന്ന സംഭാവനകൾ നൽകിയ അരുണ മുഖർജി അയാൾക്ക് തികച്ചും അന്യയായിരുന്നു. ബുക്ക്‌സ്റ്റാൻഡിനു മുകളിൽ നിരത്തിവച്ച അവാർഡുകൾ അയാളോട് പറയാതെ പറഞ്ഞത് അതായിരുന്നു. മലയാളം ബുക്കുകളുടെ ഒരു കളക്ഷൻ അരുണയ്ക്കുണ്ട് എന്ന ഓർമയിൽ അയാൾ താഴത്തെ തട്ടിലെ ബുക്കുകൾ ശ്രദ്ധിച്ചു. എസ്. കെ. പൊറ്റക്കാടിന്റെ എല്ലാ കൃതികളും അതിലുണ്ടായിരുന്നു. വൃന്ദാവനത്തെ അറിയാനുള്ള യാത്രയിൽ കൂടുതൽ സംസാരിച്ചിരുന്നത് സഞ്ചാരസാഹിത്യങ്ങളെ കുറിച്ചായിരുന്നു, ഇഷ്ടങ്ങൾ എല്ലാം ഒരുപോലെയാണ് എന്ന് മനസിലാക്കിയത് അപ്പോഴാണ്.
” നിഴലുകൾ ” തനിക്കേറേ ഇഷ്ടപ്പെട്ട നോവൽ. എഴുത്തുകാരിയുടെ ഒപ്പോടെ നോവൽ അയച്ചു തന്നത് അരുണയാണ്. അയാൾ ബുക്കിൽ കൈവിരലോടിച്ചു. “അതും മോളെയെഴുതിയതാണ് ” ഒരു ഞെട്ടലോടെയാണത് കേട്ടത്. ആർജി അരുണയുടെ തൂലികാനാമം ആയിരുന്നോ? ഒരിക്കൽ എഴുത്തുകാരിയെ പരിചയപ്പെടുത്തിതരാം എന്ന് പറഞ്ഞപ്പോൾ അരുണക്ക് പരിചയം ഉള്ള ഒരാൾ, അതിനപ്പുറം അത് അരുണയാവും എന്ന് കരുതിയില്ല. 5 വർഷം കൂടെ ഉണ്ടായിട്ടും അരുണയെ താൻ ഒട്ടും അറിഞ്ഞിരുന്നില്ല എന്നൊരു തോന്നൽ അയാളുടെ ഉള്ളിൽ നിറഞ്ഞു, അരുണയുടെ ശൂന്യതയ്ക്ക് ആഴമേറി വന്നു. അയാൾ എഴുത്തു മേശയ്ക്കരികിലെ കസേരയിൽ ഇരുന്നു. “സാർ വരാമെന്നു പറഞ്ഞതിന്റെ പിറ്റേന്ന് ആയിരുന്നു ഈ ബുക്കിന്റെ പ്രകാശനം. മോൾ സാറിന് വേണ്ടിയായിരുന്നു കാത്തിരുന്നത് എന്ന് തോന്നുന്നു” അരുണ തനിക്കു വേണ്ടി കാത്തിരുന്നത് വെറുതേ ഒരു കൂടിക്കാഴ്ചക്കായിരുന്നില്ല. കോയമ്പത്തൂരിൽ നിന്നും പാലക്കാട് വരാൻ പറ്റുമായിരുന്നിട്ടും താൻ വന്നില്ല. സുഹൃത്തുക്കളുടെ കൂടെ ഒഫീഷ്യൽ ഡിന്നറിന് പോകാൻ എടുത്ത തീരുമാനം, അത് വേണ്ടായിരുന്നു. അയാൾക്ക് കുറ്റബോധം തോന്നി.
“സാർ, അതാണ് മോളുടെ മുറി”. നടരാജ പെയിന്റിങ്ങിന് വശത്തായുള്ള മുറിയുടെ നേരെ വിരൽ ചൂണ്ടി ജാനുവമ്മ. “ഞാൻ താഴേക്ക് ചെല്ലട്ടെ” അരുണയുടെ ലോകത്ത് അയാളെ ഒറ്റയ്ക്ക് വിട്ട് ജാനുവമ്മ ഗോവണി ഇറങ്ങി തുടങ്ങി.
കയ്യിലിരുന്ന താക്കോലിന് വല്ലാത്ത തണുപ്പ്. അരുണയുടെ മുറി! അവൾ എന്നും തനിക്കായി മാത്രം ഒരുക്കിവച്ചിരുന്ന മുറി! അവളുടെ പ്രണയവും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം അടക്കിപ്പിടിച്ച മുറി!
അയാൾ മനസ്സിലെ വികാരങ്ങൾ അടക്കാൻ വാതിലിൽ വെറുതെ വിരൽ ഓടിച്ചു. പിന്നെ വാതിൽ പതിയെ തുറന്ന് റൂമിലേക്ക് കാലെടുത്തു വച്ചു. മരപ്പലക പാകിയ തറയ്ക്ക് നല്ല തണുപ്പ്.
അരുണയുടെ കൈകൾക്കും ഇതേ തണുപ്പായിരുന്നു. അവളുടെ നേർത്ത വിരലിൽ തൊടുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത കുളിർമ്മ തോന്നിയിരുന്നു.
സാമാന്യം വലിയ മുറി, രണ്ടു വശങ്ങളിലും വാതിലുകൾ, രണ്ടും തുറക്കുന്നത് ബാൽക്കണികളിലേക്കാണ്. വെള്ള ബെഡ്ഷീറ്റ് ഒരു ചുളിവ് പോലും വീഴാതെ വിരിച്ചു വച്ചിരിക്കുന്ന വലിയ കട്ടിലിൽ നിറയെ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ചുവന്ന പുതപ്പ് കാൽ ഭാഗത്ത് മടക്കിവിരിച്ചിരിക്കുന്നു. ചെറുതും വലുതുമായ കുറെ തലയിണകളും ഭംഗിയായി വച്ചിട്ടുണ്ട്. ഒരു ബാൽക്കണി ഡോറിന് ഇപ്പുറം ഫ്രഞ്ച് വിൻഡോ. മറ്റൊന്നും ശ്രദ്ധിക്കാതെ അയാൾ വേഗം ജനലരികിലെത്തി വിരികൾ മാറ്റി പുറത്തേക്ക് നോക്കി. തെളിഞ്ഞൊഴുകുന്ന നിളയുടെ മനോഹരദൃശ്യം കണ്ട് അയാൾ കോരിത്തരിച്ചു.
“പുഴയിൽ മഴ വീഴുന്നത് കണ്ടിട്ടുണ്ടോ മാഷേ? ഓരോ മഴത്തുള്ളികളും പ്രണയാർദ്രമായി പുഴയിലലിഞ്ഞ്, ഒരായിരം മഴത്തുള്ളികളുടെ പ്രണയം ഉള്ളിൽ നിറച്ച് പുഴ ഒഴുകുന്നത് കണ്ടിട്ടുണ്ടോ മാഷേ? അതിശക്തമായി മഴ പെയ്ത ഒരു സന്ധ്യയിൽ ഈ ജനൽ അരികിൽ നിന്നാവും അവൾ തന്നോട് അത് പറഞ്ഞിട്ടുണ്ടാവുക. ഒരു കടലോളം അഗാധതയുണ്ടായിരുന്നു അവളുടെ പ്രണയത്തിന്.
വാതിൽ തുറന്ന് അയാൾ ബാൽക്കണിയിൽ ഇറങ്ങി. രണ്ടാൾക്ക് നിൽക്കാൻ പാകത്തിൽ ഒരു കൊച്ചു ബാൽക്കണി. പുഴയുടെ വശ്യമായ സൗന്ദര്യം ആസ്വദിക്കാൻ അത് ധാരാളമായിരുന്നു. പുഴക്കരയിലാണ് വീട് എന്നറിയാമായിരുന്നെങ്കിലും നിളയുടെ കാഴ്ച അയാളിൽ അതിശയം ഉണർത്തി. ചുറ്റും മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു. അയാൾ അവിടെ കാണുന്ന ഓരോ കാഴ്ചകളെയും സ്നേഹിച്ചു തുടങ്ങുകയായിരുന്നു. ഇത്രയും നാൾ താൻ ഇതൊക്കെ നഷ്ടപ്പെടുത്തിയല്ലോ എന്ന് നിരാശ തോന്നി.
ബാൽക്കണി ഡോർ അടയ്ക്കാതെ തിരികെ റൂമിൽ കയറി. കട്ടിലിന് എതിർവശത്തായുള്ള ഭിത്തിയിലേക്ക് നോക്കിയതപ്പോഴാണ്. സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വിറയൽ ശരീരത്തിൽ പടർന്നു. ഭിത്തിയുടെ നടുവിൽ ഒരു വലിയ പെയിന്റിംഗ്. യമുനാ ആരതിയിലെ ദീപങ്ങളുടെ പ്രഭയിൽ അരുണ എടുത്ത തന്റെ ഫോട്ടോ, അവൾ പെയിന്റ് ചെയ്തു വച്ചിരിക്കുന്നു. ഫോട്ടോയെക്കാളും മനോഹരമായിരിക്കുന്നു ആ ചിത്രം, ചിത്രത്തിലെ ജീവനുള്ള തന്റെ കണ്ണുകളിൽ അയാളുടെ കണ്ണുടക്കി. അരുണ തന്നെ അവളുടെ ആത്മാവിൽ ആവാഹിച്ച് വരച്ച ചിത്രം, അവളുടെ സ്നേഹത്തിന്റെ ആഴം അറിയാൻ മറ്റൊന്നും ആവശ്യമായിരുന്നില്ല. അയാൾ തളർച്ചയോടെ കട്ടിലിലിരുന്നു. അന്നാദ്യമായി അരുണയെ ഓർത്ത് കണ്ണുകൾ നിറഞ്ഞു. ഈ മുറിയിൽ തന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ അവളെത്ര കൊതിച്ചിരുന്നു, ഒരിക്കൽ കൂടി അവളെ ചേർത്ത് പിടിക്കാൻ പറ്റിയിരുന്നെങ്കിൽ.
എവിടേക്കാവും അവൾ പോയിട്ടുണ്ടാവുക! ആ ചോദ്യം അയാളെ വീർപ്പുമുട്ടിച്ചു. അപ്പോഴാണ് പെയിന്റ് ചെയ്യാനായി ഒരു ബാൽക്കണി അരുണക്കുണ്ടെന്ന് ഓർത്തത്.
ധൃതിപ്പെട്ട് അയാൾ മുറിയുടെ മറുവശത്തുള്ള ബാൽക്കണി തുറന്നു. ഗ്ലാസ് ജനാലകളുള്ള ബാൽക്കണി, വെള്ള ജനൽ വിരികൾ, ഗ്രാസ് കാർപെറ്റ് വിരിച്ചിരിക്കുന്ന നിലത്ത് ഒരു കോണിൽ നിറയെ ചെടികൾ. ബാൽക്കണിയുടെ മറ്റേ അറ്റത്തായി ചെറിയ ആമ്പൽ കുളം. നടുവിൽ മനോഹരമായ ബുദ്ധപ്രതിമ. തൊട്ടടുത്തായി ചുരുട്ടി വച്ചിരിക്കുന്ന യോഗമാറ്റ്, അരുണ മെഡിറ്റേഷൻ ചെയ്യാൻ ഉപയോഗിക്കുന്നത്. അരുണക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ദിവസത്തിൽ അവൾ ഏറ്റവും കൂടുതൽ നേരം ചിലവഴിച്ചതും ഇവിടെയാണ്. തന്നോട് സംസാരിച്ചും, ചിത്രം വരച്ചും, പിന്നെ താനറിയാതെ പോയ ഒരുപാട് കാര്യങ്ങൾക്കു തീരുമാനങ്ങൾ എടുത്തും, അങ്ങനെ അവളുടെ ഓരോ ദിനങ്ങളും കടന്നുപോയത് ഇവിടെയാണ്. അരുണയുടെ ശ്വാസം നിറഞ്ഞുനിൽക്കുന്ന ഇടം.
അരുണയെ ഒന്നു കാണണമെന്ന് അയാൾ ശക്തമായി ആഗ്രഹിച്ചു. ആ നിമിഷത്തിൽ തന്നെ കാണാൻ കൊതിയാവുന്നു എന്ന് ഇടറിയ ശബ്ദത്തിൽ പറയുന്ന അരുണയെ അയാൾ അറിയുകയായിരുന്നു.
ബാൽക്കണിയുടെ നടുവിലുള്ള സ്റ്റാൻഡിൽ ഒരു ക്യാൻവാസ്, അത് മൂടി ഇട്ടിരിക്കുന്ന വെള്ളത്തുണി മാറ്റാൻ തുടങ്ങുബോഴാണ് താഴത്തെ തട്ടിൽ മടക്കി വച്ചിരുന്ന ചുവന്ന സാരി അയാളുടെ കണ്ണിൽ പെട്ടത്. അരുണയ്ക്ക് താൻ സമ്മാനിച്ച സാരി! വിധവയുടെ വെള്ള വേഷം അഴിച്ചുവച്ച് അരുണയുടെ ജീവിതത്തിൽ വർണ്ണം നിറച്ച സാരി. നിധിവൻ, രാധാകൃഷ്ണ സംഗമസ്ഥലം, ചുവന്ന സാരിയിൽ സുന്ദരിയായി അരുണ തന്നെ കാണാൻ വന്നത് അവിടെയാണ്, ആദ്യമായി അവളെ നെഞ്ചോട് ചേർത്തത് അവിടെ വച്ചായിരുന്നു. അയാൾ കുനിഞ്ഞു സാരി എടുത്തു, സാരിക്കുള്ളിൽ നിന്നും ചിലങ്ക ഉതിർന്നു വീണു, ഒപ്പം ഒരു കുറിപ്പും. ആകാംഷയോടെ അതയാൾ കയ്യിലെടുത്തു.
“ഒരുപാട് വൈകിയാണെങ്കിലും മാഷ് എത്തിയല്ലോ! ഞാൻ ഒരുപാട് ഒരുപാട് പറഞ്ഞിട്ടുള്ള നമ്മുടെ വൃന്ദാവനം ഇഷ്ടമായോ മാഷേ? എന്റെ സ്നേഹം മുഴുവൻ ചേർത്തുവച്ച് മാഷിനായ് ഒരുക്കിയ വൃന്ദാവനം ഞാൻ മാഷിനെ ഏൽപ്പിക്കുന്നു, ഒപ്പം എന്റെ ചിലങ്കകളും. മോൾക്ക് കൊടുക്കണം. അവളെ കാണാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. ആത്മാവിൽ ചേർത്ത് വച്ചു സ്നേഹിച്ചാലും പ്രാണനായാലും അടുത്ത് ചെല്ലാനോ ചേർന്ന് നിൽക്കാനോ പറ്റാത്ത ചില ബന്ധങ്ങൾ ഉണ്ട് മാഷേ… എനിക്കറിയാം മാഷിന്റെ പരിമിതികൾ. എന്നെ ചേർത്ത് പിടിച്ചതിന്, ഒന്നിച്ചുള്ള കുറച്ച് നിമിഷങ്ങളിൽ പ്രണയം കൊണ്ട് മൂടിയതിന്, എന്റെ ജീവിതത്തിൽ കഴിഞ്ഞ 5 വർഷം വർണ്ണം നിറച്ചതിന്, എല്ലാത്തിനും നന്ദി. മാഷ് ജീവിതത്തിൽ അണിയിച്ച ഈ സിന്ദൂരം ഞാനിവിടെ ഉപേക്ഷിക്കുന്നു. മാഷ് എപ്പോഴും പറയാറുള്ളത് പോലെ കാണാതെ സംസാരിക്കാതെ ഞാൻ മാഷിനെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു. ജീവനും ജീവിതത്തിനും മരണത്തിനും ജന്മജന്മാദരങ്ങൾക്കും അപ്പുറം മാഷ് എന്നിൽ നിറഞ്ഞു നിൽക്കും.
മാഷിന്റെ സ്വന്തം അരുണ.”
അയാളുടെ മനസ്സിലെ ഒരായിരം ചോദ്യങ്ങൾക്ക് ഉത്തരമായി ആ കുറിപ്പ് കയ്യിലിരുന്നു. ആ ബാൽക്കണിയിൽ അരുണയുടെ ശൂന്യതയിൽ നിന്നപ്പോൾ അയാൾ ആദ്യമായി അരുണയുടെ ഒറ്റപ്പെടലിന്റെ ആഴം തിരിച്ചറിഞ്ഞു, അവളുടെ കാത്തിരിപ്പുകളുടെ അർത്ഥം തിരിച്ചറിഞ്ഞു, അവളുടെ പരിഭവങ്ങൾ തിരിച്ചറിഞ്ഞു. അവളുടെ എങ്ങലുകൾ തനിക്ക് ചുറ്റും മുഴുങ്ങുന്നുണ്ടോ? ലോകം ഇത്രമേൽ ശൂന്യമായിരുന്നില്ല തനിക്ക്. ചുറ്റും സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. ഭാര്യ, മകൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, അങ്ങനെ ഒരുപാട് പേർ, അതിൽ അരുണ എവിടെയായിരുന്നു? അരുണയുടെ കോളുകളും കാത്തിരിപ്പുകളും ശല്യമായി തോന്നിയ ഒരു നിമിഷത്തിലാണ് കാണാതെയും സംസാരിക്കാതെയും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുമെന്ന് ഒരു വാദം പോലെ അവളോട് പറഞ്ഞത്. തനിക്ക് കഴിഞ്ഞിരുന്നോ… താൻ നെഞ്ചോടു ചേർത്തുവച്ച പ്രിയപ്പെട്ട ആരെയെങ്കിലും കാണാതെയോ സംസാരിക്കാതെയോ സ്നേഹിക്കാൻ! അവരെ കാണാൻ താൻ ആഗ്രഹിച്ചിരുന്നു, അവരുടെ ശബ്ദം കേൾക്കാൻ താൻ ആഗ്രഹിച്ചിരുന്നു എന്ന് ശ്യാമോഹൻ ആ നിമിഷം തിരിച്ചറിഞ്ഞു. അത് അരുണയെ അറിയലായിരുന്നു. ഒരു സഹതാപത്തിന്റെ പേരിൽ ചേർത്തുപിടിച്ചു പോയതാണോ അരുണയെ? ഒരിക്കലും അല്ല… താൻ സ്നേഹിച്ചിരുന്നു ആത്മാർത്ഥമായി. അയാൾ തന്നെ തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അരുണയുടെ ലോകം താൻ മാത്രമായിരുന്നു എന്ന തിരിച്ചറിവിന്റെ ഇരുട്ടിലേക്കു അയാൾ ജനൽ വിരികൾ മാറ്റി വെളിച്ചം കൊണ്ട് വന്നു. പുറത്തെ കാഴ്ച്ചയിൽ പടിപ്പുര വാതിലും, ഗാർഡനും, അമ്പലവും കാണാൻ പറ്റുന്നുണ്ടായിരുന്നു. താൻ വരാമെന്ന് പറഞ്ഞ ദിവസം ഈ ബാൽക്കണിയിൽ അവൾ എത്രനേരം നോക്കിയിരുന്നിട്ടുണ്ടാവും. ആ ചിന്തയിൽ മനസ്സ് കലുഷിതമായപ്പോൾ നിലത്ത് വീണു കിടക്കുന്ന ചിലങ്ക എടുക്കാനായി അയാൾ തിരികെ നടന്നു.
അയാളുടെ കൈതട്ടി ക്യാൻവാസ് മൂടിയിട്ടിരുന്ന വെളുത്ത തുണി താഴേക്ക് വീണു. ഒരു നിമിഷം അയാൾ ക്യാൻവാസിലെ ചിത്രത്തിലേക്ക് കണ്ണ് നട്ടു. ” മീരാ ഭായി”, അരുണ അവസാനമായി വരച്ച ചിത്രം. കൃഷ്ണനോടുള്ള ഉപാധിരഹിതമായ പ്രേമത്തിൽ മുഴുകിയവൾ, മീര! എന്നിൽ എന്നെക്കാളധികം നിറഞ്ഞു നിൽക്കുന്നത് മാഷാണ്, ഒടുവിൽ ഒരു ദിവസം എന്നെ മറന്ന് മാഷിൽ ലയിച്ച് ഞാൻ ജീവിച്ചു തുടങ്ങും. അന്ന് ഞാൻ എല്ലാം ഉപേക്ഷിക്കും. തന്നെ കാത്തു കാത്തിരുന്ന് മടുക്കുമ്പോൾ, പല ദിവസങ്ങളിലും അവൾ പരിഭവത്തോടെ പറഞ്ഞിരുന്ന കാര്യം. ഒരു തമാശ കണക്ക് താൻ എന്നും ചിരിച്ചു തള്ളിയിരുന്ന പരിഭവങ്ങൾ. അവളുടെ കൈവിരലുകൾ തീർത്ത അവസാന ചിത്രത്തിൽ അയാൾ തലോടി. വെള്ള വസ്ത്രം അണിഞ്ഞ് നടന്നു നീങ്ങുന്ന മീരാ ഭായിക്ക് അരുണയുടെ മുഖമായിരുന്നു. തന്നിൽ നിന്നും ഒരുപാട് അകലേക്ക്…അല്ല! അവൾ നടന്നത് തന്നിലേക്കാണ്, തന്നോടുള്ള പ്രണയത്തിൽ സ്വയം മറന്ന് ജീവനിൽ തന്നെ നിറച്ചവൾ നടന്നത് തന്നിലേക്കാണ്…
നിലത്ത് വീണു കിടന്ന ചിലങ്കകൾ എടുത്ത് അയാൾ നെഞ്ചോട് ചേർത്തു. മോൾക്ക് കൊടുക്കണം. അരുണയുടെ ഓർമ്മയ്ക്ക്. ചിലങ്കകൾ ചുവന്ന സാരിയിൽ പൊതിഞ്ഞു ബാഗിൽ വച്ചു. കയ്യിലിരുന്ന കുറിപ്പ് മടക്കി മീരാഭായിയുടെ ചിത്രത്തിനടുത്ത് ഉപേക്ഷിച്ചു. ഒന്നും കൊണ്ടുപോകാൻ പറ്റില്ല അയാൾക്ക്. ആരുമറിയാതെ അവളെ ഹൃദയത്തിൽ ചേർക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളൂ. അയാൾ കൃഷ്ണായിരുന്നു.
സംസാരബന്ധനത്തിൽ അകപ്പെട്ടു പോയ കൃഷ്ണൻ.
ബാഗ് മുറുകെപ്പിടിച്ച് അയാൾ ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു നടന്നു. മുറിയുടെ നടുവിലെ തന്റെ പെയിന്റിങ്ങിലേക്ക് ഒന്നു നോക്കി മുന്നോട്ട് നീങ്ങിയപ്പോഴാണ് അതിനു താഴെയുള്ള സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട അരുണയുടെ മൊബൈൽ കണ്ടത്. തങ്ങളുടെ ബന്ധത്തിന്റെ ഒരേയൊരു സാക്ഷി. ആ മുറിയിൽ അയാൾക്ക് വീർപ്പുമുട്ടൽ അനുഭവപ്പെട്ട് തുടങ്ങി. വേഗം പുറത്തിറങ്ങി തിരിഞ്ഞുനോക്കാതെ താഴേക്ക് നടന്നു.
പുറത്തെ വരാന്തയിൽ എത്തി ജാനുവമ്മയെ വിളിച്ചു. ” ഞാൻ പോകുന്നു” അവരുടെ കണ്ണിൽ ആശ്ചര്യം നിറഞ്ഞു. “ഇത്ര പെട്ടെന്ന്! ഒരു ദിവസം നിന്നിട്ട്. മോൾ അത്രമേൽ ആഗ്രഹിച്ചിരുന്നു” അവർ വിങ്ങലോടെ പറഞ്ഞു. “ഞാൻ വരും ജാനുവമ്മേ…. വിധി അനുവദിക്കുമെങ്കിൽ അരുണയെയും കൂട്ടി ഇവിടെ വരും” അയാളുടെ വാക്കുകൾ കേട്ടത് ജാനുവമ്മ മാത്രമായിരുന്നില്ല. അരുണയുടെ പൂക്കളും അരുണക്ക് വേണ്ടി ചിലച്ചിരുന്ന കിളികളും വൃന്ദാവനവും ആ വാക്കുകളിൽ സന്തോഷം കൊണ്ടു. എന്നെങ്കിലും ഒരിക്കൽ അരുണയുടെ കൈപിടിച്ച് വീണ്ടും ആ പടിപ്പുര വാതിൽ കടന്ന് അയാൾ വരുമെന്ന് പ്രതീക്ഷിച്ച് അയാൾ നടന്നകലുന്നത് നോക്കി ജാനുവമ്മ നിന്നു, ഒപ്പം വൃന്ദാവനവും. പടിപ്പുര വാതിൽ കടക്കുമ്പോൾ കുറേ മുല്ലപ്പൂക്കൾ ശ്യാംമോഹന്റെ ദേഹത്തേക്ക് അടർന്നു വീണു. അരുണയുടെ സ്നേഹത്തിന്റെ മുല്ലപ്പൂക്കൾ പോലെ.
രമ്യ ഗോവിന്ദ്