നിലാവിൽ പറഞ്ഞ നാല് കഥകൾ– 2. സീക്കിംഗ് ദ ലോസ്റ്റ്

2. സീക്കിംഗ് ദ ലോസ്റ്റ്
***********************
യത്തീംഖാനവരെ ഒന്ന് പോകാമെന്ന് ഞാൻ തന്നെയാണ് പറഞ്ഞത്.   ഉറപ്പൊന്നുമുണ്ടായിട്ടല്ല.  എങ്കിലും സമ കാലിക കേരളത്തിലെ ചില സംഭവങ്ങളും സംവാദങ്ങളും  പത്രക്കുറിപ്പുകളുമെല്ലാം മനസ്സിൽ കിടന്നത് കൊണ്ടാകണം എന്തോ എനിക്കങ്ങനെ തോന്നി.  സുഹൃത്തുക്കളിൽ ചിലരുടെയെങ്കിലും നിർദ്ദേശങ്ങളും ആ വഴിക്കായിരുന്നു അങ്ങനെ ആർത്തലയ്ക്കുന്ന വേനൽ മഴ വകവയ്ക്കാതെ ആലപ്പുഴയിലെ ഒരു യത്തീംഖാനയിലേക്ക് ഞങ്ങൾ പോയി.   ഞാനും ഡാനിയും.  ചേർത്തലയ്ക്കു പോകുന്ന റൂട്ടിൽ ഒരു കവല തിരിഞ്ഞ് കുറച്ച് ഉള്ളിലേക്ക് പോകണം.  യത്തീംഖാനയുടെ അടുത്തെങ്ങും കടകളോ മറ്റ് കെട്ടിടങ്ങളും ഒന്നുംതന്നെയില്ല.  റോഡരികിൽ ബൈക്ക് വെച്ചിട്ട് തൊട്ടടുത്ത് നിന്നിരുന്ന ഒരു പുളിമരത്തിൽ ചുവട്ടിലേക്ക് ഞങ്ങൾ ഓടിക്കയറി.  നനഞ്ഞുകുതിർന്നിരുന്ന ഞങ്ങളുടെ വസ്ത്രങ്ങളിൽ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു.  യാത്ര നീട്ടിവെച്ച് മഴയില്ലാത്ത ഒരു ദിവസം പോകാനുള്ള ക്ഷമ ഡാനിക്ക് ഉണ്ടായിരുന്നില്ല.  മത പാഠശാലയിൽ അന്വേഷിക്കുന്നതിന് അവനാദ്യം വിസമ്മതിച്ചതാണ്.  “അങ്ങനെ പെട്ടെന്നൊന്നും മനസ്സ് മാറുന്ന കൂട്ടത്തിലല്ല അവൾ.  അവിടെ പോകാനൊന്നും ഒരു ചാൻസുമില്ല” ഡാനി ആവർത്തിച്ചു പറഞ്ഞു.  എന്നിട്ടും നിരന്തരമായി നിർബന്ധിച്ചപ്പോൾ വന്നതാണ്.  മഴ ഒന്ന് ശമിച്ചപ്പോൾ ഞങ്ങൾ  വീണ്ടും റോഡിലേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു ഓരോ യാത്ര തുടങ്ങുമ്പോഴും ഡാനി കുരിശു വരയ്ക്കാറുണ്ട്.  അവൻ കൊന്തയെടുത്ത് മുത്തിയിട്ട് “ദൈവമേ അവളെ ഇവിടെയെങ്കിലും കാണിച്ചു തരേണമേ” എന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു. പ്രതീക്ഷയ്ക്ക് വകനൽകുന്ന ഒരു  നിശബ്ദതയും ശാന്തതയും യത്തീംഖാനയിൽ നിറഞ്ഞുനിന്നിരുന്നു.  പക്ഷേ ഒരു വശത്ത്, നീണ്ടുനിവർന്നു കിടന്ന ഇടനാഴിയിൽ ഇരുട്ട് മൂടിക്കിടന്നു.  തമസ്സിന്റെ മഹാ പ്രതലത്തിൽ പ്രകാശത്തിൻറെ ഒരു ചെറിയ ചതുരം വച്ചുപിടിപ്പിച്ചത് പോലെയായിരുന്നു  അങ്ങേ തലത്തെ വാതിൽ. കറണ്ട് പോയിട്ടുണ്ടാവണം. ഞാൻ വിചാരിച്ചു. താടിവച്ച ഒരാൾ തൊട്ടടുത്ത മുറിയിൽ നിന്നിറങ്ങി വന്നു.
“ഞങ്ങൾ തിരുവനന്തപുരത്തു നിന്ന് വരികയാണ്.  ഒരാളെ കാണാനാണ്” ഞാൻ പറഞ്ഞു.
“ആരെ കാണാനാണ്?”
” റോഷിനി “ഡാനി പറഞ്ഞു .
“റോഷ്നിയോ? അങ്ങനെ ഒരാൾ ഇവിടില്ല”
“ഉണ്ടോ എന്ന് അറിയാൻ വേണ്ടി വന്നതാണ്”
” അപ്പോൾ നിങ്ങൾക്ക് ഉറപ്പില്ലേ”
” വേറെ ഏതെങ്കിലും പേരിൽ ഒരു പക്ഷേ ഒരു സംശയം വച്ച് വന്നതാണ്”
” വേറെ ഏതു പേരിൽ? ആരുപറഞ്ഞു ഇവിടെയുണ്ടെന്ന്?”
 ഞങ്ങൾക്ക് മറുപടി പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
” അഥവാ ഉണ്ടെങ്കിൽ തന്നെ നിങ്ങളാരാണ് ?”
“ഇവൻറെ പെങ്ങളാണ്. രണ്ട്  മാസമായി കാണ്മാനില്ല ഞങ്ങൾ അന്വേഷിക്കുകയാണ്” ഞാൻ പറഞ്ഞു.
 “ഇയാളുടെ പെങ്ങളെ ഞങ്ങളെടുത്തു വെച്ചിരിക്കുകയാണോ? പോയി പോലീസിൽ പറയ്”
” ഇവിടെയുള്ള വരെ ഞങ്ങൾക്ക് ഒന്ന് കാണാൻ കഴിയുമോ” ഡാനി ചോദിച്ചു.
” അങ്ങനെ വഴിപോക്കരെ വിളിച്ച് അന്തേവാസികളെ കാണിക്കാനല്ല ഞങ്ങളിവിടെ ഇരിക്കുന്നത് നിങ്ങൾ പോകാൻ നോക്ക്. അല്ലെങ്കിൽ പോലീസിനെ വിളിക്കും”
 അയാളുടെ പരുക്കൻ ശബ്ദവും നിരുത്തരവാദപരമായ സമീപനവും  തണുത്ത പെരുമാറ്റവുമെല്ലാം എന്നെ ചൊടിപ്പിച്ചിരുന്നു .
“എന്നാ ആരേന്നുവെച്ചാ വിളിക്ക്” എന്ന്
 കനത്ത ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ വരാന്തയിലെ കൈവരിയിൽ കയറിയിരുന്നു.
” ചേട്ടായി കേസ് പോലീസ് അന്വേഷിക്കുകയാണ്. ഞങ്ങൾ ഇവിടെ വന്നത് അവർക്കറിയാം. വേണമെങ്കിൽ അന്വേഷിച്ചു നോക്കൂ” ഡാനി സമാധാനിപ്പിക്കാൻ ശ്രമിച്ചു. അയാൾ മുറിയിലേക്ക് പോയി ഫോൺ വിളിച്ചതിനു ശേഷം തിരികെ വന്ന് പറഞ്ഞു:
“വെയിറ്റ് ചെയ്യൂ മൗലവിയാര് വരട്ടെ.”
  അദ്ദേഹം എത്തിയപ്പോൾ കുറെവൈകിയിരുന്നു.കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഫോട്ടോ നോക്കിയതിന്ശേഷം മൗലവിയാര് പറഞ്ഞു:
“ഇങ്ങനെ ഒരു കുട്ടി ഇവിടെ വന്നിട്ടില്ല. പിന്നെ സഹോദരനെന്ന നിലയിൽ  ഉറപ്പുവരുത്തണം എന്നുണ്ടെങ്കിൽ അന്വേഷിച്ചു കൊള്ളു”
 അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം നേരത്തെ
 സംസാരിച്ചയാൾ ഇരുട്ട് മൂടിക്കിടന്ന ഇടനാഴിയിലൂടെ ഞങ്ങളെ അകത്തെ ഒരു ഹാളിലേക്ക് കൊണ്ടുപോയി. കറണ്ട് അപ്പോഴും വന്നിരുന്നില്ല. ചെറിയ  മെഴുകുതിരി വെളിച്ചത്തിൽ ചുറ്റുമിരിക്കുന്ന നൂറുകണക്കിന് സ്ത്രീകൾ. അവരുടെ മുഖമോ, പ്രായമോ ഒന്നും തിരിച്ചറിയാൻ പറ്റാത്ത വിധം പർദ്ദയും തട്ടങ്ങളുമണിഞ്ഞിരുന്നു.
“ഇതെങ്ങനെ മനസ്സിലാക്കാനാണ് തട്ടം ഒന്നു മാറ്റാൻ പറയുമോ” ഞാൻ ചോദിച്ചു.
” തട്ടം ഒന്നും മാറ്റാൻ കഴിയില്ല” അയാൾ ദേഷ്യത്തിൽ മറുപടി പറഞ്ഞു.
വീട്ടുകാരെയും ബന്ധുക്കളേയുമെല്ലാം ഉപേക്ഷിച്ച് പേരുമാറ്റി, അന്വേഷിച്ചു വരുന്നവരെ കാണാൻ കൂട്ടാക്കാതെ മതപഠനവുമായി കഴിയുന്ന  യുവതികളുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് അന്തേവാസികളെ കാണണമെന്ന് ഞങ്ങൾ നിർബന്ധം പിടിച്ചത്. അത് ആരോടും പറഞ്ഞില്ലന്നേയുള്ളൂ.  തട്ടങ്ങൾ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ ഇനി ശബ്ദം മാത്രമേ പോംവഴിയായുള്ളൂ എന്ന് ഞങ്ങൾക്ക് മനസ്സിലായി.  ഞങ്ങൾ ഓരോരുത്തരുടെയും അടുത്തുചെന്ന് പേര് ചോദിച്ചു തുടങ്ങി.  സീനത്ത് നൂർ, ജമീല അങ്ങനെ  പോകുന്നു പേരുകൾ. വൈമുഖ്യവും അമ്പരപ്പും കാരണം പലരും ഒന്നും മിണ്ടിയില്ല.  ഇരുണ്ട അന്തരീക്ഷവും സ്ത്രീകളുടെ മൗനവുമെല്ലാം കൂടി എന്നെ ശ്വാസം മുട്ടിച്ചപ്പോൾ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു:
 “പുറത്ത് വേറൊരു ലോകമുണ്ടെന്നറിയില്ലേ? നിങ്ങളെല്ലാം കൂടി സിറിയയിലോ അഫ്ഗാനിസ്ഥാനിലോ ആടുമേയ്ക്കാൻ പോകാനുള്ള   തയ്യാറെടുപ്പിലാണോ?”
  ആരും ഒന്നും മിണ്ടിയില്ല.
  “ഇവിടെ നിന്നുകൊണ്ട് ആവശ്യമില്ലാത്തത് പറയരുത് .അന്വേഷിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോ” താടി ഉള്ളയാൾ ഒച്ചയെടുത്തു.
ഡാനി തേങ്ങുന്നത്  ഞാൻ കേട്ടു. പരിസരം മറന്നതുപോലെ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:
 “റോഷ്നി മോളെ ഡാനിയാടി. ആങ്ങളയായി വിളിക്കുന്നത് ഇവിടെ ഉണ്ടെങ്കിൽ ദയവുചെയ്ത് അടുത്ത് വാ”
  കുറച്ചുനേരം കാത്തു നിന്നതിനു ശേഷം ഞാനവനെ തോളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. ഇടനാഴിയിൽ വച്ച് താടിക്കാരൻ ഞങ്ങളെത്തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു. അയാളെ  നോക്കി ഞാൻ അലറി:
” എന്തിനാടാ ചെറയ്ണ്ത്. വല്ല കൂത്തിച്ചികളുടേയും പുറകേ പോടാ പുലയാടിമോനേ!”
 അയാൾ മുഷ്ടിചുരുട്ടി വരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ ജീൻസിന്റെ പുറകിൽ കരുതിയിരുന്ന വലിയ
സ്വിസ് കത്തിയെടുത്ത് ഊരി.
“ഹരി ചേട്ടാ പ്ലീസ്! പ്രശ്നമുണ്ടാക്കാനല്ലല്ലോ നമ്മൾ ഇവിടെ വന്നത്”  ഡാനി ഞങ്ങളുടെ ഇടയിലേക്ക് കയറി.
“ചേട്ടായി മാപ്പ്! ഞങ്ങൾ വല്ലാത്തൊരു മാനസികാവസ്ഥയിലാണ് മാപ്പ്! മാപ്പ്”
 അവൻ പറഞ്ഞു.  ഞങ്ങൾ മുകളിലെ മൗലവിയാരുടെ മുറിയിൽ ചെന്ന് യാത്രപറഞ്ഞു.
“ആ കുട്ടിയെ കുറിച്ച് ശരിക്കും വിഷമമുണ്ട് .  താങ്കളുടെ അഡ്രസ്സും നമ്പറും തന്നേക്കു. എന്തെങ്കിലും അറിയാൻ സാധിച്ചാൽ വിളിക്കാം.അള്ളാഹു അനുഗ്രഹിക്കട്ടെ” അദ്ദേഹം പറഞ്ഞു.
“വെറുതെ അയാളോട് തട്ടിക്കയറി ണ്ടായിരുന്നു ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞു.  അള്ളാഹു പൊറുക്കണേ! യാത്രയിലുടനീളം ഡാനി ഹാൻഡിലിൽ നിന്ന് കൈയെടുത്ത് കണ്ണുതുടയ്ക്കുന്നത് ഞാൻ കണ്ടു.
കുട്ടിക്കാലത്ത് സാറ്റ് കളി എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവധി ദിവസങ്ങളിൽ ഭക്ഷണം പോലും വേണ്ടെന്ന് വച്ച് ഞങ്ങൾ സാറ്റ് കളിച്ചു. ബന്ധുവായ വീണ, അയലത്തെ ശങ്കരൻ, കുറച്ചകലെ കോളനിയിൽ നിന്ന് വരുന്ന ഏതാനും പയ്യൻമാർ പിന്നെ മുതിർന്ന രണ്ട് ചേച്ചിമാർ. ഡാനിയെ അന്നൊന്നും അറിയില്ല. ഞാനും ശങ്കരനും അവനെ പരിചയപ്പെടുന്നത് പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞ് കോളേജിൽ പഠിക്കുന്ന സമയത്താണ്. ഡാനി ഞങ്ങളേക്കാൾ മൂന്നാലുകൊല്ലം ഇളപ്പമാണ്.
സാറ്റ് കളിക്കുമ്പോൾ ഓടിയൊളിക്കുന്ന കൂട്ടുകാരെ കണ്ടെത്താൻ എനിക്ക് വലിയ ഉത്സാഹമായിരുന്നു. ചില അനക്കങ്ങളിലൂടേയും, ഗന്ധത്തിലൂടേയും, അദൃശ്യമായ കണക്കുകൂട്ടലുകളിലൂടേയുമെല്ലാം ഓരോരുത്തരേയും നിഷ്പ്രയാസം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു. എന്റെ ഈ കഴിവ് അവരെയെല്ലാം അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കൽ ശങ്കരന്റെ വീട്ടിലെ പൂച്ചയെ കാണാതായപ്പോൾ ഞങ്ങൾ തേടിയിറങ്ങി. വീണയുടെ അഭിപ്രായപ്രകാരം, എലിവിഷം വച്ചിരിക്കുന്ന അകലെയുള്ള കപ്പത്തോട്ടത്തിലേക്കാണ് ആദ്യം പോയത്. എന്നാൽ കുറച്ചുനേരം നടന്നതിന് ശേഷം പെട്ടെന്ന് നിന്നിട്ട് ഞാൻ എതിർദിശയിൽ നടക്കാൻ തുടങ്ങി. ഞാൻ നടന്ന വഴിക്കരികിലെ കൈതക്കാടിനിടക്ക് മാർജ്ജാരം ചത്ത് മലർന്ന് കിടന്നിരുന്നു. ജഢങ്ങളെ ആവാഹിക്കാനുള്ള സിദ്ധിയെന്ന ഖ്യാതി ശങ്കരൻ പറഞ്ഞ് കൂട്ടുകാരുടെ ഇടയിൽ പരന്നപ്പോൾ, അരുമമൃഗങ്ങളെ നഷ്ടപ്പെട്ട പയ്യൻമാർ പലരും എന്നെ വന്നു കണ്ടുതുടങ്ങി. ബഷീറിന്റെ മണിത്തത്ത, പൊടിമീശക്കാരൻ സജയന്റെ മാടപ്രാവ്, വടക്കേ ബംഗ്ലാവിലെ കാണാതായ പോമെറിയൻ എന്നിങ്ങനെ പലതിന്റെയും ജഢങ്ങളെ പൂർണ്ണമായോ ഭാഗീകമായോ ഞാൻ വീണ്ടെടുത്തു. മാത്രമല്ല അതിലും ഒരുപടി കടന്ന്, അദ്ധ്യാപകൻ തല്ലിയതിനെ തുടർന്ന് കാണാതായ രാമകൃഷ്ണനെ, എല്ലാവരും നോക്കിനിൽക്കേ , മൂത്രപ്പുരയുടെ ആരുംകാണാത്ത സ്ലാബിനടിയിൽ നിന്ന് കണ്ടുപിടിച്ച് ഞാൻ സ്കൂളിലാകെ പ്രസിദ്ധനാകുകയും ചെയ്തു.
കാലം കടന്നുഫോയി. പ്രാരാബ്ധങ്ങൾ ചുമലിലേറ്റിക്കൊണ്ട് കൂട്ടുകാരോരുത്തരും ഓരോ സ്ഥലങ്ങളിലേക്കകന്നുപോയപ്പോൾ ഈ സിദ്ധിയെക്കുറിച്ചൊക്കെ ഞാനും പാടെ മറന്നു. അതൊക്കെ വെറും കുട്ടിക്കളി. അല്ലാതെന്ത്? ശങ്കരൻ ഗൾഫിലേക്ക് ജോലികിട്ടിപ്പോയിരുന്നു. ഏതാണ്ടൊരു മാസം മുൻപാണ് ഡാനി വിളിക്കുന്നത്. കോളേജിൽ നിന്ന് പിരിഞ്ഞതിന് ശേഷം വർഷങ്ങളായി അവനുമായി സമ്പർക്കമൊന്നുമുണ്ടായിരുന്നില്ല.
” ഹരിച്ചേട്ടാ കോളേജിലുണ്ടായിരുന്ന ഡാനിയാണ്. ശങ്കരേട്ടനാണ് നമ്പർ തന്ന് വിളിക്കാൻ പറഞ്ഞത്. എനിക്കൊന്നത്യാവശ്യമായി കാണണം” തുടർന്നവൻ കാര്യം പറഞ്ഞു.
ശങ്കരൻ ഇപ്പോഴും അതൊക്കെ ഓർത്തുവച്ചിരിക്കുന്നു. വെറും അസംബന്ധം.” പോലീസ് അന്വേഷിയ്ക്കുകല്ലേ?” ഞാൻ ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷിക്ക്ണ്ട് ചേട്ടാ.  മുട്ടാത്ത വാതിലുകളോ കയറിയിറങ്ങാത്ത സർക്കാർ മന്ദിരങ്ങളോ ഇനീല്ല. സ്റ്റേഷനുകളിൽ പോസ്റ്റർ പതിപ്പിച്ചു, ഫേസ്ബുക്ക് ലൈവ് വന്നു. അന്വേഷിക്കണ്ടടത്തെല്ലാം അന്വേഷിച്ചു. ഇനി എങ്ങോട്ട് പോണമെന്നറിയില്ല”
” ഡാനീ” ഞാൻ പറഞ്ഞു “ശങ്കരൻ പറഞ്ഞതൊക്കെ ഒരോ കുസൃതികളാണ്. ഒരു പൂച്ചയേയോ പക്ഷിയേയോ തിരയുന്നത് പോലെയാണോ കൂടപ്പിറപ്പിനെ തിരയുന്നത്. പോലീസന്വേഷണത്തിനായി കാത്തിരിക്കുന്നതല്ലെ നല്ലത്?”
” എനിക്ക് വേറെയാരുമില്ല ചേട്ടാ” ദീനതയാർന്ന ആ സ്വരവും തുടർന്നുള്ള മൗനവും എന്നെ വളരെയേറെ വേദനിപ്പിച്ചു.
കരിനീലിച്ചുകിടന്ന മലകൾക്കിടയിൽ, പ്രണയഭംഗവും നൈരാശ്യവും കാരണം ജീവിതം വെറുത്തവർ ചാടിയൊടുങ്ങുന്ന കീഴ്ക്കാംതൂക്കായ ചുരങ്ങൾക്കടിവശത്തുകൂടെ  ഞങ്ങൾ നടന്നു. കാടിന്റെ വന്യതയേക്കാളും എന്നെയലട്ടിയത്, എപ്പോൾ വേണമെങ്കിലും നേരിടാനിടയുള്ളൊരു ജഢദൃശ്യത്തെക്കുറിച്ചുള്ള ഭീതിയായിരുന്നു. മനസ്സ് തകർന്ന്പോകുന്ന ഒന്നിന്റെ മുന്നിലും ചെന്ന് പെടരുതേയെന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഡാനിയെ സാന്ത്വനിപ്പിക്കണമെന്നെ എനിക്കുണ്ടായിരുന്നുള്ളു. ഒന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞ്, ജീവിച്ചിരിക്കുന്നവരെ വെറുതെ മരണത്തിന്റെ താഴ്വരയിൽ തിരയുന്നതെന്തിന് എന്ന ചിന്ത അലട്ടാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു:
“ഡാനി അവളെവിടെയോ സുഖമായിരുപ്പുണ്ട്.  നമുക്കാദ്യം മുതൽ തുടങ്ങാം”
പെങ്ങളുടെ സഹപാഠിയായിരുന്നൊരു പയ്യനെ വീണ്ടും ചെന്ന് കാണാമെന്ന് അവൻ പറഞ്ഞതനുസരിച്ച് ഞങ്ങളൊരു ദിവസം റോഷ്നിയുടെ കോളേജിലേക്ക് പോയി. ക്ലാസ്സ് കഴിയുന്നത് വരെ കോളേജിന് മുറ്റത്തെ ഞാവൽമരത്തിന്റെ തണലിൽ ഞങ്ങൾ കാത്തുനിന്നു. തൊട്ടരികെയുള്ള മതിലിൽ, രക്തസാക്ഷികൾ എന്ന തലക്കെട്ടിനുകീഴെ വരച്ചിരുന്ന, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പെട്ട് ചോരയും ജീവനും ത്യജിച്ച പയ്യൻമാരുടെ ചുവർചിത്രങ്ങളിലൂടെ ഞാൻ കണ്ണോടിച്ചുകൊണ്ടിരുന്നു. മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ പടിക്കെട്ടുകളിറങ്ങിവരുന്ന ഒരു വിദ്യാർത്ഥിയെ കണ്ടപ്പോൾ ഡാനി പറഞ്ഞു:” ഇതാണാപ്പയ്യൻ”.
ഒരു ബുദ്ധിജീവിയെ ഓർമ്മിപ്പിക്കും വിധം. അൽപ്പം നീണ്ടമുടിയും, കുറ്റിത്താടിയുമൊക്കെയായി ഒരു വിദ്യാർത്ഥി. ജീൻസും കാഷ്വൽ ഷർട്ടും ധരിച്ച്, വെളുത്ത് മെലിഞ്ഞിട്ട്.
“ലെനോയി” അവൻ സ്വയം പരിചയപ്പെടുത്തി.
” ഞാൻ ചേട്ടന്നോട് പറഞ്ഞതുപോലെ, ഗാഢമായൊരു സുഹൃദ്ബന്ധത്തിനപ്പുറം വൈകാരികമായൊന്നുമില്ല. ഭാവി വധുവിനെ തിരഞ്ഞെടുക്കുമ്പോൾ, എന്റെ പ്രകൃതം ശരിക്കും മനസ്സിലാക്കിയിട്ടുള്ളത് കൊണ്ടാവണം, ഇന്നയിന്ന ശീലങ്ങളുള്ളവളായിരിക്കണമെന്ന് റോഷ്നി ചിലപ്പോഴൊക്കെ തമാശയ്ക്ക് ഉപദേശിക്കുമായിരുന്നു. റോഷ്നിയൊരു പോസീറ്റീവ് എനർജിയായിരുന്നു. എനിക്ക് മാത്രമല്ല. എല്ലാപേർക്കും. അവളെ ഉടനെ കാണാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” പയ്യൻ ഡാനിയെ നോക്കി പറഞ്ഞു.
ഒരു ബുദ്ധിജീവിയിൽക്കവിഞ്ഞ് അയാളൊരു പുസ്തകപ്പുഴുവായിരിക്കാമെന്ന് ഞാനൂഹിച്ചു.
” ഞാനൊരു അന്തർമുഖനാണ്” അവൻ തുടർന്നു.” പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരോടും അല്ലാത്തവരോടും ഒരുപോലെ സൗഹൃദം നിലനിർത്താൻ കഴിയും എന്നതാണ് റോഷ്നിയുടെ പ്ലസ്പോയിന്റ്.  ചിത്രരചനയിലുള്ള അവളുടെ കഴിവ് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാവിയാകട്ടെ, ചുമപ്പാകട്ടെ, കോളേജിലുള്ള എല്ലാ സംഘടനകളും പോസ്റ്ററെഴുത്തുകൾക്കും ചിത്രങ്ങൾക്കുമായി റോഷ്നിയെ വന്നുകാണുമായിരുന്നു. തൊട്ടടുത്ത യൂണിയൻ റൂമിൽ ചാരിവച്ചിരുന്ന, റോഷ്നി വരച്ച തുണികൾ കൊണ്ടുള്ള പോസ്റ്ററുകൾ അവൻ ഞങ്ങൾക്ക് കാട്ടിത്തന്നു.  കടും ചായത്തിൽ ചെഗുവരെയും, മാർക്സും ഏംഗൽസും മുതൽ വിഎസ്സും പിണറായിയും വരെ. ചെങ്കൊടി പാറുന്നത് പോലുള്ള വിപ്ലവം പേറുന്ന വലിയ അക്ഷരങ്ങൾ നോവുണർത്തിക്കൊണ്ട് കാൻവാസിലാകെ ചിതറിക്കിടന്നു. ഒരു പെൺകുട്ടിയുടെ രചനകളാണോ ഇതെല്ലാം എന്ന് ഞാൻ അത്ഭുതം പൂണ്ടു.
“റോഷ്നി  പുസ്തകങ്ങൾ വായിച്ചിരുന്നോ” ഞാൻ ചോദിച്ചു.
” അങ്ങനെ വായിക്കാറുണ്ടായിരുന്നില്ല. പക്ഷെ ലൈബ്രറിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമായിരുന്നു. അക്ഷരങ്ങളല്ല, നിറങ്ങളായിരുന്നു പുള്ളിക്കാരിയുടെ ലോകം. കടുത്ത നിറങ്ങൾ, ഒലിവ് ഗ്രീൻ, പെട്ടെന്നൊരു മഞ്ഞ, നിനച്ചിരിക്കാതെ കടുംനീല വരകൾ, അപ്രതീക്ഷിതമായൊരു ഡാലിയാ വയലറ്റ് അങ്ങനെയങ്ങനെ.. വലിയ കവി ഭാവനയെയൊന്നും അവൾ കൂട്ട് പിടിച്ചിരുന്നില്ല. ഒരിക്കൽ മാത്രം താമശയ്ക്കെന്തോ എന്നോട് പറഞ്ഞു. അങ്ങ് ദൂരെ കടലുകൾക്കുമപ്പുറത്ത് ജമന്തിപ്പൂക്കൾ നിറഞ്ഞ ഒരു താഴ്വാരമുണ്ടെന്ന്. അവിടെ അവൾ ജീവിക്കുന്നു എന്ന് സ്വപ്നം കാണുന്നുവെന്നോ മറ്റോ”
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് റോഷ്നിയുടെ കൂടെ പഠിച്ചിരുന്ന പെൺകുട്ടികളെ ഹോസ്റ്റലിൽ ചെന്ന് കാണാൻ സഹായിക്കണമെന്ന് ഞങ്ങളവനോട് പറഞ്ഞു.
നിറച്ചാർത്തുകളെക്കുറിച്ചും, കഴിഞ്ഞ അത്തപ്പൂക്കള മത്സരത്തിന് റോഷ്നി വരച്ചുകൊടുത്ത ഡിസൈനെകുറിച്ചുമല്ലാതെ പെൺകുട്ടികൾക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പലർക്കും ഞങ്ങളെ സമാധാനിപ്പിക്കണമെന്നുണ്ട്. സാന്ത്വനവാക്കുകൾ നഷ്ടപ്പെട്ടുപോയ സാധുക്കളെപ്പോലെ അവർ പരസ്പരം നോക്കി.
‘ റോഷ്നി നമ്മുടെയെല്ലാം അടുത്ത സുഹൃത്തായിരുന്നു. എന്താവശ്യങ്ങൾക്കും കൂടെനിൽക്കുമായിരുന്നു. എല്ലാ ഫംഗ്ഷനുകൾക്കും ആക്ടീവായിരുന്നു” ഒരു കുട്ടി പറഞ്ഞു.
” ക്ലാസ്സിലെ പരിപാടികൾക്ക് ചിത്രം വരക്കുന്നതിന് ഞങ്ങൾ പ്രതിഫലം കൊടുക്കുമ്പോഴെല്ലാം അവൾ നിരസിച്ചിരുന്നു. അതിനാൽ അവളുടെ ജന്മദിനത്തിന് ഞങ്ങളൊരു സമ്മാനം നൽകി. എന്റെ അച്ഛൻ വിദേശത്തുനിന്ന് കൊണ്ട് വന്ന ഒരു ശരറാന്തൽ. അതവൾക്ക് വളരെയിഷ്ടപ്പെടുകയും ചെയ്തു” ആർട്സ് ക്ലബ് സെക്രട്ടറിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു കുട്ടി പറഞ്ഞു. ” ഞങ്ങൾക്ക് മാത്രമല്ല ടീച്ചേഴ്സിനും അവളെ വളരെയിഷ്ടമായിരുന്നു. നമ്മുടെ ഹെഡ്, തെരേസ സിസ്റ്ററുടെ ഫാവറെയ്റ്റ് സ്റ്റുഡന്റായിരുന്നു റോഷ്നി”  ആ കുട്ടി തുടർന്നു പറഞ്ഞു.
നിസ്സഹായരായി നോക്കിനിൽക്കുന്ന ആ പെൺകുട്ടികളോട് നന്ദി പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി. ഡാമുകൾ തുറന്നുവിടാൻ സാധ്യതയുണ്ടെന്ന് വാർത്തയുള്ളതായി വീട്ടിൽ നിന്ന് വിളിച്ചറിയിച്ചു. ആ പെൺകുട്ടിയുടെ തിരോധാനത്തിന് ശേഷം കാലം ഇരുണ്ട് കിടക്കുന്നതായി എനിക്കനുഭവപ്പെട്ടു. നിലയ്ക്കാത്ത മഴയാതിരുന്നതിനാൽ തെരേസടീച്ചറെ, ചങ്ങനാശ്ശേരിയിലുള്ള അവരുടെ കോൺവെന്റിൽ പോയി കാണേണ്ടി വന്നു.
കോൺവെന്റിലെ പൂന്തോട്ടത്തിൽ നിന്നിരുന്ന അനേകം ജമന്തിച്ചെടികൾക്കരികെ സിസ്റ്ററെ കണ്ടപ്പോൾ ഡാനി സ്തുതി പറഞ്ഞു.
” നോക്കൂ ഈ ചെടികളെല്ലാം റോഷ്നി ഇവിടെ വന്നപ്പോൾ നട്ടതാണ്. ജമന്തിപ്പൂക്കൾ വളരെ ഇഷ്ടമായിരുന്നല്ലോ ആ കുട്ടിക്ക്. അവളെകുറിച്ചുള്ള സുവാർത്തയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെയെല്ലാം പ്രാർത്ഥന. കർത്താവിന്റെ കൃപയും കരുതലും എന്നും അവളോടൊപ്പമുണ്ടാകും” അവർ ആശ്വസിപ്പിച്ചു.
അകത്തെ ഹാളിലിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചു.
” നല്ല ധൈര്യവും പ്രസരിപ്പുമൊക്കെയുള്ള കുട്ടിയായിരുന്നു അവൾ. പരാജിതയുടെ മുഖമായിരുന്നില്ല അവളുടേത്. നല്ല കരിയറും കുടുംബവുമൊക്കെ സ്വപ്നം കണ്ടിരുന്ന ഒരു മിടുക്കി. നിരാശയുടെ ഒരു കണികപോലും അവളിൽ ഞങ്ങളാരും കണ്ടിട്ടില്ല. എന്നെ വളരെയിഷ്ടമായിരുന്നു. സിസ്റ്റർ ഇവിടെയൊരു പൂന്തോട്ടമുണ്ടാക്കുകയും അകത്തെ ഡിസൈനുമൊക്കെ ഒന്നു മെച്ചപ്പെടുത്തുകയും ചെയ്താൽ എന്ത് ഭംഗിയായിരിക്കുമല്ലേ എന്ന് അവൾ തന്നെയാണൊരിക്കൽ ചോദിച്ചത്” അവർ പറഞ്ഞു.
റോഷ്നി സമ്മാനിച്ച ഒരു ചിത്രം സിസ്റ്റർ ഞങ്ങൾക്ക് കാണിച്ചുതന്നു. ശരറാന്തലിന്റെ വെളിച്ചത്തിൽ പൂചൂടിയ ഒരു കുട്ടിയുടെ മുഖം. അതിലേക്ക് കുറേ നേരം നോക്കി നിന്നതിന്ശേഷം  ഡാനി പറഞ്ഞു:
“ഹരിച്ചേട്ടാ നമുക്കിറങ്ങാം”
പോകാൻ നേരത്ത് സിസ്റ്റർ ഞങ്ങളുടെ തോളത്ത് കൈവച്ച് പ്രാർത്ഥിച്ചു .
നിറക്കൂട്ടുകൾക്കും പൂക്കൾക്കുമപ്പുറം ആ കുട്ടി എവിടെയോ അപ്രത്യക്ഷയായി. എല്ലാവരുടെ ഓർമ്മകളിലും അത്രമാത്രമാണവശേഷിച്ചിട്ടുള്ളത്. പണ്ടുണ്ടായിരുന്ന ആ സിദ്ധി വീണ്ടും കൈവന്നിരുന്നെങ്കിലെന്ന്, തിരികെയുള്ളയാത്രയിൽ ബൈക്കിലിരുന്ന് ഞാനാലോചിച്ചു. ഒരു പക്ഷെ മനുഷ്യൻ ശൈശവത്തിൽ നിന്ന് കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും കടക്കുമ്പോൾ, വിലപ്പെട്ട കഴിവുകൾ പലതും അവന് നഷ്ടമാകുന്നുണ്ടാകും. തോരാത്ത മഴയിൽ പലതവണ ഞങ്ങൾക്ക് റോഡിന്നരികിലേക്ക് ഒതുങ്ങി നിൽക്കേണ്ടി വന്നു. പലപ്പോഴും ബൈക്കിലെ ചെയിൻ തെന്നിമാറി പ്രശ്നമുണ്ടാക്കി.
കൂടെപ്പിറപ്പിന്റെ നേരിയൊരു ചലനമോ ഗന്ധമോ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ, പ്രയാണങ്ങൾക്ക് വേണ്ടിയുള്ള പാത നീണ്ട് നിവർന്ന് ഇരുളടഞ്ഞ് കിടക്കുന്നു. പ്രതീക്ഷകൾക്ക് മരണം സംഭവിച്ചുകൊണ്ടിരുന്നു. എങ്കിലും മരുപ്പച്ച കൊതിക്കുന്ന മരുഭൂമിയിലെ ഒറ്റപ്പെട്ടവരെപ്പോലെ ഞങ്ങൾ അലഞ്ഞു.
ആരോഗ്യം ക്ഷയിച്ച്, താടിയും മുടിയുമൊക്കെ വളർന്ന് ഡാനിയൊരു മൗനിയായി തീർന്നിരുന്നു. യാത്രകൾക്കിടയിൽ, റെഡ് അലർട്ടിനെ തുടർന്ന് വലിയ ഭാണ്ഡങ്ങളും തലയിൽ ചുമന്നുകൊണ്ട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങുന്ന അനേകം  കുടുംബങ്ങളെ ഞങ്ങൾ എതിരിട്ടു. റോഡിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിൽ ഞങ്ങൾ മാറിമാറി ബൈക്കുരുട്ടി. തുടരെത്തുടരെയുള്ള ഞങ്ങളുടെ സന്ദർശനങ്ങൾ പോലീസുദ്യോഗസ്ഥൻമാർക്കും അരോചകമായി തോന്നിത്തുടങ്ങി. ” സർക്കാര് കാര്യങ്ങളെല്ലാം മുറപോലെയല്ലെ അനിയൻമാരെ.  ഈ പ്രളയമൊന്ന് കഴിഞ്ഞോട്ടെ. നമ്ക്ക് കാര്യമായിട്ടന്വേഷിക്കാം” ഒരാൾ പറഞ്ഞു. കേസ് ഫയൽ അലമാരയിലെവിടെയോ തണുത്തുറഞ്ഞു കിടന്നു.
ഒരു ദിവസം അത്യാവശ്യമായി പുറത്തേക്കിറങ്ങാൻ നേരത്താണ് ഭാര്യ അകത്തുനിന്ന് വിളിച്ചത്.
” അതേ നാളെ ചിങ്ങം ഒന്നായിട്ട് ഇന്ന് ആഡിയറുതി ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ? ഞാനിതൊന്ന് പ്രിപ്പയർ ചെയ്യട്ടെ. ചാണകവെള്ളവും തളിച്ചുകൊണ്ട് പുറകെ വരണം. വിവാഹം കഴിഞ്ഞ് ഞങ്ങളുടെ ആദ്യത്തെ ഓണക്കാലമായിരുന്നു. ( മുറപ്പെണ്ണായിരുന്ന വീണയെത്തന്നെയാണ് ഞാൻ വിവാഹം കഴിച്ചത്)
ങ്ഹും ആഡി! സമയമില്ലാസമയത്ത് ഓരോ അന്ധവിശ്വാസങ്ങൾ! ബാംഗ്ലൂരിലൊക്കെ പോയി പഠിച്ചിട്ടും നീയൊന്നും മാറിയിട്ടില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ ഒച്ചയെടുത്തു.
” അമ്മ ഇന്നലെയും ഓർമ്മിപ്പിച്ചതല്ലേ. വന്ദിച്ചില്ലേലും നിന്ദിക്കണ്ടാല്ലോ. ആണ്ടിലൊരിക്കലല്ലേ ഇതൊക്കെയുള്ളു” അവൾ പറഞ്ഞു.
ചാണകവെള്ളവും തളിച്ചുകൊണ്ട് നടക്കുന്ന സമയത്താണ് ഡാനി വിളിക്കുന്നത്.
“ഹരിച്ചേട്ടാ റോഷ്നി ഒരിടത്തുണ്ട്. നമുക്കുടനെ പോകണം”
ഞാൻ വീണയെ കെട്ടിപ്പിടിച്ചു. കാര്യമറിഞ്ഞപ്പോൾ അവൾക്കും സന്തോഷമായി.
” ഇനിയെങ്കിലും ആ താടിയും മുടിയുമൊക്കെ ഒന്ന വെട്ടാൻ പറയ്. കാണാൻ വയ്യ” അവളോർമ്മിപ്പിച്ചു.
ചാത്തന്നൂർ ജംഗ്ഷനിൽ ബൈക്ക് വച്ചിട്ട് ഞങ്ങൾ നടന്നു. കൂടെ പഠിച്ച ക്രിസ്റ്റഫറിന്റെ ബോട്ട് തരപ്പെടുത്തിയിട്ടുണ്ടെന്ന് നടക്കുമ്പോൾ ഡാനി പറഞ്ഞു.
ബോട്ടോ? എവിടെയാണ് റോഷ്നിയുള്ളത്? നീ സംസാരിച്ചോ? ഇത്രയും നാൾ എവിടെയായിരുന്നു? അങ്ങനെ പലതും ഞാൻ ചോദിച്ചെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല.
വെള്ളം കയറിയിരിക്കുകയല്ലേ മൂന്നാല് മണിക്കൂറത്തെ യാത്രയുണ്ടെന്ന് മാത്രം പറഞ്ഞു.
എണ്ണമയമില്ലാതെ പാറിയുലഞ്ഞുകിടക്കുന്ന തലമുടിയിലൂടെ അവൻ വിരലോടിച്ചുകൊണ്ടിരുന്നു. ഇടയ്ക്കൊന്ന് ആടുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു:
” നീ ഒന്നും കഴിച്ചില്ലേ?”
ങ്ഹും എന്ന് മൂളുക മാത്രം ചെയ്തു.
മഴ വീണ്ടും തുടങ്ങുന്ന മട്ടായിരുന്നു. അങ്ങിങ്ങായി വെള്ളം കെട്ടിക്കിടന്നിരുന്ന ഏതാനും തെങ്ങിൻ തോപ്പുകൾ പിന്നിട്ട്, കായലിനോട് ചേർന്നുള്ള ചതുപ്പു നിലത്തിൽ കെട്ടിനിർത്തിയിരുന്ന മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന തരം ഒരു ബോട്ടിനരികിലേക്ക് ഡാനി നടന്നു. അടുത്തേക്ക് ചെന്നപ്പോൾ അവിടുണ്ടായിരുന്ന താറാക്കൂട്ടങ്ങൾ ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു വശത്തേക്ക് മാറി. കൈയ്യിലൊരു വടിയും, പുകയുന്നൊരു ബീഡിക്കുറ്റിയുമായി മദ്ധ്യവയസ്കനായ താറാവ്കാരൻ കുറച്ചകലെയുള്ളൊരു തെങ്ങിൽ ചാരിയിരുന്നുകൊണ്ട് ഞങ്ങളെ വീക്ഷിച്ചു.
മനസ്സില്ലാമനസ്സോടെ ഞാൻ ബോട്ടിലേക്ക് കയറി. ഡാനി എൻജിൻ വലിച്ച് സ്റ്റാർട്ടാക്കിയെങ്കിലും ബോട്ട് ആടിയുലഞ്ഞ് വട്ടം ചുറ്റാൻ തുടങ്ങി.
” എടാ ഇതെങ്ങനെ? നിനക്ക് ഓപ്പറേറ്റ് ചെയ്യാനറിയാമോ? നിന്റെ കൂട്ടുകാരനെക്കൂടി വിളിക്കായിരുന്നില്ലേ?  തെല്ലൊരു അങ്കലാപ്പോടെ ഞാൻ ചോദിച്ചു.
” അവൻ ഒന്നും മിണ്ടിയില്ല.”
താറാവ്കാരൻ കൈയ്യിലുണ്ടായിരുന്ന ബീഡിക്കുറ്റി വെള്ളത്തിലേക്കെറിഞ്ഞിട്ട് എണീറ്റ് വന്നു.
” ചേറാ.. എൻജിൻ പിടിക്കൂല്ല. കുറച്ചുള്ളിലോട്ട് പോണം” അയാൾ പറഞ്ഞു.
ഡാനി എൻജിൻ ഉയർത്തിയിട്ട് വെള്ളത്തിലേക്ക് ചാടി ബോട്ടുന്താൻ തുടങ്ങി. താറാവ്കാരൻ അയാളുടെ വള്ളത്തിൽ നിന്ന് വലിയ മുളയെടുത്ത് കൊണ്ട് വന്ന് ബോട്ടിലേക്ക് കയറി.
” കേറിക്കോളിൻ”
” ഇന്നലെയൊരു ബോട്ട് പുറക്കരേന്ന് പോയതേള്ളു. തുണിയും സാമാനങ്ങളുമായിട്ടേ. അമ്മാതിരി മഴയല്ല്യോ തകർക്കണേ. ആളെക്കൊല്ലാനായിട്ട്. എന്റെ ജോസഫ് പുണ്യാളോ. ഇത്രയും വലിയ വെള്ളപോക്കോന്നും ഈക്കരയില് നമ്മള് കണ്ടിട്ടില്ല” അയാൾ പറഞ്ഞു.
ഞങ്ങൾ രക്ഷാപ്രവർത്തനത്തിന് പോകുന്നവരാണെന്ന് അയാൾ കരുതിയിട്ടുണ്ടാകണം.
” ഒന്ന് പറഞ്ഞാ മൂക്കോൻമാർക്കേ കണ്ണിച്ചോരേള്ളു. ഒരു നയാപൈസ വേടിക്കാതേല്ല്യോ ഇതൊക്കെ തന്നീക്കണേ. കൂടെ ആളായിട്ടും .പതുക്കെപ്പറഞ്ഞാപ്പോര. അല്ലേങ്കില് ഈ കരയില് എതെങ്കിലുമൊര് കയറ്മൊതാലാളിയാ കശുവണ്ടിക്കാരനാ അഞ്ച് പൈസ സർക്കാരിന് കൊട്ത്ത് സഹായിച്ചാ?”
ഞാൻ വെറുതെ തലയാട്ടി സമ്മതിച്ചു.
ഡാനി വെള്ളത്തിൽ നോക്കിയിരുന്നു.
“ങ്ഹാ ഇനി എൻജിനിട്ടു നോക്കിൻ” അയാൾ പറഞ്ഞു.
ഒരു മുരൾച്ചയോടെ എൻജിൻ സ്റ്റാർട്ടായപ്പോൾ താറാവ്കാരൻ തന്റെ മുളയുമായി പതുക്കെ വെള്ളത്തിലേക്ക് ചാടി. ബോട്ട് വീണ്ടുമൊന്ന് ആടിയുലഞ്ഞു വട്ടം ചുറ്റി.  പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഡാനി എൻജിനൊന്നുയർത്തിയപ്പോൾ അതിൽ നിന്ന് വല്ലാത്തൊരു ശബ്ദമുയർന്നു.
” എടാ നിനക്കിത് വശമില്ലാതെങ്ങനെ? എവിടേക്കാണ് നമ്മൾ പോകുന്നത്? നീ ഒന്ന് വിളിച്ച് പറയ്. നമുക്ക് നാളെ ബൈക്കിലോ മറ്റോ പോകാം” ഞാൻ പറഞ്ഞു.
ഡാനി എൻജിൻ വീണ്ടും താഴ്ത്തിയിട്ട് സ്റ്റിയറിംഗ് ദണ്ഡിലെ ആക്സിലേറ്ററിൽ കൈവച്ച് ദണ്ഡ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു. ബോട്ട് ഒരു ലക്ഷ്യവുമില്ലാത്തവണ്ണം ഇരുവശത്തേക്കും പൊയ്ക്കൊണ്ടിരുന്നു.
 ആകാശം ഇരുണ്ട് മൂടി കിടന്നിരുന്നു. കാറ്റിന്റെ ചൂളമടിശബ്ദം എപ്പോഴും കാതുകളിൽ മുഴങ്ങി. കുറ്റിച്ചെടികളും കാട്ടുകരിമ്പും തഴച്ചു നിന്നിരുന്ന ഒരു തുരുത്ത് ചുറ്റി ബോട്ട് അപ്പുറത്തേക്ക് കടന്നപ്പോൾ ഓരിന്റെയും ചേറിന്റേയും വല്ലാത്തൊരു ഗന്ധം പരന്നു.
ഡാനി പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ എവിടേക്കോ ബോട്ടോടിക്കുകയാണെന്ന് ഞാൻ സംശയിച്ചു.  ഞങ്ങളെ ദൂരെനിന്ന് കണ്ടതുമുതൽ, അപ്പുറത്തെ കരയിൽ, പ്രളയത്തിൽ അകപ്പെട്ട് ഒറ്റപ്പെട്ട് കഴിയുന്നവർ വീടുകൾക്ക് മുകളിൽ നിന്ന് കൈയ്യാട്ടുകയും കൂക്കിവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.       കരയ്ക്കരികെ തൊണ്ടുകൾ നിറച്ച ഒരു വള്ളത്തിൽ ഒരാൾ തുഴയെറിയുന്നുണ്ടായിരുന്നു. അല്പം പരിഭ്രമിച്ചതുകൊണ്ടാകണം അയാൾ കൈയുയർത്തി എന്തോ വിളിച്ചു പറഞ്ഞു. വള്ളക്കാരനേയും കരയേയും കടന്ന്, ബോട്ട്, പ്രളയജലം വീർപ്പിച്ച പരവൂർക്കായലിന്റെ പരപ്പിലേക്കിറങ്ങി. ഡാനിയെ ഇത്രയും അസ്വസ്ഥമായ മുഖത്തോടെ കണ്ടിട്ടില്ല. അവൻ എന്നെ ശ്രദ്ധിക്കുന്നത് തന്നെയുണ്ടായിരുന്നില്ല.
” എടാ നീ എന്തെങ്കിലുമൊന്ന് പറയ്. നമ്മൾ ഉടനെത്തുമോ?”
” ഉടൻ ഹരിച്ചേട്ടാ” ഡാനി പറഞ്ഞു. തുടർന്ന് അവൻ ദൂരേയ്ക്കെവിടെയോ കൈചൂണ്ടിക്കാണിച്ചു.
മൂടിക്കെട്ടിയകാലാവസ്ഥയിൽ കായൽപ്പരപ്പ് ഇരുണ്ട് കനം വച്ചുകിടന്നു. കുറച്ച് ശക്തമായി മഴത്തുള്ളികൾ വീണതിനുശേഷം നിലച്ചു. പരിചയമില്ലാതെ ഡാനി ആക്സിലേറ്റർ തിരിക്കുമ്പോഴെല്ലാം ബോട്ട് ആടിയുലഞ്ഞു. അപ്പോഴെല്ലാം ഭീതിയോടെ ഞാൻ ബോട്ടിന്റെ വശങ്ങളിൽ അള്ളിപ്പിടിച്ചു.
കരകാണാമെന്നുള്ള പ്രതീക്ഷയോടെ ഞാൻ ഡാനി ചൂണ്ടിക്കാട്ടിയ ദിശയിലേക്ക് നോക്കിയിരുന്നു  രണ്ട് മാസക്കാലമായി തുടർന്നുകൊണ്ടിരുന്ന യാത്രകളെപ്പറ്റി ഞാനോർത്തു. വീണയെക്കുറിച്ചോർത്തപ്പോൾ അല്പം ദുഃഖം തോന്നി. യാത്രയുടെ തിരക്കുകളിൽ അവൾക്കൊന്ന് മുഖംകൊടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അധികം വൈകാതെ തിരിച്ചെത്തുമെന്നറിയിച്ചിട്ടാണ് ഇന്നിറങ്ങിയത്. എന്തായാലും കൂടപ്പിറപ്പിനെ തേടിയുള്ള യാത്ര ശുഭപര്യവസാനിക്കുമല്ലോ എന്ന സമാധാനം മനസ്സിലുണ്ടായിരുന്നു. ഭൂമിയിലെവിടെയോ അദൃശ്യമായിരിക്കുന്ന പെങ്ങളെത്തേടിയുള്ള അനന്തമായ യാത്രക്കെന്നവണ്ണം ബോട്ട്, കാണാനാകാത്ത കരയെ ലക്ഷ്യമാക്കി അഴിമുഖം പിന്നിട്ട് പൊയ്ക്കൊണ്ടിരുന്നു.
ഞാൻ രണ്ട് മൂന്ന്തവണ ഛർദ്ദിച്ചു. തുടർന്ന് ഡാനിയും. അടിവയറ്റിൽ വല്ലാത്ത വേധനയും അസഹ്യമായ തലവേധനയുമനുഭവപ്പെട്ടു. പോകുന്ന യാത്രയെക്കുറിച്ച് ഞാൻ വീണ്ടും വീണ്ടും ചോദിച്ചെങ്കിലും ഡാനി ഒന്നും മിണ്ടിയില്ല. കാണാതിരുന്ന പെങ്ങളെ തേടിയലഞ്ഞ് കണ്ടെത്തുന്നതിന്റെ ആവേശത്തിലോ നിരാശയുടെ പടുകുഴിയിലൊ ആകാം ഒരു ഉന്മാദിയുടെ അവസ്ഥയിലേക്ക് അവൻ മാറുന്നതായി തോന്നി. അപകടകരമായ കാലാവസ്ഥകൊണ്ടാകണം മനുഷ്യജീവികളെ വഹിക്കുന്ന ഒന്നിനേയും അടുത്തെങ്ങും കാണാൻ കഴിഞ്ഞില്ല. ഒഴുകുന്ന ഇലക്കഷ്ണത്തിലെ ഉറുമ്പുകളെപ്പോലെ ആടിയുലയുന്ന കടൽപ്പരപ്പിൽ ഞങ്ങൾ ഒറ്റപ്പെട്ടു കിടന്നു.
നേരമിരുട്ടി തുടങ്ങിയിരുന്നു. അസഹ്യമായ തണുപ്പനുഭവപ്പെട്ടു.    ഭയാനകമായ കടലിൽ ഒറ്റപ്പെട്ട അവസ്ഥയും ഭീതിയും കാരണം സഹികെട്ട് ഞാനലറി:
” നിർത്തെടാ. നമുക്ക് തിരികെപ്പോകാം”
ഡാനി കേട്ടതായിപ്പോലും ഭാവിച്ചില്ല. തണുപ്പത്ത് അവൻ വല്ലാതെ വിറയ്ക്കുന്നാണ്ടായിരുന്നു.
” എടാ അവളെവിടുണ്ടെന്നൊന്ന് പറഞ്ഞ് തുലയ്ക്ക്”
” ഇനിയും പോകണം ഹരിച്ചേട്ടാ ഇനിയും പോകണം. ദൂരെ ദൂരെ മലകൾ കാണുന്നില്ലേ?”
” മലകളോ? ഏത് മലകൾ? നീ എന്തോന്നാണീ പറയുന്നത്?”
” ദൂരെ ദൂരെ ജമന്തിപ്പാടങ്ങൾ! താഴ്വാരങ്ങൾ! റോഷ്നിമോളേ ആങ്ങളയാണെടി വരുന്നത്” ഡാനിയുടെ പല്ലുകൾ കൂട്ടിയടിക്കുന്നാണ്ടായിരുന്നു.
” ഡാനി നമുക്ക് തിരികെപോകാം. ഏത് ജമന്തിപ്പാടങ്ങൾ? എന്ത് കണ്ടിട്ടാണ് നീ വരാൻ പറഞ്ഞത്. വീണ വീട്ടിൽ ഒറ്റയ്ക്കാണ്”
ബലാൽക്കാരമായി ഞാൻ സ്റ്റിയറിംഗ് ദണ്ഡിൽ പിടിച്ചപ്പോൾ അവൻ എണീറ്റ് പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് കടലിലെറിഞ്ഞു. ഉടുപ്പ് വലിച്ചുകീറി. വിഭ്രാന്തി പിടിപെട്ടവരെപ്പോലെ നാലുപാടും തുറിച്ചുനോക്കിക്കൊണ്ട് തലമുടിയിലൂടെ വിരലോടിച്ചു. ബോട്ടിന്റെ വശത്ത് കാലെടുത്ത് വച്ച് കടലിലേക്ക് ചാടാൻ തുനിഞ്ഞപ്പോൾ ഞാൻ കടന്നു പിടിച്ചു.
” ഡാനി!” ഞാനലറി” എന്ത് ഭ്രാന്താടാ കണിക്ക്ണത്. കടലാണ്. നിനക്കെന്ത് പറ്റി”
പരസ്പരം ബലം പ്രയോഗിച്ചപ്പോൾ ഞങ്ങൾ ബോട്ടിലേക്ക് മലർന്നടിച്ച് വീണു.
ബോട്ടാകെ ആടിയുലഞ്ഞു.
” എടാ ബോട്ട് മറിയും. ദയവ് ചെയ്ത് മിണ്ടാതിരിക്ക്” ഞാൻ കൈകൂപ്പി.
ഞാനെണീറ്റ് എൻജിൻ സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനോടകം തന്നെ അതിന്റെ മുരൾച്ച കെട്ടടങ്ങിയിരുന്നു
ബോട്ടിൽ നിന്ന് എണീക്കാൻ പോലും കഴിയാതെവണ്ണം ഡാനി തളർന്നിരുന്നു. കിടന്നുകൊണ്ട് അവനേതോ പള്ളീപ്പാട്ട് പാടാൻ തുടങ്ങി
  ” ഗോയിംഗ് അഫാർ  അപ്പോൺ ദ മൗണ്ടൻ           ബ്രിംഗിംഗ് ദ വാണ്ടറർ ബാക്ക് എഗയിൻ”
പിന്നെ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് ബോട്ടിന്റെ വശത്ത് തലയിട്ടടിച്ചു.
” ഇങ്ങനെ തലയിട്ടടിച്ചാ അവളെ കണ്ടെത്താൻ പറ്റോ” ഞാൻ എണീറ്റ് അവന്റെ മുടിയിൽ കടന്നുപിടിച്ചു  ഇരുട്ട് പടർന്നിരുന്നു. മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ, ഡാനിയുടെ നെറ്റിയിൽ ചോര പടരുന്നത് ഞാൻ കണ്ടു. അവിടെക്കിടന്നിരുന്ന ഉടുപ്പിന്റെ ഒരു കഷ്ണമെടുത്ത് നെറ്റിയിൽ കെട്ടാൻ ഞാൻ ശ്രമിച്ചെങ്കിലും അവൻ സമ്മതിച്ചില്ല. അവൻ വീണ്ടും വീണ്ടും ഛർദ്ദിച്ചു.  വായിൽനിന്നും ചോര ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ അലറി വിളിച്ചു:
“ദൈവമേ!’
 ആകാശം തെളിഞ്ഞുകണ്ടു. കടൽ ശാന്തമായി കിടന്നു. ഏതു നേരത്ത് വേണമെങ്കിലും മരണപാശത്തെ ഞങ്ങളിലേക്കെറിയുവാൻ തയ്യാറെടുക്കുന്ന അതിന്റെ പരപ്പ് മെല്ലെ ആടിയുലഞ്ഞു. ഡാനിയോട് സഹതാപം തോന്നിയെങ്കിലും ഭീതിയും, വീണയെക്കുറിച്ചുള്ള ആശങ്കകളും എന്നെ ഭരിക്കുകയായിരുന്നു. പ്രകാശത്തിന്റെ ഒരു പൊട്ടുപോലും കടലിൽ കാണാനില്ലായിരുന്നെങ്കിലും കഴിയാവുന്നത്ര ഉച്ചത്തിൽ ഞാൻ നിലവിളിച്ചുകൊണ്ടിരുന്നു.
ഡാനി പറഞ്ഞത് സത്യമായിരുന്നെങ്കിൽ! ദൂരെയെവിടെയോ ഉള്ള മലകളും ജമന്തിപ്പാടങ്ങളും. അവിടെ ഞങ്ങൾ റോഷ്നിയെ കണ്ടെത്തിയിരുന്നെങ്കിൽ! എന്നെന്നേക്കുമായി സിദ്ധി നഷ്ടപ്പെട്ടുപോയ അവസ്ഥയെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നു. മുകളിൽ ഒരായിരം നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നു. ദൂരെയെവിടെയോ ഒരു കൊള്ളിയാൻ പറന്നു. വിറയ്ക്കുന്ന ഡാനിയേയും ചേർത്തുപിടിച്ച് ഒരു വീണ്ടെടുപ്പിന്റെ നിയോഗത്തിനും, പ്രപഞ്ചത്തിൽ നിന്ന് ഒഴുകിയെത്തേണ്ടതായ പ്രവാചകസ്വരത്തിനും കാതോർത്തുകൊണ്ട് ഞാനിരുന്നു.
എപ്പോഴോ ഒരു പ്രകാശം ഞങ്ങളെ കടന്നുപോയതായി ഞാനറിഞ്ഞു. ഇടയ്ക്കിടെ വിറയ്ക്കുന്ന അവ്യക്ത സ്വരത്തിൽ ഡാനി പറഞ്ഞുകൊണ്ടിരുന്നു:
” ഹരിച്ചേട്ടാ ഇനിയും ഇനിയും”
“ഹേയ് നിങ്ങൾ ഇവിടെ എന്ത് ചെയ്യുന്നു?” ആരോ ചോദിക്കുന്നതുപോലെ എനിക്ക് തോന്നി.
” റോഷ്നിയെ തിരയുന്നു. ഞങ്ങളുടെ പെങ്ങളെ” ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.
” അവളെവിടെ?”
നിശബ്ദതയെ ഭഞ്ജിക്കുന്ന ഒരു കാഹളധ്വനി ദൂരെയെവിടെയോ ഞാൻ കേട്ടു. തുടർന്ന് ആരോ തുഴയെറിയുന്നതിന്റെ ശബ്ദവും. പ്രകാശത്തിന്റെ ഋജുരേഖകൾ കടൽപ്പരപ്പിൽ തട്ടി ഒരായിരം ജമന്തിപ്പുഷ്പങ്ങളെ വരച്ചു.
” അവളെവിടെ?” വീണ്ടും ശബ്ദമുയർന്നു.
പ്രത്യാശയറ്റ സ്വരത്തിൽ കണ്ണുകളടച്ചുകൊണ്ട് ഞാൻ പറഞ്ഞു:
” എവിടെയോ..”
  ഹരീഷ് ബാബു                           .
(ശീർഷകത്തിന് വില്യം ഓഗ്ഡെന്റെ ” സീക്കിംഗ് ദ ലോസ്റ്റ്” എന്ന ഗീതത്തോട് കടപ്പാട്).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!