ചുവന്ന ഭൂമി

     മെയ്ദിന പുലരിയിൽ ഞങ്ങൾ, പഴയ വിപ്ലവങ്ങളെ പെറുക്കിക്കൂട്ടി സൂക്ഷിച്ചിരുന്ന പനങ്ങാട്ടെ  പാർട്ടി ഓഫീസിൽ ഒത്തുകൂടി. കൈയ്യിൽ വന്നൊരു നിർമ്മാണ കരാർ നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രം മെനയലായിരുന്നു ലക്ഷ്യം. അങ്ങനെ വരുമ്പോൾ കുറച്ച് ചരിത്രം കൂടി പറയാനുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരുച്ചവെയിലിൽ, ഭാവി ജീവിതം കെട്ടിപ്പടുക്കാൻ വേണ്ട അസംസ്കൃത വസ്തുക്കളെപ്പറ്റി ഒരു ധാരണയുമില്ലാതെ, പനങ്ങാട്ടെ കലിങ്കിൽ നോക്കുകുത്തികളായി ഇരുന്ന വേളയിലാണ് ഒരു വസ്തുക്കച്ചവടം കൈയ്യിൽ വന്നു പെട്ടത്.  ഞങ്ങൾ നാല് പേരുണ്ടായിരുന്നു. ചാപ്പൻ, സിറാജ്, കല്ലൻ മത്തായി എന്നറിയപ്പെടുന്ന മാത്യൂ,  പിന്നെ ഞാൻ. സംഗതി കൊള്ളാം. കമ്മിഷൻ നാലായി വിഭജിച്ചിട്ടും തരക്കേടില്ലാത്ത തുകയുണ്ടെന്ന് കേട്ടപ്പോൾ ഞങ്ങൾ തരകൻ പണിക്കായി തുനിഞ്ഞിറങ്ങി. അങ്ങനെ പനങ്ങാട്ടെ ചരിത്ര വിപ്ലവങ്ങൾ ചിറകെട്ടി നിർത്തിയിരുന്ന പാടത്തും പറമ്പിലുമെല്ലാം ഞങ്ങൾ ദല്ലാൾ പണി നടത്തി.
സ്വന്തം അപ്പനെ പുരാവസ്തുവായി കണക്കാക്കിയിരുന്ന ഒരു പ്രവാസി ചാപ്പന്റെ പരിചയത്തിലുണ്ടായിരുന്നു. അയാളെ ചാക്കിലാക്കി, ടെക്നോപാർക്കിനടുത്ത് അരശുമൂട്ടിൽ, അപ്പന്റെ പേരിലുണ്ടായിരുന്ന രണ്ടേക്കർ വസ്തു കച്ചവടമാക്കിയതോടെ ഞങ്ങളങ്ങ് കൊഴുത്തു. ഇത്രയുമായപ്പോൾ കല്ലൻ മത്തായി അവന്റെ മനസ്സിൽ തമ്പടിച്ചു കിടന്നിരുന്ന പഴയ ആഗ്രഹങ്ങളെടുത്ത് ഉരുക്കഴിക്കാൻ തുടങ്ങി. വീടിന്റെ പ്ലാൻ വരച്ചു കൊടുക്കലും കൺട്രാക്ക് പണിയും.
“നോക്കിനെടാ  ഇന്ത്യയുടെ തൊഴിൽ രംഗം പൂത്തുലയാൻ പോണത് നിർമ്മാണ രംഗത്താണ്. ബൂർഷ്വാസിയായാലും തൊഴിലാളിയായാലും അതാണ് തുറുപ്പ് ചീട്ട്. ഇപ്പോൾ നാല് തൈ വച്ചാൽ ആപത്ത് കാലത്ത്…” എന്നൊക്കെ മത്തായി ഉപദേശിച്ചു കൊണ്ടിരുന്നു. സിറാജും അതിനെ പിന്താങ്ങി. ഒരു പരിജ്ഞാനവുമില്ലെങ്കിലും സംഗതി പന്തികേടില്ലെന്ന് എനിക്കും തോന്നി. മാത്രവുമല്ല ഒന്നല്ലെങ്കിൽ മറ്റൊന്നുണ്ട് എന്ന ധൈര്യവും കിട്ടും. അങ്ങനെയാണ് മുഖ്യമായി ഞങ്ങൾ കണ്ട്രാക്കുമാരായത്.
കോളേജ് പഠനകാലത്ത്  ഞങ്ങളുടെ മനസ്സിലും ജീവിതത്തിലുമൊക്കെ അല്പം ചെങ്കൊടി പാറി കളിച്ചിരുന്നു.  അക്കാലത്ത് നേടിയെടുത്ത പരിചയങ്ങളെ ചൂണ്ടയിൽ കോർത്ത് പുതിയ കരാറുകൾ പിടിച്ചെടുക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടന്നുവരികെയാണ് , നമ്മുടെ സീനിയറും ഇപ്പോൾ പാർട്ടി കേഡറിലുമുള്ള വർഗ്ഗീസ് ചേട്ടൻ ഒരു കരാറിന്റെ കാര്യം പറഞ്ഞത്. അങ്ങേർക്ക് ചില ബന്ധുക്കൾ മുഖേന രാജ്യ തലസ്ഥാനത്ത് പിടിയുണ്ട്.
” ഡൽഹിയിലൊക്കെ ഒരു കരാർ കിട്ടുക എന്നത് നിസ്സാരകാര്യമല്ല. അതും ഇത്ര തുടക്കത്തിൽ. ഇത് തരപ്പെടുത്തിയെടുത്താൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. നക്കാപിച്ചക്ക് വേണ്ടി ഈ പാവയ്ക്കാ കേരളത്തിൽ കിടന്ന് കടിപിടി കൂടേണ്ടി വരില്ല” ചാപ്പൻ സ്വപ്നക്കോട്ട കെട്ടി.
 അതേസമയം സാധാരണയിൽക്കവിഞ്ഞ് ഗൗരവമുള്ള ഒരു കരാറാണ് വർഗ്ഗീസേട്ടൻ കൊണ്ടെത്തന്നത്. പാർട്ടിയുടെ ഡൽഹിയിലെ ആസ്ഥാനമന്തിരത്തിന്റെ ചോർച്ചകൾക്ക് പരിഹാരം കണ്ടെത്തുക, പോളിറ്റ്ബ്യൂറോ ഓഫീസിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കുക എന്നിവയാണവ. വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയും പരിശ്രമവും ആവശ്യമുള്ളവ. പ്രവൃത്തിപരിചയമാണ് വിലങ്ങുതടിയായി നിൽക്കുന്നത്. സ്വാധീനം കൊണ്ടെ കരാർ നേടിയെടുക്കാൻ പറ്റൂ.
” ഇതിപ്പോൾ ചോർച്ചയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പണിതില്ലെങ്കിൽ ഇതുവരെ നേടിയെടുത്ത പേരും പെരുമയും ചീട്ടുകൊട്ടാരം പോലെ  വീണു തകരുമെന്ന സ്ഥിതിയാണ്” സിറാജ് ഓർമ്മിപ്പിച്ചു. ഒന്നും രണ്ടും മെയിലുകളയച്ചിട്ടും കാര്യമായിട്ടൊന്നും നടന്നില്ല. അവർ കൂടുതൽ വിവരങ്ങളന്വേക്ഷിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ മത്തായി വർഗ്ഗീസേട്ടനോട് ചോദിച്ചു:
” അണ്ണാ മന്ദിരം പൊളിച്ച് പണിത് തരട്ടാ. ഉടൻ തീർത്തു തരാം. ബംഗാളികളെ നമുക്ക് ഡൽഹിയിൽ നിന്നുതന്നെ പിടിക്കാം”
” പൊളിച്ച് പണിയാൻ നീ ആരെടാ ക്രിസ്തുദേവനോ? പറ്റണേക്കൊണ്ട് ചെയ്യടാ” വർഗ്ഗീസേട്ടൻ വിരട്ടി. ” രണ്ട് ദിവസം കൂടി തരും. ഇല്ലേൽ കരാറ് കൈ മറിഞ്ഞു പോകും”
പൊളിച്ചു പണിയുകയല്ല പൊളിച്ചെഴുതുകയാണ് വേണ്ടതെന്ന് സിറാജ് ശബ്ദമടക്കി പറഞ്ഞു. സിദ്ധാന്തങ്ങളും ഗ്രന്ഥങ്ങളും സമയം കവർന്നെടുത്തിരുന്ന ഒരു കാലം സിറാജിനുണ്ട്. പിന്നെ മത്തായിക്കും.
കമ്പനി ഓഫീസിൽ പുതുതായി തീർത്ത കോൺഫെറൻസ് ഹാളിലെ  ചില്ലു മേശക്ക് ചുറ്റിലുമിരുന്ന്, നാല് കപ്പ് കാപ്പിച്ചിനോയുടെ വീര്യത്തിൽ ഞങ്ങൾ ചർച്ചിച്ചു.
കളത്തിലേക്ക് ചീട്ടിറക്കുന്നതുപോലെ മേശയുടെ സുതാര്യതയിലേക്ക് മത്തായി ഏതാനും വാക്കുകളെറിഞ്ഞു.
” മനുഷ്യൻ എന്തു പഴകിയൊരു അസംസ്കൃത വസ്തുവാണ്!”
അവന്റെ ജന്മനായുള്ള തത്വശാസ്ത്രം പറച്ചിൽ പുറത്തെടുക്കുന്നുവെന്ന് കണ്ടപ്പോൾ ഞാനിടഞ്ഞു.
” കോപ്പിലെ എടപാട്!  മനുഷ്യനുപകാരമുള്ളതെന്തെങ്കിലും പറയെടാ”
” ഉപകാരമുള്ളതാണ് പുറഞ്ഞു വരുന്നത്. കാലം കൈവെടിഞ്ഞ അസംസ്കൃത വസ്തുക്കളെ വച്ച് അറ്റകുറ്റപ്പണികൾ ചെയ്തിട്ട് എന്തു ചെമ്പെടുക്കാനാണ്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാനോ. ഗുലാഗുകളിൽ നിന്നും കൂട്ട്കൃക്ഷിക്കളങ്ങളിൽ നിന്നും ഇനി അസംസ്കൃതവസ്തുക്കൾക്ക് വേണ്ട ചേരുവകളുണ്ടാക്കാൻ പറ്റൂല്ല. റഷ്യയിലും, ക്യൂബയിലും, കംബോഡിയായിലും ഉപയോഗിക്കുന്ന ചേരുവകൾ നമുക്ക് പാകമാവൂല്ല.  നമ്മുടെ മന്ദിരങ്ങളുടെ ചോർച്ചക്ക് കാരണം മനസ്സിലാക്കി പണിയണം. നമ്മുടെ ഉപ്പുകാറ്റുകൾ, നമ്മുടെ ജീർണതകൾ, നമ്മുടെ മേഘവിസ്ഫോടനങ്ങൾ”
ചാപ്പൻ അതിനോട് യോജിച്ചു.
” ഇന്ത്യയിലെ ജനങ്ങൾ” അവൻ പറഞ്ഞു ” സാധാരണയിലും കവിഞ്ഞ കിറുക്കൻമാരാണ്. സമ്പദ് വ്യവസ്ഥ മുന്നേറിയപ്പോൾ നമ്മൾ തിരിച്ചറിവുകൾ ശേഖരിക്കുന്നതിന് പകരം സദാചാര വേലികൾ തീർക്കാനും , അളിഞ്ഞ മതാന്ധത വാർത്തെടുക്കാനും തുടങ്ങി. മതം ഒരു തണുത്ത ചീനിച്ചട്ടിയായിരുന്നു. ജീവിതനിലവാരം ഉയർന്നപ്പോൾ ഇവന്മാരതിനെ തീയിട്ടു പഴുപ്പിച്ചു. ഇപ്പോൾ തൊട്ടാൽ പൊള്ളിയടർന്ന് പണ്ടാരമടങ്ങും”
“ഇനിയിപ്പോൾ ഇതേ മാർഗ്ഗമുള്ളു” സിറാജ് ഇടപെട്ടു. ” വൈരുദ്ധാത്മികവും ചരിത്രപരവുമായ ഭൗതീകവാദം എന്ന കാതലായ ആശയത്തെ മാത്രം നിർത്തിക്കൊണ്ട് മറ്റുള്ളതിനെ മറക്കുക.കൂട്ടിക്കിഴിക്കൽ, പരിവർത്തനപ്പെടുത്തൽ, കണ്ടില്ലെന്ന് നടിക്കൽ, പൊട്ടൻകളി. അല്ലാതെ മാർഗ്ഗമില്ല. പ്രത്യയശാസ്ത്രത്തിന്റെ കഴുക്കോലായാലും ദ്രവിച്ചാൽ മാറ്റണം. മാറ്റം.. അതാണല്ലോ മാർക്സ് വീണ്ടും എടുത്ത് പറഞ്ഞത്”
“നീ എന്തോന്നെടെ എന്ത് പറഞ്ഞാലും അതിനിടക്ക് മാർക്സിനെ തള്ളിക്കയറ്റണത്? അയാള് നിന്റെ ആര്?” ചാപ്പൻ കാപ്പിക്കപ്പ് മേശപ്പുറത്ത് വച്ച് ഒരെത്തും പിടിയും കിട്ടാതെ തലമുടിയിലൂടെ വിരലുകളോടിച്ചു.
” പറയാം. കാരണമുണ്ട്.മാർക്സ് തുറുപ്പ് ഗുലാനാണ്.  ഇന്തകാലത്തിൽ ജനിച്ച്, മീശയും താടിയും വളർത്തി, ജീവിതം മുഴുവനും ചെലവിട്ട്, സമൂഹത്തിന്റെ കുരുക്കുകളെ നിർവ്വചിച്ച്, പുതിയ പ്രത്യയശാസ്ത്രങ്ങളെ ഉരുക്കി ബിൽഡിംഗ് മെറ്റീരിയൽ തയ്യാറാക്കിത്തരാൻ  കഴിവുള്ള ഒരാൾ എന്ന് ജനിക്കും? അതുവരെ നീ കാത്തിരിക്കോ? അല്ലെങ്കിൽ തന്നെ അതിനുവേണ്ട ഫലഭൂയിഷ്ടമായ ഭൂമികയെവിടെ? ചരിത്ര സൈറണുകൾ മുഴങ്ങുന്ന ഫാക്ടറികളെവിടെ?  തൊട്ടാൽ രക്തം ചീന്തിത്തെറിക്കുന്ന മൂർച്ചയുള്ള വർഗ്ഗസമരങ്ങളെവിടെ? വർഗ്ഗബോധത്തിന്റെ പടുവൃക്ഷങ്ങളെ നമ്മളായിട്ട് തന്നെ വെട്ടിയെറിഞ്ഞു കളഞ്ഞു. മതാന്ധകാരത്തിലേക്കുള്ള മണ്ണൊലിപ്പു തുടരുന്നു. ഇന്നത്തെ രീതിയിൽ സാമ്പ്രദായികമായ അസംസ്കൃത വസ്തുക്കളെക്കാൾ ബലമുള്ളതാണ് ആമയിഴഞ്ചൻ തോടിലെ ചെളി. അതാണ് ഞാൻ പറഞ്ഞത് മാർക്സ് ചരിത്രത്തിന്റെ മട്ടുറഞ്ഞ വൈനാണെന്ന്. അതിന്റെ വീര്യവും ലഹരിയും വച്ചെ കളി നടക്കൂ. പരിതസ്ഥിതിക്കനുസരിച്ച് പുതിയ തുരുത്തിയിലോ പഴയ തുരുത്തിയിലോ പകർന്ന് വയ്ക്കണമെന്ന് മാത്രം”
ചർച്ച നീണ്ടുപോയി. ഇതിനിടയിൽ റോസാ ലക്സംബർഗിന്റെ ജീവിതമെടുത്തിട്ട് സിറാജും കല്ലനും തമ്മിൽ തർക്കിക്കാൻ തുടങ്ങിയപ്പോൾ ഞാനൊച്ചയിട്ടു:
” നിർത്തിനെടാ ചരിത്രം വിളമ്പിയത്!”
ഒടുവിൽ സിറാജ് തീർത്ത ചൂണ്ടതന്നെ എറിയാൻ ഞങ്ങൾ തീരുമാനിച്ചു. കണ്ടില്ലെന്ന് നടിക്കൽ, മുതലാളിത്വ പങ്കാളിത്വം, നാട്ടാരുടെ മുന്നിൽ ദൈവത്തെ എറിഞ്ഞുടക്കാതിരിക്കാൽ, ബൂർഷ്വാ എന്ന വാക്ക് അബദ്ധവശാൽ പോലും നാവിൻ തുമ്പത്ത് വിലസാതിരിക്കൽ. മെയ്ദിനത്തിന് വർഗ്ഗീസ് ചേട്ടനുമായി ഫൈനൽ ചർച്ച നടത്തി മെയിൽ അയക്കാമെന്ന ധാരണയുമായി. അങ്ങനെയാണ് ഞങ്ങൾ മെയ് ഒന്നിന് പാർട്ടി ഓഫീസിൽ ഒത്തുകൂടിയത്.
പഴയ ചെങ്കൊടികൾ പലതും മാറാലകളായി  മൂലകളിൽ അടിഞ്ഞുകിടന്നു. വന്നപാടെ ഞാൻ പുതുതായി ഉദിച്ച ഒരാശയം കൂടി കുടിയിറക്കി. അടങ്കൽ തുകയിൽ ചെറിയൊരു മാറ്റം വരുത്തി വർഗ്ഗീസേട്ടനെ പൊടിയിടാം. ഒരുപൂക്കൃഷി പറ്റത്തില്ലല്ലോ. അങ്ങേരെ നാളെയും കാണേണ്ടതല്ലേ. അണ്ണനും നാല് കാശുണ്ടാക്കട്ട്. അതിന്റെ മേലൊരു ചർച്ച നടന്നു. സിറാജ് ഫോണിൽ കണ്ണും നട്ടിരുന്നു. അല്പം ഗാന്ധി അക്കൗണ്ടിലേക്ക് വന്നാൽ അവന് ആമസോൺ ഉഴുത് മറിക്കുന്ന സ്വഭാവമുണ്ട്.
ബംഗാളിയും ഹിന്ദിയും ഭാഷകളുടെ ഒരുത്തരേന്ത്യൻ കലർപ്പ് ചെവിയിലേക്ക് ഇരമ്പി വന്നു. പിന്നെ നിശബ്ദമായി. പാർട്ടി ഓഫീസിലെ അറുപത് വർഷങ്ങൾ പിന്നിട്ട പഴയ തടി കോണിപ്പടിയിലെ കിരുകിരുപ്പായി അത് പരിവർത്തനപ്പെട്ടു. അന്നത്തെ പണിക്കായുള്ള നിർദ്ദേശങ്ങൾ തേടി തൊഴിലാളികൾ എത്തിയതാണ്. ഞങ്ങളെ അവിടെ കണ്ടപ്പോൾ പാർട്ടി അനുഭാവികളാണെന്ന് അവർക്ക് മനസ്സിലായിട്ടുണ്ടാകാണം. അവരുടെ മുഖ്യൻ നിർമ്മൽ, അതിജീവനത്തിനായി സംഭരിച്ചുവച്ച ഉള്ളോളം മലയാളം കൊണ്ട് പറഞ്ഞൊപ്പിച്ചു.
” മെയ്ദിനാശംശകള് സേട്ട്!”
ആരുടേയൊ മൊബൈലിൽ മവയാള ഗാനവും മുഴങ്ങുന്നു.
” സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ,
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ”
പഴയ പാട്ട മൊബൈലിൽ നിന്നുള്ള പതറിയ ശബ്ദം അസ്വസ്ഥതയുണ്ടാക്കിയപ്പോൾ ഞാനലറി:
:” ശബ്ദം കുറച്ചാകിനെടാ നായിന്റെ മോൻമാരേ!”
വരിയായി നിന്നവർ പകച്ച് പരസ്പരം നോക്കി.
” മൊബൈൽ കാ ആവാസ് കം കരോ ഭയ്യാ” ചാപ്പൻ ഒന്ന് മയപ്പെട്ടു.
“ബൊന്ദൊ കൊരോ ഗാനാ ബൊന്ദൊ കൊരോ” നിർമ്മൽ മറ്റുള്ളവരോട് തിടുക്കത്തിൽ പറഞ്ഞു.
” നിനക്ക് കൊടി പിടിക്കാനും ഈങ്കുലാബ് വിളിക്കാനുമറിയാമോടാ” ഞാനൊരു ചുളിഞ്ഞ നോട്ടത്തിന്റെ അകമ്പടിയോടെ നിർമ്മലിനോട് ചോദ്യമെറിഞ്ഞു.
ദഹിക്കാത്ത മലയാളം അയാളെ, സമ്മിശ്രവികാരത്തിന്റെ മുഖഭാവം മെനയുവാൻ പ്രേരിപ്പിച്ചു. ചിരിക്കണോ ചിരിക്കാതിരിക്കണോ എന്ന്.
മത്തായി ചെറുതായിട്ടൊന്ന് ചിരിക്കുന്നത് കണ്ടപ്പോൾ അയാൾ തീരുമാനം അങ്ങോട്ടേക്ക് ചായ്ച്ചു. പിന്നെ മെല്ലെ ചിരിക്കാൻ തുടങ്ങി. തുടർന്ന് കൂടെയുള്ളവരും. ചാപ്പൻ അന്ന് ചെയ്യേണ്ട ജോലികൾ പറഞ്ഞു നൽകി. അച്ചന്റെ ജോലികാരണം ചാപ്പൻ ബാല്യം കഴിച്ചുകൂട്ടിയത് ആൻഡമാനിലാണ്. അവന് ഹിന്ദി  വഴങ്ങും. നിർമ്മലും കൂട്ടരും അഭയാർത്ഥികളെ അടയാളപ്പെടുത്തുന്ന ഒരു ഉറുമ്പ് വരിയായി താഴേക്കിറങ്ങി നടന്നുപോയി.
അതിനു പിന്നാലെ പുലരിയുടെ തെളിമയെ ചുഴറ്റിയെറിഞ്ഞുകൊണ്ട് വേനൽ മഴ കടന്നു വന്നു.  കുറച്ചു കഴിഞ്ഞപ്പോൾ പാർട്ടി ഓഫീസും പെയ്യാൻ തുടങ്ങി. ചുമരിലെ ചില്ലുകൂടങ്ങളിൽ വെള്ളം ഇറ്റിറ്റു വീണപ്പോൾ,  ഒരു നൂറ്റാണ്ടിനുമപ്പുറം സംഘടിതസമരങ്ങളെ വിളയിച്ച് അറപ്പുരയിൽ കരുതിവച്ച  കനത്ത പിരിമീശയുള്ള കാരണവന്മാർ കരഞ്ഞു.   മെയ്ദിന പരിപാടികളുടെ തിരക്കിൽ വരാൻ പറ്റാത്തതിനാൽ  വർഗ്ഗീസേട്ടനോട് കല്ലൻ ഫോണിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു.  എനിക്ക് പെണ്ണുമ്പിള്ളയുടെ കൈയ്യിൽ നിന്നൊരു മിസ്ഡ് കാൾ കിട്ടി. ഇന്ന് അവധിയായതിനാൽ, അസിം പ്രേംജിയുടെ ഏടാകൂടത്തിലെ ആറക്ക ശമ്പളക്കാരി സമയത്തെ കൊന്നു തള്ളാൻ ഒരാരാച്ചാരേയും നോക്കിയിരിക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോൾ മഴ അവളുടെ ഉടലിലും മനത്തിലും തൊട്ടിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.
” നല്ല മഴ! ഇങ്ങ് വന്നേ. ഞാനെന്താണിട്ടിരിക്കുന്നതെന്നറിയോ? പിങ്ക്. .. പെയ്തൊഴിയും മുന്നെ വന്നാൽ കാലത്ത് തന്നെ നിനക്കൊരവസരമുണ്ട്”
പെമ്പിള്ളേർ കണവൻമാരെ ഉണർത്തുന്നതു പോലുള്ള കള്ളച്ചിരിയുമായി അവൾ ഫോണിൽ നക്കി. പിന്നെ കട്ട് ചെയ്തു.
ഞാൻ ഉദ്ധരിച്ച ലിംഗവുമായെണീറ്റ് മറ്റുള്ളവൻമാരുടെ മുമ്പിൽ ചെറുതായിട്ടൊന്ന് പൊട്ടൻ കളിച്ചു.
“ഹലോ ഹലോ. കേൾക്കുന്നില്ല. ഇവിടെ റേഞ്ചില്ല. ഞാൻ താഴോട്ട് വരാം”
” എടേ ഞാനിപ്പോൾ വരാം നിങ്ങളിരിക്കിൻ” ഞാൻ സിറാജിനോട് പറഞ്ഞു.
താഴേക്കിറങ്ങാൻ ഭാവിക്കുമ്പോൾ ഫോണിൽ പരതി നടന്നിരുന്ന കണ്ണുകൾ എനിക്കെതിരെ എടുത്തുയർത്തിക്കൊണ്ട് ചാപ്പൻ പറഞ്ഞു:
” വല്ല കടുക്കയും വാങ്ങി ചൂടുവെള്ളത്തിലിട്ട് കുടിയെടാ കോപ്പേ! എവനൊരുത്തനു മാത്രമെ പുതുപ്പെണ്ണും പെടക്കോഴീയുമുള്ളു. എവനൊരുത്തനു മാത്രമെ മഴയും നെലാവുമുള്ളു.. ത്ഫൂ!”
ഞാനൊരു നരച്ച ചിരിയെറിഞ്ഞുകൊണ്ട് മരക്കോണി ചവിട്ടിയിറങ്ങി.
മഴ ചന്നംപിന്നം പെയ്യുകയാണ്. റോഡിന് മറുവശത്തെ കാറിനരികിലേക്ക് പോകാൻ വയ്യ. പണിസ്ഥലത്തേക്ക് നീങ്ങുന്ന അവസാനത്തെ തൊഴിലാളിയും എന്നെ കടന്നുപോയി. കണ്ടപ്പോൾ ചിരിച്ചു വണങ്ങിക്കൊണ്ട്, മഴയത്ത് തൂവലുകൾ നനഞ്ഞ് കൂമ്പി നടക്കുന്ന ഒരു കോഴിയെപ്പോലെ അയാൾ നീങ്ങി. പതിഞ്ഞ മൂക്കും, കുഴികളിലൊളിച്ച കണ്ണുകളുമായി ഒരു ചതുരമുഖൻ. തോളിലൊരു കമ്പിപ്പാരയും വലതുകൈയ്യിൽ ക്ലാവ് കയ്യേറിയ ഒരു തൂക്കു പാത്രവും. ബെൽബോട്ടം പാന്റ്സ് മഴവെള്ളത്തിലിഴഞ്ഞു. ഫുൾസ്ലീവ് ഷർട്ട് നനഞ്ഞൊട്ടിയിരുന്നു.  അയാൾ വെയിലിനോടും മഴയോടും ഒരുപോലെ സൗഹൃദം പുലർത്തിക്കൊണ്ട് അവയെ അതിജീവിക്കുന്നു.  അയാൾ ഫാക്ടറിയുടെ  സൈറണുകൾ മുഴങ്ങുന്ന ഒരു ചരിത്ര ഗുഹയിൽ നിന്നാണ് നടന്നുവരുതെന്ന് തോന്നി. വിജനമായ ഒരു മരുഭൂമിയിലേക്ക് നടന്നകലുന്നു. ഇന്നത്തെ ജീവിതം എന്ന ചിന്ത മാത്രമെ അയാളെ അപഹരിക്കുന്നുള്ളു. ആത്മാർത്ഥവും അർത്ഥവത്തുമായൊരു ലിംഗോദ്ധാരണം അയാളെ സബന്ധിച്ച് ഒരു മരീചികയാണെന്ന് വരുന്നു. അയാൾ, കനത്ത സമവാക്യങ്ങളടങ്ങിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നിറങ്ങി നടന്നു വരുന്ന ഒരക്ഷരമാകുന്നു. പകർച്ചവ്യാധി പിടിപെട്ട കാലത്തിന്റെ എഴുതാപ്പുറങ്ങളിലേക്ക് അത് സഞ്ചരിക്കുന്നു. ബസുഅമ്മാവനും ദീദിയുമൊക്കെ മാറിമാറി രാപകലില്ലാതെ അലക്കിയിട്ടും ബംഗാൾ വെളുത്തില്ല എന്നൊരു വ്യാജോക്തി എന്റെ മനസ്സിലേക്ക് വന്നു. വാസ്തുഹാരകൾക്ക് ഒരു പഞ്ഞവുമില്ല. സിറാജ് പറഞ്ഞ കണ്ടില്ലെന്ന് നടിക്കൽ നയം പൂർണ്ണമായും ഇപ്പോഴാണെനിക്ക് മനസ്സിലായത്.
ഭാര്യയുടെ ആദ്യത്തെ വാർണിംഗ് ഒരു മിസ്ഡ് കാളായി ഫോണിലേക്ക് വന്നപ്പോൾ ഞാൻ ചിന്തകളെയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഉടലിലും ഉദ്ധാരണത്തിലും മാത്രം മനസ്സ് കേന്ദ്രീകരിച്ചു. കാറിന്നരികിലേക്ക് ഒരോട്ടം വച്ചുകൊടുത്തു.
വണ്ടി സ്റ്റാർട്ടാക്കുന്നതിനിടയിൽ മുകളിൽ നിന്ന് സിറാജ് വിളിച്ചു പറഞ്ഞു:
” ഡേ മഴ തോർന്ന് മേഘം പൂത്തിറങ്ങിയാലൊടനെ ഇങ്ങ് വന്നോണം.  ഹി ഹി ! നീയില്ലാതെ മെയില് പോവൂല്ല”
കാറിന്റെ വിൻഡോയിലൂടെ, ചുറ്റിനുമുള്ള ചില്ലു സൗധങ്ങൾക്കിടെ ഒരു ചോദ്യചിഹ്നം പോലെ, ഓടുകൾ പൊട്ടി, പല്ലുകൊഴിഞ്ഞ് പാർട്ടി ഓഫീസെന്ന വൃദ്ധൻ നനഞ്ഞോലിക്കുന്നത് ഞാൻ കണ്ടു. പണ്ടെങ്ങോ വായിച്ച ‘ഏകാന്തതയുടെ നൂറുവർഷങ്ങളിലെ റെബേക്കയുടെ ജീർണ ഭവനം എന്റെ ഭാവനയിൽ വന്നു. കരാർ വിജയിക്കുകാണേൽ, കേരളത്തിനും പുറത്തുമുള്ള, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പാർട്ടി ഓഫീസുകളെയെല്ലാം യുവതീയുവാക്കന്മാരാക്കാൻ കഴിയുന്ന സൗഭാഗ്യത്തെയോർത്ത് എനിക്ക് കുളിരുകോരി. പണ്ട്
 കുറച്ച് വായനയുണ്ടായിരുന്നതിനാൽ ഇത്രയൊക്കെ ചിന്തിക്കാൻ പറ്റി.
മഴ സ്വയം ഒടുങ്ങാൻ ഭാവിച്ചപ്പോൾ പെണ്ണുമ്പിള്ളയുടെ വാക്കുകളോർത്തുകൊണ്ട് ഞാൻ ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി.  കുറച്ചു ദൂരം പോയപ്പോൾ മഴയിൽ നിന്നു പോയ ഒരു ജാഥ വിറങ്ങലിച്ചുകൊണ്ട് എതിരേറ്റു വരുന്നു. തണുത്ത് രുചിയറ്റ അപ്പം പോലെ അവിടവിടെയായി മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു.
” ഈങ്കുലാബ് സിന്ദാബാദ്! തൊഴിലാളി ഐക്യം സിന്ദാബാദ്!”
ജാഥ പടച്ചു വരുന്നവരിലേറെയും മുണ്ടുകളുടെ കോന്തലം പോക്കിപ്പിടിച്ചുകൊണ്ട് ഫോണിൽ കുത്തി നടക്കുന്നു. എന്നെ കണ്ടതും പണ്ട് കൂടെ പഠിച്ച ,ഇപ്പോൾ ജില്ലാക്കമ്മറ്റിയിലുള്ള ബാലരാമപുരം പ്രകാശൻ വിളിച്ചു ചോദിച്ചു:
“ഡേ കൺട്രാക്ക് മൊതലാളീ നീ പോണാടെ. കൂടുന്നില്ലേ. മഴയൊക്കെയല്ലേ. ഐറ്റം വല്ലതും വീട്ടിലിരിപ്പുണ്ടെങ്കി എടുത്തോണ്ട് വാ. കൂടാം”
ഞാനൊന്ന് ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. പുറത്തിറങ്ങി, എഴുന്ന് നില്ക്കണ ലിംഗം ചുഴറ്റി വീശിക്കാണിക്കാനാണ് എനിക്ക് തോന്നിയത്. ഭാര്യയുടെ സൈറൺ വീണ്ടും മുഴങ്ങിയപ്പോൾ ഞാനതിന് മുതിർന്നില്ലന്നേയുള്ളു. രണ്ട് വാർണിംഗ് വന്നു കഴിഞ്ഞു. ഇനി ഒന്നു കൂടെ ബാക്കിയുള്ളു. പിന്നെ പോയിട്ട് കാര്യമില്ല. ഒന്നു തൊടാൻ പോലും പുതുപ്പെണ്ണ് സമ്മതിക്കില്ല.
പോകെപ്പോകെ ഒരാശയം കൂടി എനിക്ക് തോന്നാതിരുന്നില്ല. പാർട്ടി ഓഫീസുകളിലും ആസ്ഥാന മന്ദിരത്തിലും മാത്രമല്ല ചോർച്ച. സർവ്വത്ര ചോർച്ചയാണ്. ഈങ്കുലാബും സിന്ദാബാദും ചോർന്നൊലിക്കുന്നു. മൂലധനത്തിന്റെ കനം കാരണം മുദ്രാവാക്യങ്ങളിൽ വിളളലുകൾ. സിറാജിനോട് പറഞ്ഞാൽ അവനൊരു പോംവഴി പറയാതിരിക്കില്ല. ജീവിതം കരാറുകൾ കൊണ്ട് പൂത്തുലഞ്ഞേക്കും. മുദ്രാവാക്യങ്ങളിൽ നിന്ന് വീണ വിപ്ലവം കാരണം റോഡാകെ ചുവന്നിരിക്കുന്നു. മഴയിൽ ചുവപ്പ് ഭൂമിയാകെ പടരുന്നു. അതെ. ചുവന്ന ഭൂമി. അതിന് മുകളിലൂടെ ഞാൻ ഉടൽവിളിയിലേക്ക് കാറോടിച്ച് പോയി.
ഹരീഷ് ബാബു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!