മാതൃത്വം പ്രണയം എന്നീ നൈർമല്യമേറിയ വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത സ്ത്രീ ഭൂമിയില്‍ അപൂര്‍വ്വമാണ്. തന്‍റെ ജീവിതവും വിഭിന്നമല്ല സുവര്‍ണ്ണയോര്‍ത്തു.അവളുടെ കഴിഞ്ഞ കാലം പഴയ നാലുകെട്ടിനുള്ളിലെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ കൊളുത്തി വച്ചൊരു തിരിനാളം പോലെ പരിശുദ്ധമായിരുന്നു. വിവാഹവും മാതൃത്വവും അവളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. പക്ഷെ ആ നല്ല നാളുകള്‍ അധികം നീണ്ടുനില്‍ക്കാതെ അവളുടെ നെഞ്ചിനുള്ളില്‍ പടര്‍ത്തിയത് പാല്‍മണം മാറാത്തൊരു കുഞ്ഞിന്‍റെ തണുത്തു മരവിച്ച മുഖമാണ്.അതൊരു പൂവ് പോലുള്ള പെണ്‍ കുഞ്ഞായിരുന്നു. തന്‍റെ കുഞ്ഞിന്‍റെ വേര്‍പ്പാടിന് ശേഷം,പാതിവായനയില്‍ തന്നെ വിരസത തോന്നി ഉപേക്ഷിക്കപ്പെട്ട പുസ്തകം പോലെ അവളുടെ ദാമ്പത്യവും അധികകാലം നീണ്ടു പോയില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സുവര്‍ണ്ണ നോർത്ത് വെസ്റ്റേൺ റെയില്‍വേയില്‍ ജോലി ചെയ്തു വരികയാണ്. ആദ്യമായാണ് രാജസ്ഥാനിലെ സുരേലി എന്ന കുഗ്രാമത്തിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടുന്നത് ഏകാന്തതയില്‍ ഓര്‍മ്മകളെയും സ്വപ്നങ്ങളെയും കൈകോര്‍ത്ത് പിടിക്കുന്നവള്‍ക്ക് ഭൂമിയുടെ ഏതു അറ്റത്തും പോയി സന്തോഷമായി ജീവിക്കാം അവള്‍ നെടുവീര്‍പ്പിട്ടു.
ബാനസ് നദിയിലെ ഓളപ്പരപ്പിലെ മാസ്മരിക ഭംഗി അവളെ ഓര്‍മ്മകളില്‍ നിന്നും തട്ടിയുണര്‍ത്തി.താന്‍ സുരേലിയിലേക്കുള്ള യാത്രായിലാണെന്ന കാര്യം അല്‍പനേരത്തേക്ക് പാടേ മറന്നു പോയിരിക്കുന്നു. മനസ്സിനുള്ളിലെ ജാള്യത മുഖത്തു കാട്ടാതെ ആരോ ഉപേക്ഷിച്ചുപോയ ആഴ്ച്ചപ്പതിപ്പിലെ അക്ഷരക്കൂട്ടങ്ങളില്‍ കണ്ണോടിച്ചുകൊണ്ട് അവളിരുന്നു കൂട്ടത്തില്‍ സുരേലി റെയില്‍വേ സ്റ്റേഷന്‍ എത്തും മുന്‍പേ പ്രേത കഥയായിരുന്നിട്ടു കൂടി ജീവിതഗന്ധിയായ ഒരു നോവലിന്റെ തുടക്കവും ഒടുക്കവുമില്ലാത്ത ചെറിയൊരു ഭാഗം വായിച്ചതിന്റെ സംതൃപ്തിയും ആ മുഖത്തുണ്ടായിരുന്നു.
ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ടുതന്നെ അവിടത്തെ വരണ്ട കാറ്റും വിജനമായ വഴികളും അവള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. സുരേലി സ്റ്റേഷനിലൂടെ ആകെ നാലു ട്രെയിനുകളെ കടന്നു പോകുന്നുള്ളൂ വൈകുന്നേരം ജയ്‌പുരിലേക്കുള്ള ഒരു ട്രെയിന്‍ അവിടുന്ന് പുറപ്പെടും. നല്ലൊരു പ്ലാറ്റ്ഫോമോ ടിക്കറ്റ് കൌണ്ടറോ ഇല്ലാത്ത സുരേലി സ്റ്റേഷന്‍ തന്നെപ്പോലെ ആരും തിരക്കി വരാനില്ലാതെ ഏവരെയും യാത്രയാക്കി പോക്കുവെയിലേറ്റു മയങ്ങുന്നതു പോലെ അവള്‍ക്കു തോന്നി.
കുറച്ചു ദിവസങ്ങളായി മനസ്സ് ഏറെ സന്തോഷത്തിലാണ് സുരേലിയിലേക്ക് വരുന്ന വഴിയിൽ വായിച്ച പ്രേത കഥാകാരൻ അവളെ വിളിച്ചിരുന്നു ട്രെയിൻ സമയം അറിയുവാൻ വിളിച്ചതാണ്.യഷ് എന്ന തൂലികാനാമത്തില്‍ യശ്വന്ത്ഘോഷ് ആ പ്രദേശത്തെ പ്രശസ്ത എഴുത്തുകാരനാണ്. പോരാത്തതിന് അയാള്‍ പാതി മലയാളിയുമാണ്.പ്രേത കഥകളാണെങ്കിലും ജീവിക്കുന്നവരുടെ നേർചിത്രങ്ങളും അയാളുടെ സൃഷ്ടികളിൽ പ്രതിഫലിച്ചിരുന്നു. ആഴ്ചപ്പതിപ്പില്‍ വന്ന അയാളുടെ പഴയകാല നോവലുകള്‍ വായിക്കുവാനും ആ കഥകളെക്കുറിച്ച് അയാളോട് സംവദിക്കുവാനും അവള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നീടു പലപ്പോഴായി സ്റ്റേഷനില്‍ വച്ച് അയാളെ കണ്ടുമുട്ടി. നേരിട്ട് സംസാരിക്കാന്‍ ഇരുവരും തുനിഞ്ഞില്ല. കാണുമ്പോഴൊക്കെ അയാളുടെ തീക്ഷ്ണമായ മിഴിമുനകൾ അവളെ വല്ലാതെ അലോസരപ്പെടുത്തും, പഴയ നാലുകെട്ടും ചെങ്കല്ല് പാകിയ വന്മതിലുകളും ഓര്‍മ്മകളിലൂടെ അവളെ വരിഞ്ഞു മുറുക്കി നിശബ്ദയാക്കി മാറ്റും.
വേനലിന്‍റെ രൂക്ഷഭാവം ബാനസ് നദിയെ മണ്ണിലേക്ക് ലയിപ്പിച്ചിട്ടുണ്ടാവണം, അടുത്ത മഴക്കാലമാകുംവരെ അവിടുത്തെ മണല്‍തരികള്‍ ഒരിറ്റ് ദാഹജലത്തിനായി പൊരുതിക്കൊണ്ടിരിക്കും ഏകദേശം ഒരുമാസത്തിലധികമായി അയാളുമായി സംസാരിച്ചിട്ട്, പലവട്ടം വിളിച്ചു നോക്കി കിട്ടിയില്ല.ആരോടെങ്കിലും അയാളെപ്പറ്റി ചോദിക്കാനും അവള്‍ക്കു മനസ്സ് വന്നില്ല. ചെറിയൊരു നൊമ്പരത്തിന്റെ മുറിപ്പാടുകള്‍ അവളിലുണങ്ങതെ കിടന്നു. അങ്ങനെ ഒരു ദിവസം അയാള്‍ അസുഖബാധിതനാണെന്നും തന്നെ കാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുവര്‍ണ്ണ സ്വപ്നം കണ്ടു.സ്വപ്നാടനം വെറും മിഥ്യയാണെന്ന് അവള്‍ സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എങ്കിലും ഒരു സുഹൃത്തിനെ കാണാൻ പോകുന്നതിൽ തെറ്റില്ലെന്ന് അവളുടെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
പിറ്റേദിവസം സുവര്‍ണ്ണ അയാളുടെ വീട് ലക്ഷ്യമാക്കി നടന്നു. അവള്‍ പരിഭ്രമത്തോടെ കാലടികൾ മുൻപോട്ട് വച്ചു. തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് തനിച്ച് ജീവിക്കുന്ന ഒരന്യപുരുഷനെ കാണാന്‍ പോകുന്നത്… പൂമുഖത്തെ കസേരയിൽ അയാളുടെ രൂപം തെളിഞ്ഞു വന്നു ആ ഇരിപ്പ് കണ്ടാൽ ആരെയോ കാത്തിരിക്കുന്നത് പോലെ.. പക്ഷെ എന്നെയാവില്ല എന്നവളുറപ്പിച്ചു.. സുവര്‍ണ്ണയെ കണ്ടപ്പോൾ അയാളൊന്നു മന്ദഹസിച്ചു..അതോ അതൊരു തോന്നലാണോ.. അവളിരുന്ന കസേരയ്ക്ക് പഴമയുടെ ഗന്ധമുണ്ടായിരുന്നു. അയാൾ പറഞ്ഞു വളരെ കുറച്ചുപേരെ എന്നെ അന്വേഷിച്ചു വന്നിട്ടുള്ളൂ അവര്‍ക്കറിയേണ്ടത് എന്‍റെ കഥയിലെ പ്രേതങ്ങളെ ഞാന്‍ ഇവിടെ കുടിയിരുത്തിയിട്ടുണ്ടോ എന്നാണ്.. അയാള്‍ പൊട്ടിച്ചിരിച്ചു, നമ്മുടെ മനസ്സിലെ ഉൾഭയം രൂപം വച്ചാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത്.. എന്റെ ഒറ്റപ്പെടലിലെ അടുത്ത കൂട്ടുകാരായിരുന്നു ഈ പ്രേതങ്ങൾ.. ഇനി സുവര്‍ണ്ണ അത്തരം ജനുസ്സില്‍ പെട്ടതോ മറ്റോ ആണോ?? അയാള്‍ ചിരിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി തീക്ഷ്ണമായ നോട്ടം അവളെ മൌനത്തില്‍ ലയിപ്പിച്ചു അതില്‍ നിന്നും മുക്തയാവാന്‍ അവള്‍ എന്തോ ചോദിക്കാൻ മുതിർന്നു.പക്ഷെ അയാള്‍ സംസാരം തുടര്‍ന്നു..എന്നെങ്കിലും ജീവിതത്തിന്‍റെ പച്ചയായ നേര്‍ക്കാഴ്ചകള്‍ നോവലായി എഴുതണം, പ്രേതങ്ങളെയും രക്ഷസ്സുകളെയും ആവാഹിച്ച തന്റെ തൂലികയിലത് വഴങ്ങുമെന്ന് തോന്നുന്നില്ല.ജീവൻ തുടിക്കുന്ന വരികളാണെങ്കിലും അമാനുഷിക കഥാപാത്രങ്ങളെ എഴുതുന്നവര്‍ക്ക് ആരെങ്കിലും അംഗീകാരം തരുമോ.. “തൂലിക തുമ്പിൽ പ്രേതങ്ങളെ കെട്ടിയിട്ട് വിറ്റു കാശുണ്ടാക്കുന്നവർ” അയാളുടെ ശബ്ദം കനത്തു.. കരള്‍രോഗം കാർന്നു തിന്നുന്ന ആയുസ്സിന്‍റെ തളിരിലകള്‍, കരിഞ്ഞുണങ്ങി ഇല്ലാതാകുന്നത് എപ്പോഴെന്നറിയില്ല ആ കണ്ണുകളിലെ നൊമ്പരം അവളറിഞ്ഞു. കുറച്ചു സമയം കൊണ്ട് തന്നെ അയാളും അയാളിലെ എഴുത്തുകാരനും തമ്മിൽ ഒട്ടും സാമ്യമില്ലെന്ന് അവൾക്ക് തോന്നി ഒപ്പം അവൾ അറിയാനാഗ്രഹിച്ച ആ എഴുത്തുകാരനെ സൃഷ്ടിച്ച തൂലിക അയാൾ കാണാതെ എടുത്ത് ധൃതിയിൽ ബാഗിലിട്ടു കൂടുതല്‍ ഒന്നും പറയാതെ അയാളുടെ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ അവള്‍ അവിടം വിട്ടിറങ്ങി.
ഇനിയൊരിക്കലും അയാളുമായി വീണ്ടുമൊരു കൂടിക്കാഴ്ച്ച അവൾ ആഗ്രഹിച്ചില്ല.പക്ഷെ ഒഴിവു സമയങ്ങളിൽ അയാളുടെ സങ്കൽപ്പങ്ങളിൽ നിന്നും ഉരിത്തിരിഞ്ഞു വന്ന വാക്കുകളും കഥകളും അവൾ നെഞ്ചോട് ചേർത്തു വച്ചു പിന്നീടെന്നോ ആ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങളെ തേടി ഇഹലോകം വെടിഞ്ഞു യാത്രയായി.മരണത്തിന്റെ മടുപ്പിക്കുന്ന ഗന്ധം അവളിൽ നിറഞ്ഞു വിങ്ങി.
പിന്നീടുള്ള ദിനങ്ങളില്‍ സുവര്‍ണ്ണ വളരെ അസ്വസ്ഥയായിരുന്നു. തളംകെട്ടി നിന്ന ഏകാന്തത തന്നിലേക്ക് പാടേ ഒഴുകി വരുന്നത് പോലൊരു തോന്നല്‍..ആഴ്ച്ചപ്പതിപ്പിലെ അയാളുടെ നോവലിന്റ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് വ്യർത്ഥം!!! ബാഗിൽ നിന്നും അയാളുടെ പേനയെടുത്ത് മുറിഞ്ഞു പോയ നോവലിലെ അവസാനത്തെ വാക്കുകളില്‍ നിന്നും സുവർണ്ണ എഴുതിത്തുടങ്ങി, അവൾക്കറിയാത്ത അയാളുടെ പ്രേതലോകത്തെക്കുറിച്ച്…
ശ്രീഷ്മ അനീഷ്