കരടി

ഞാനോ എന്റെ വർഗ്ഗമോ , അടിയറവ് പറഞ്ഞവരെ നഖമാഴ്ത്തി ഭുജിക്കില്ല.
— കരടി.

കരടി കണ്ണും പൂട്ടിക്കിടന്നു. ചെറിയ അസ്വസ്ഥതയുണ്ട്. പക്ഷെ, വാക്കുകൾ കൊണ്ടതിന് പറയാനറിയില്ലല്ലോ.

” സുമംഗലീ! ആരാണ് വന്നിരിക്കുന്നതെന്ന് നോക്കെടി! നിന്റെ പേറെടുക്കാനാ ഡോക്ടറ് കുഞ്ഞ് വന്നത്” തങ്കപ്പേട്ടൻ പറഞ്ഞു.

ഡോക്ടറുടെ ശബ്ദം കേട്ടപ്പോൾ കരടി ചെറുതായിട്ടൊന്ന് മൂളി. ഡോക്ടർ ഏതാനും തവണ ചെപ്പുകൊട്ടി നോക്കി. പ്രതികരണമൊന്നുമില്ല. ഇടതൂർന്ന രോമകരിമ്പടവും തടിമാടൻ ശരീരവും നിവർത്തി സുമംഗലി മൗനം പൂണ്ട് കിടക്കുകയാണ്.

കരടിക്ക് സുമംഗലി എന്ന പേരിട്ടത് തങ്കപ്പൻ ചേട്ടനാണ്. അയാൾ മൃഗശാലയിൽ വന്നിട്ട് പത്തുമുപ്പത് വർഷങ്ങളെങ്കിലുമായിക്കാണണം. തനിക്കൊരു മകൾ ജനിച്ചിരുന്നെങ്കിൽ സുമംഗലി എന്ന് പേരിടുമായിരുന്നു എന്നാണ് തങ്കപ്പേട്ടൻ ഇടയ്ക്കൊക്കെ പറയാറ്. എന്നാൽ ഇഷ്ടനാകട്ടെ കല്യാണം കഴിച്ചിട്ടുമില്ല, കുടുംബവുമില്ല.

അഗസ്ത്യാർകൂടത്ത് പോയി മടങ്ങിവന്ന ചിലരാണ്, മുറിവേറ്റുകിടന്നിരുന്ന കരടിക്കുട്ടിയെ വനം വകുപ്പിനെ ഏൽപ്പിച്ചത്. ഏതാണ്ടൊരു പത്ത് വർഷം മുമ്പ്. തള്ളക്കരടിയെ, നെയ്യിനും മറ്റുമായി വേട്ടക്കാർ കൊന്നിട്ടുണ്ടായിരിക്കണം. സാധാരണ, തേൻകരടികൾ മാത്രമുള്ള നമ്മുടെ കാടിന്റെ ഉൾഭാഗത്ത് തവിടൻകരടികളും ഉണ്ടെന്ന് അതിൽപ്പിന്നെയാണറിവായത്. ഏതൊക്കെയിനം കരടികളുണ്ട്? എണ്ണെമെത്ര? എന്നതിനെക്കുറിച്ചൊന്നും വനം വകുപ്പിന് കൃത്യമായൊരു കണക്കില്ല. അല്ലെങ്കിലും സർക്കാറിന്റെ കണക്കൊക്കെ ഒരു കണക്കുതന്നെ.

” പകലെന്തു കഴിക്കാൻ കൊടുത്തു?” ഡോക്ടർ ഷംസീന ചോദിച്ചു.

” ഓ കുറച്ചു കിഴങ്ങും പഴങ്ങളും മാത്രേ ഉണ്ടായിരുന്നുള്ളു. അല്ലാതെ കാര്യമായിട്ടൊന്നും കിട്ടിയില്ല. തേൻ കൊടുക്കാത്തതിന്റെ പരിഭവം പെണ്ണിനുണ്ട്. തോന്നുമ്പോ തോന്നുമ്പോ തേൻകുടിക്കാൻ ഞാനെവിടെച്ചെന്നൊപ്പിക്കാൻ.. കൊടുക്കേണ്ടയിനങ്ങളിൽ വള്ളി പുള്ളി തെറ്റാൻ മുകളിലുള്ളവർ സമ്മതിക്കൂലാ. എല്ലാത്തിനും കണക്ക് കാണിക്കണം. തേൻ കൊണ്ടുവരാമെന്നും പറഞ്ഞ് ആ തെങ്കാശിക്കാരൻ മുത്തു പോയിട്ട് മാസം രണ്ടായി. ഒരു വിവരോല്ലാ”

” രാത്രിയായാലും വിളിച്ചത് നന്നായി തങ്കപ്പേട്ടാ. സുമംഗലി ഇന്നുതന്നെ പ്രസവിക്കും. പക്ഷെ കുറച്ചു താമസിക്കും. ചേട്ടൻ അലമാര തുറന്ന് ആ ഗ്ലൗസും മരുന്നുകളുമിങ്ങെടുത്തോ. കുറച്ചു വല്ലായ്ക ഉണ്ടിവൾക്ക്”

“അതെ. എനിക്കും തോന്നി. ഒരു സങ്കടോള്ളത് പോലെ.. കുഞ്ഞിനെ കിട്ടാനിരിക്കുകയാണെന്നൊന്നും കരടിക്കറിയില്ലല്ലോ. ഈ രാത്രിയിൽ മോളെ വിളിച്ചു വരുത്തിയതിൽ നല്ല വെഷമോണ്ടെനിക്ക്. എന്ത് ചെയ്യാൻ. സർക്കാർ കാര്യമല്ലേ. കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള ഇനമാ. എന്തെങ്കിലും വീഴ്ച വരുത്തിയാൽ , കരടിയെ നോക്കിയില്ലെന്നും പറഞ്ഞ് അവരെന്റെ ശമ്പളം തടഞ്ഞു വയ്ക്കും. എന്നാലും ഇത്ര താമസിക്കോന്നുണ്ടായിരുന്നെങ്കിൽ മോളുടെ അനിയനെ കൂടി കൂട്ടായിരുന്നു”

” അതു സാരമില്ല തങ്കപ്പേട്ടാ. അവന് നാളെ പരീക്ഷയുണ്ട്. ഉറക്കമിളച്ചാൽ ശരിയാവില്ല”

” ഇവളുടെ ഇറക്കുമതിചെയ്ത കണവനെവിടെ?” ഡോക്ടർ ചിരിച്ചുകൊണ്ട് ചോദിച്ചു.

സുമംഗലിക്ക് പ്രായപൂർത്തിയായപ്പോൾ കൂട്ടിനായി കൊണ്ടുവന്ന കരടിയാണ് ആൻഡ്രൂസ്. അവൻ അമേരിക്കക്കാരനാണ്. ” ഒരു ഭർത്താവിനെയൊക്കെ ഇറക്കുമതി ചെയ്യേ? എന്താ ലക്ഷ്വറി!” ഡോക്ടർ ചിലപ്പോളൊക്കെ തങ്കപ്പേട്ടനോട് പറഞ്ഞ് ചിരിക്കും.

” ഓ ആൻഡ്രൂസ് അപ്പുറത്തുണ്ട്. മടിയനാ മടിയൻ. ഉറക്കം മാത്രേ ഉള്ളു”
” ഒന്നു പറയുമ്പോൾ, തരിമ്പിനുപോലും പ്രാരാബ്ദബോധമില്ലാത്ത ജീവികളാ ഇവറ്റകൾ” അയാൾ തുടർന്നു: ” വർഷത്തിലേതാനും ദിവസങ്ങളെ കൂട്ടുകാരി വേണോന്നുള്ളു. പെണ്ണിനേയും കുട്ടികളേയും നോക്കണോന്ന ചിന്തകളൊന്നും ആൺകരടികൾക്കില്ലാ”

” കരടികൾ ഏകാന്തജീവികളാണ് തങ്കപ്പേട്ടാ. ഗ്ലൗസ് ധരിക്കുമ്പോൾ ഡോക്ടർ പറഞ്ഞു. ” നമ്മളെപ്പോലെയൊന്നുമല്ല. എത്രമാസങ്ങൾ വേണമെങ്കിലും മുഖം കുനിച്ച്, ഒറ്റയ്ക്ക് പമ്മിപ്പമ്മി അങ്ങ് നടന്നോളും”

” അതേയതെ. വല്ലാത്തൊരു ജന്മവാ ഈ കരടി ജന്മം. മോളേ സൂക്ഷിച്ചു വേണം കേട്ടോ. സ്നേഹോക്കെയുണ്ട്. പക്ഷെ എന്തൊക്കെയായാലും മൃഗം മൃഗം തന്നെയല്ലെ… ഇവറ്റകളുടെ മുന്നിലകപ്പെട്ടുപോയാ വലിയ പാടാ. ഓടി രക്ഷപ്പെടാവന്ന് വച്ചാ കുതിരയുടെ വേഗതയുണ്ട് കരടിയ്ക്ക്. മരത്തിൽ കേറാമെന്ന് വിചാരിച്ചാ അണ്ണാനെപ്പോലെയല്ലെ ഇവൻമാർ മരം കേറണത്. വെള്ളത്തിലും ചാടാൻ പറ്റില്ല. സുമംഗലി പാവമാ. എന്നാലും വയ്യാണ്ടിരിക്കേല്ലെ. സൂക്ഷിച്ചു ചെയ്യണം”

” സുമംഗലിയെന്റെ കൂട്ടുകാരിയാ. പേടി വേണ്ടാ. സത്യത്തിൽ ഇവർ പാവങ്ങളാ ചേട്ടാ. മനുഷ്യനെ ഉപദ്രവിക്കണമെന്നൊരുദ്ദേശ്യവുമില്ല കരടികൾക്ക്. ദേഷ്യം പിടിപ്പിക്കരുതെന്ന് മാത്രം. കരടിയുടെ മുൻപിലകപ്പെട്ടാൽ, അതിന്റെ മനശ്ശാസ്ത്രമറിഞ്ഞുവേണം പ്രതികരിക്കാൻ. തേൻകരടി ആക്രമിയ്ക്കാൻ വന്നാൽ, രണ്ട് കൈകളും നിവർത്തി ഞാനത്ര നിസ്സാരനല്ലാ എന്ന മട്ടിലങ്ങ് നിൽക്കണം. തവിടൻ കരടിയാണെങ്കിൽ, കൈകൾകൊണ്ട് കഴുത്തിനു ചുറ്റും പിടിച്ച് നിലത്തങ്ങ് കമിഴ്ന്ന് കിടക്കണം. അടിയറവ് പറഞ്ഞവരെ കരടി ആദരിക്കും. അടുത്ത് വന്ന്, മൂക്കുകൊണ്ടും കൈ കൊണ്ടും തട്ടിനോക്കിയിട്ടങ്ങ് മാറി പൊയ്ക്കോളും.
എന്നാലൊട്ട് പെട്ടെന്നങ്ങ് പോകയുമില്ല. മൂന്നുവാര മാറി നിന്നവൻ വീക്ഷിക്കും. അതാണ് അഗ്നി പരീക്ഷ. നമ്മൾ, മനസ്സിൽ ആയിരം വരെ എണ്ണണം. അതുവരെ അനങ്ങാതെ കിടക്കണം. എണീക്കാൻ ശ്രമിച്ചാൽ തീർന്നു. ഏതിനം കരടിയായാലും, തള്ളയ്ക്കും കുഞ്ഞുങ്ങൾക്കുമിടയിൽ അകപ്പെട്ടുപോയാൽ, നമ്മുടെ വിധി പോലിരിക്കും കാര്യങ്ങൾ തങ്കപ്പേട്ടാ”

” അതേയതെ” തങ്കപ്പേട്ടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

” ചരിത്രത്തിൽ പറയുന്ന ഹ്യൂഗ് ഗ്ലാസ്സ് എന്ന ആളിനൊക്കെ പറ്റിയത് അതാണ്. ഒന്നോർത്താൽ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള അവകാശം തള്ളയ്ക്കില്ലേ. കരടിയെ പഴിച്ചിട്ടെന്ത് കാര്യം. അള്ളാഹു പടച്ചുവിട്ടതുപോലെ അതു ചെയ്യുന്നു. അല്ലാതെന്ത് പറയാൻ”

ഡോക്ടർ കൂട് തുറന്ന് സുമംഗലിയുടെ അടുത്തുചെന്നു. ഒന്നു രണ്ട് പ്രാവശ്യം പേരുവിളിച്ച് ചെപ്പു കൊട്ടിനോക്കി. കരടി വയ്യായ്ക അറിയിച്ചുകൊണ്ട് ഒന്നു മൂളി. പിന്നെ വീണ്ടും കണ്ണടച്ചു കിടന്നു. സാധാരണഗതിയിൽ സുമംഗലി ഒരു കുസൃതിക്കാരിയാണ്. ഡോക്ടർ ചെപ്പുകൊട്ടിയാൽ, എണീറ്റിരുന്ന് കൈകൾകൊണ്ടടിച്ച് അതുപോലെ അനുകരിക്കേണ്ടതാണ്. കരടിക്ക് ഡോക്ടറോടും തങ്കപ്പേട്ടനോടും വലിയ സ്നേഹമാണ്. മറ്റുള്ളവരോട് അത്ര അടുപ്പം കാണിക്കാറില്ല. രണ്ട് വർഷമായി കരടിയുടെ ചികിത്സാചുമതലയും മറ്റും ഡോക്ടർ ഷംസീനയ്ക്കാണ്. വെറ്ററിനറി കോളേജിൽ നിന്നിറങ്ങിയപ്പോൾ തന്നെ കിട്ടിയ ജോലിയാണ്. ഡോക്ടറുടെ ബാപ്പ പട്ടാളക്കാരനായിരുന്നു. കാർഗിൽ യുദ്ധത്തിൽ ബാപ്പ മരിച്ചപ്പോൾ കിട്ടിയ തുകകൊണ്ടാണ്, ഉമ്മച്ചി സ്ഥലം വാങ്ങി ചെറിയൊരു വീട് വച്ചത്. മെഡിസിന് പഠിക്കുന്ന ഒരനിയനുമുണ്ട്. ഡോക്ടർക്ക് കുഞ്ഞുന്നാളിലെ മൃഗങ്ങളോട് വലിയ സ്നേഹമായിരുന്നു. ആ ഇഷ്ടം വച്ചുതന്നെയാണ് വെറ്ററിനറി കോളേജ് തിരഞ്ഞെടുത്തതും.

കരടിയെ ചെപ്പുകൊട്ടാൻ പഠിപ്പിച്ചതും ഡോക്ടർ തന്നെ. ചിലപ്പോൾ, സുമംഗലിയുടെ അടുത്തിരുന്ന്, ഡോക്ടർ മണിക്കൂറുകളോളം കിന്നാരം പറയും. കരടി വല്ല കിഴങ്ങോ തേൻകൂടോ കടിച്ചുകൊണ്ട് അത് കേട്ടിരിക്കും. സന്തോഷം വരുമ്പോഴൊക്കെ ചെപ്പുകൊട്ടുന്നത് സുമംഗലിയൊരു പതിവാക്കി. ജന്തു ശാസ്ത്രജ്ഞരൊക്കെ പറയുന്നതു ശരിയാണോ എന്നറിയാൻ ഡോക്ടർ ചിലപ്പോൾ അനങ്ങാതിരിക്കും. സുമംഗലി അടുത്തുവന്ന് കൈകൊണ്ട് തട്ടിനോക്കുകയും നക്കുകയും ചെയ്തിട്ട് ദൂരേക്ക് മാറിയിരുന്ന് വീക്ഷിക്കും. ഡോക്ടർ വീണ്ടും കൈ ചലിപ്പിക്കുമ്പോൾ, കരടി സന്തോഷത്തോടെ കൈകൾ കൂട്ടിയടിക്കുകയും നിലത്തുകിടന്നുരുണ്ട് സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യും. ഒരാൾ ചെപ്പുകൊട്ടിയാൽ തിരിച്ചും ചെപ്പുകൊട്ടണമെന്നത് കരടിക്കും ഡോക്ടറിനുമിടയിലെ ഒരു സൗഹൃദ ഉടമ്പടിയായിരുന്നു.

ഡോക്ടർ ടാബിലെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത്, കരടിയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ട്രാൻസ്മിറ്ററിൽ നിന്നുള്ള സിഗ്നലുകൾ ഒത്തുനോക്കി ഹൃദയമിടിപ്പളന്നു.

“സുമംഗലി ഏതാണ്ടൊരു ഹൈബർനേഷൻ മൂഡിലാണ് ചേട്ടാ. എന്തായാലും ഹാർട്ട്ബീറ്റ്സ് കൂടിയിട്ടുണ്ട്. പ്രസവിക്കാനുള്ള ലക്ഷണമൊക്കെയുണ്ട്. കാത്തിരിക്കാം”

ഡോക്ടർ പുറത്തിറങ്ങി , ഗ്ലൗസ് അഴിച്ചുവച്ച്, തങ്കപ്പേട്ടൻ ഉണ്ടാക്കിയ കട്ടൻ ചായയും കുടിച്ചുകൊണ്ട് കസേരയിലിരുന്നു. പുറത്ത് നല്ല നിലാവുണ്ടായിരുന്നു.
* * * * * * * *

” എന്താന്നുവച്ചാ കഴിച്ചിട്ട് പെട്ടെന്നെറങ്ങടാ! നാളെ രാവിലെ പോകാനുള്ളതാ..” കരടി ഷിബു, സുഹൃത്ത് പന്തം ഷബീറിനോട് പറഞ്ഞു. കറുത്തിരുണ്ട്, കട്ടമീശയും, കൈയ്യിൽ ഇരുമ്പു വളയവുമൊക്കെയായി, പേരുപോലെത്തന്നെ കരടി ജന്മമാണ് ഷിബു. രൂപത്തിലും ഭാവത്തിലും ഗുണത്തിലും. കള്ളുഷോപ്പുടമ വേലപ്പാണ്ണനോട് പറ്റെഴുതിക്കോളാൻ പറഞ്ഞിട്ട് കാറിനടുത്തേക്ക് നടന്നപ്പോളാണ് ഫോൺ റിംഗ് ചെയ്തത്. വേട്ട ബിനുവാണ്.

“ങാ എന്തടേ?”

” നാളത്തെ വർക്ക് ഓർമ്മിപ്പിക്കാൻ വിളിച്ചതാണ്. ഇവിടുന്ന് രാവിലെ തിരിച്ചാലെ ഉച്ചതിരിഞ്ഞ് എറണാകുളത്തെത്തൂ. ബോൽഗാട്ടിയിൽ വച്ചാണ്. അവിടെയുമിവിടേയും അഡ്രസ്സ് ചോദിച്ച്, പോലീസിന് വെറുതെ തെളിവുണ്ടാക്കി കൊടുത്തേക്കരുത്. ഗൂഗിൾ മാപ്പ് നോക്കിയങ്ങ് പൊയ്ക്കോ. എന്തേലും സംശയോണ്ടെങ്കി എന്നെ വിളിച്ചോണം.. ങാ പിന്നേ ഒത്തു തീർപ്പായില്ലെങ്കി വലതു കൈയാണ് അവര് ചോദിക്കണത്. നീ ഒരു മയത്തിലൊക്കെ തുടങ്ങ്. നമ്മളായിട്ടെന്തിന് വെറുതെ ചോരയും നിലവിളിയുമൊക്കെ. പന്തം സംസാരിച്ചോളും. നീ ഒരരുവിന് നിന്നോണ്ടാമതി. പക്ഷെ ഓവർ ഡയലോഗടിക്കാൻ അവനെ സമ്മതിക്കരുത്. എങ്കിലത് കുരിശാവും. പന്തമെവിടേടാ?”

“ഇവിടുണ്ട്. വാക്കായാലും വെട്ടായാലും ഒരു നയാ പൈസ കുറയൂല്ലന്ന് നീ അവമ്മാരോട് പറഞ്ഞേരെ”

ആദ്യം വെട്ട്. പിന്നെ വാക്ക്. അതാണ് കരടി ഷിബുവിന്റെ രീതി. സംസാരം നന്നേ കുറവ്. ഷിബുവിന്റെ ഇന്ദ്രജാലം തീർക്കുന്ന ധൈര്യം പണ്ടേ തെളിഞ്ഞുട്ടുള്ളതാണ്. അന്ന് വി.എസ്. അച്ചുതാനന്ദൻ കേരളം ഭരിയ്ക്കുന്ന കാലമായിരുന്നു. എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മിൽ ചെറിയൊരു കശപിശയുണ്ടായപ്പോൾ, കരടിയും സുഹൃത്തുക്കളും എം.ജി കോളേജിനു മുമ്പിൽ, നാലാഞ്ചിറയിൽ നിന്നു വന്നൊരു സ്വകാര്യ ബസിനെ, നടുറോഡിൽക്കയറി തടഞ്ഞു നിർത്തി.

” അണ്ണാ നില്ല്. ഒരാളെ ഇറക്കാനുണ്ട്” വേട്ട ബിനു പറഞ്ഞു.

” എടാ സുമേഷേ! കൂടുതൽ സീനുണ്ടാക്കാതെയിറങ്ങടാ!” പന്തം ഷബീർ, തിരക്കുള്ള ബസിനുള്ളിലേക്ക് നോക്കി വിളിച്ചു കൂവി.

സുമേഷ് പതുക്കെ തിരക്കിലേക്ക് മറഞ്ഞു.
വലിച്ചിറക്കാനായി ഷബീർ പുറകിലത്തെ വാതിലിലൂടെ അകത്തേക്ക് കയറി. സുമേഷ് സ്ത്രീകളുടെ ഇടയിലൂടെ കടന്ന് മറുവശത്തെ ജനൽ വഴി പുറത്തേക്ക് ചാടി.വേട്ട പറന്ന് ചെന്ന് ഉടുപ്പിൽ കുത്തിപ്പിടിച്ച് കരണകുറ്റിനോക്കി ഒറ്റയടി.
“ഫാ! തള്ളേക്കെട്ടിയവനേ ചാടിക്കളിക്കണാടാ!”

” അണ്ണാ നിങ്ങള് വണ്ടി വിട്ടോ. ഇവനുമായിട്ട് ചെറിയൊരു കണക്ക് ബാക്കിയുണ്ട്”
പന്തം ഡ്രൈവറോട് പറഞ്ഞു.

കരടി ഷിബു വന്ന് ഒറ്റ ഡയലോഗിൽ ഡീലിംഗ് നടത്തി:
” നീ വീട്ടിപ്പറഞ്ഞിട്ട് തന്നല്ലല്ലേടാ വന്നത്. ശവവും കുഴിമാടോന്നൊക്കെ പറഞ്ഞ് പുറകേ നടക്കാൻ നമുക്ക് സമയമില്ല” അതും പറഞ്ഞ്, പുറകെ ഉടുപ്പിനുള്ളിൽ കരുതിയിരുന്ന വാളെടുത്ത് വിലാപ്പുറത്തിറക്കി. കരടിക്ക് കൃത്യമായ സ്ഥലമറിയാം. വാരിയെല്ലുകളിലൊന്നും തട്ടാതെ വാൾ പിടിവരെയിറങ്ങി. ചോര ചീന്തിത്തെറിച്ചു. ബസ്സിനുള്ളിലിരുന്ന സ്ത്രീകൾ അലറിവിളിച്ചു. വേട്ട പതുക്കെ കണ്ണടച്ചു കളഞ്ഞു. വാൾ വലിച്ചൂരി ഒന്നുകൂടി ശ്രമിക്കുന്നതിന് മുന്നേ ഷബീർ വിളിച്ചു പറഞ്ഞു.

“തള്ളേപ്പേലാ.. ഓടടാ ഷിബുവേ. എടാ വിനുവേ”

ഫ്ലൈയിംഗ് സ്ക്വാഡ് വന്നതുകൊണ്ടും, ആയുസ്സ് ബാക്കിയുണ്ടായിരുന്നതുകൊണ്ടും സുമേഷ് ചത്തില്ല. പക്ഷേ ഒന്നേകാൽ വർഷം മെഡിക്കൽ കോളേജിലും വീട്ടിലുമായി കിടന്നു. ആളും പണവുമുണ്ടായിരുന്നതുകൊണ്ട് കരടിയും കൂട്ടരും ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടു. അതോടുകൂടി, ചോരകൊണ്ട് കൈയ്യും മുഖവും കഴുകുന്ന, തിരുവനന്തപുരത്തെ
ഗുണ്ടകളിൽ പ്രധാനിയായി ഷിബു.

കോളേജിൽ പഠിക്കുന്നകാലത്ത് ‘ മാറ്റുവിൻ ചട്ടങ്ങളെ’ എന്നൊക്കെ പറഞ്ഞ് വാളോങ്ങിയെങ്കിലും, കാലക്രമേണ ഇന്ന പാർട്ടിയെന്നൊന്നില്ലാതായി. പ്രത്യേയശാസ്ത്രങ്ങളിൽ നിന്ന് കാലുമാറുന്നവർ, പറഞ്ഞ വാക്കിനെ അമ്മാനമാടുന്നവർ, പതിയിരിക്കുന്നവർ, കുതികാൽ വെട്ടുന്നവർ, ഒറ്റുകാർ എന്നിവർക്കുള്ള പണി കരടിയും സംഘവും അടങ്കൽ വാങ്ങി. കൂട്ടത്തിൽ, ചെക്ക് മുടങ്ങുന്നവരെ ഭീക്ഷണിപ്പെടുത്തൽ, ഭൂമാഫിയ, ഫാൻസ് അസ്സോസിയേഷനുകൾക്ക് വേണ്ടുന്ന ക്വട്ടേഷൻ എന്നിവയുമുണ്ട്. ആവശ്യക്കാർ ഏക കണ്ഠേന പറഞ്ഞു:
” കരടിയേയും ടീമിനേയും സ്പോട്ടിലിറക്ക്”

ഒരു വാക്ക് പാഴ്വാക്കായി മാറും. എന്നാൽ ചോരയിൽ കുളിച്ചൊരു ഓർമ്മ എന്നും നിലനിൽക്കും. അതാണ് കരടിയുടെ നീതി ശാസ്ത്രം. അതിന് ഭവിഷ്യത്തുകളുമുണ്ട്. വാക്കുകൾ കൊണ്ട് സാധ്യമാകേണ്ടവ, അവസാനം കൊല്ലലിലും ചാകലിലും തന്നെയും നിന്നെന്നു വരില്ല. മാത്രവുമല്ല കരടിക്ക് ആളെ മാറി വെട്ടുന്ന സ്വഭാവവുമുണ്ട്. അതുകൊണ്ടാണ് പന്തം ഷബീറിനെയും കൂടെ കൂട്ടിനു വിടുന്നത്. അവന്റെ മുടി കാരണമാണ് പന്തം എന്ന പേര് കിട്ടിയത്. ഒന്നുകൂടിയുണ്ട്. ഷബീറിന്റെ എല്ലില്ലാത്ത നാവും സംസാരവും കാരണം കാര്യങ്ങൾ പന്തം പോലെ ആളിക്കത്തും. സ്ഥിതിഗതികൾ ഒരു ക്വട്ടേഷനിലൊന്നും നിൽക്കാത്ത അവസ്ഥ വരും. അതിനാൽ പരസ്പരം കൺട്രോൾ ചെയ്താണ് ഇവർ പണികൾ തീർപ്പാക്കാറ്.

നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ഗുണ്ടകളാണ്. കരടിയുടെ അച്ഛൻ അറിയപ്പെടുന്നൊരു വക്കീലാണ്. ഷബീറിന്റെ ബാപ്പയാകട്ടെ ഹോമിയോ ഡോക്ടറും. ഇനിപ്പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെയൊക്കെ ആയിപ്പോയി. വർക്കില്ലാത്തപ്പോൾ കളളുഷോപ്പും പോത്തിറച്ചിയുമാണ് ഇഷ്ടൻമാരുടെ പ്രധാന വിനോദം. ഇടയ്ക്ക്, നല്ല പെങ്കൊച്ചുങ്ങളെ കിട്ടിയാലും രുചിച്ചു നോക്കും. വേട്ട ബിനുവിന്, തീറ്റയ്ക്ക് കുറവൊന്നുമില്ലെങ്കിലും വലിയ മങ്കമാനിയ ഇല്ല. അവന് ചോര കണ്ടാലൊരു പതർച്ചയുണ്ട്. അത് പണ്ടേയുണ്ട്.

” വേട്ടേ നീ വീട്ടിലിരുന്ന് ഡീൽ ചെയ്താമതിയെടാ. നിനക്കാവുമ്പോ അത് പറ്റും” ഒരിക്കൽ ഷബീർ പറഞ്ഞു.

വേട്ടയുടെ അച്ഛന് റിയൽ എസ്റ്റേറ്റിന്റെ ഏർപ്പാടായിരുന്നതിനാൽ, വസ്തുക്കച്ചവടത്തിന്റേയും ഡീലിംഗിന്റേയും ഒരംശം ജനുസ്സിലുണ്ട്. വേട്ട എന്ന പേര് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് വലിയ അറിവൊന്നുമില്ല. അവന്റെ വീട് വേട്ടമുക്കിലായതുകൊണ്ടാവണം.

” ഇവിടുന്ന് എണ്ണയടിച്ചങ്ങ് പൊയ്ക്കോ. ഹൈവേയിലെ പമ്പുകളിലൊന്നും കയറി എണ്ണയടിക്കാൻ നിക്കര്ത്. നീ പന്തത്തിനേം വിളിച്ചോണ്ട് നേരത്തെ കാലത്തെ വീട്ടിപ്പോകാൻ നോക്ക്. അല്ലങ്കിലവൻ വല്ല ഓടയിലും കിടന്നുറങ്ങാനും മതി. ങാ പിന്നേ.. ഒരു മിസ് കോളടിച്ചിട്ടേ ഡീലിംഗ് തുടങ്ങാവൂ. അപ്പോ എല്ലാം പറഞ്ഞപോലെ”.
ഇതും പറഞ്ഞ് വേട്ട ഫോൺ കട്ട് ചെയ്തു.

” എടാ ഷബീറേ മതീടാ വാടാ” കരടി സുഹൃത്തിനെ വിളിച്ചു.

” വേലപ്പാണ്ണാ വരട്ടാ” കള്ളിന്റെ ചെറിയൊരു പിടിത്തത്തിൽ പന്തം കാറിന്റെ താക്കോൽ തപ്പി.

“കീ ഇവിടുണ്ടടാ പന്തമേ. ഇറങ്ങി വാ. വീട്ടിച്ചെന്ന് പോത്തുപോലെക്കിടന്ന് ഒറങ്ങരുത്. രാവിലെ എണീറ്റിങ്ങു പോരണം” കരടി ഓർമ്മിപ്പിച്ചു.

സിറ്റിയിൽ കയറി, വഴുതക്കാട്, വെള്ളയമ്പലം വഴിവേണം പേരൂർക്കടയിലേക്ക് പോകാൻ. മണി രാത്രി പന്ത്രണ്ടടുപ്പിച്ചായിരുന്നു. പന്തം കാർ സ്റ്റാർട്ട് ചെയ്തു കരടിയുമായി സ്ഥലം വിട്ടു.
* * * * * * * *

സുമംഗലി പ്രസവിച്ചപ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. രണ്ട് കുഞ്ഞുങ്ങൾ. കരടിക്കുട്ടികളേയും നക്കി തുടച്ചുകൊണ്ട്, സുമംഗലി, അത്ഭുതം കൂറുമാറ് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ഡോക്ടർ ഷംസീന റിപ്പോർട്ടെഴുതിയതിനുശേഷം, പിറ്റേന്ന് തീറ്റയോട് ചേർത്തു കൊടുക്കേണ്ട മരുന്നുകളെടുത്ത് തങ്കപ്പേട്ടനെ ഏൽപ്പിച്ചു.

” ഹാർട്ട്ബീറ്റ്സ് നോർമൽ ആകുന്നതുവരെ ഒരു ശ്രദ്ധവേണം. ഞാൻ നാളെ വരാം. പിന്നേ ചേട്ടാ..കംപ്ലീറ്റ് ഷട്ട് ഡൗൺ. മൂന്നുമാസത്തേക്ക് സന്ദർശകരെയൊന്നും കടത്തണ്ടാ”

” നല്ല കഥയായി ഡോക്ടറേ! കരടി പെറ്റോ കരടി പെറ്റോ എന്ന് മണിക്കൂറിടവിട്ട് ചോദിച്ചോണ്ടിരിക്കേല്ലേ ചാനലുകാര്. നേരം വെളുക്കുമ്പോ കാമറയും സാമഗ്രികളുമായി അവുത്ത്ങ്ങളിങ്ങ് പോരും”

അതനുവദിക്കണ്ടാ തങ്കപ്പേട്ടാ. ഒരു പക്ഷെ സുമംഗലിയുടെ സ്വഭാവങ്ങളിൽ തന്നെ മാറ്റം വരും. ഞാൻ ഓഫീസറോട് വിളിച്ച് പറയാം. സർക്കുലറിറക്കാൻ.”
തുടർന്ന് ഡോക്ടർ അലമാരതുറന്ന് ഒരു വലിയ കടലാസെടുത്ത് അതിൽ മാർക്കർ കൊണ്ടെഴുതി

Busy with my cubs. please don’t disturb. thanks

അതുകൊണ്ടുപോയി കൂടിനടുത്തെ സന്ദർശക കവാടത്തിലൊട്ടിച്ചു. ഷട്ടറിട്ടു.

” മോളേ ഈ രാത്രിയിലെങ്ങനെ ഒറ്റക്ക് പോകും? അനിയനെ ഫോണിൽ വിളിക്കരുതോ?”

” വേണ്ട തങ്കപ്പേട്ടാ. ഞാനങ്ങ് പൊയ്ക്കോളാം. അടുത്ത് തന്നല്ലോ. ഒരു പതിനഞ്ച് മിനിട്ട് നടക്കാനല്ലെയുള്ളു”

” സ്പെഷ്യൽ ഡ്യൂട്ടിയാ. അല്ലേൽ ഞാൻ കൊണ്ടുവിടാമായിരുന്നു”

“ഒന്നും വേണ്ടാ. ചേട്ടൻ പോയി കിടന്നോളു. നാളെ കാണാം. മരുന്നു കൊടുക്കാൻ മറക്കരുത് കേട്ടോ”

” സൂക്ഷിച്ചു പോണേ.. എന്തേലും ഉണ്ടെങ്കിൽ വിളിക്കണം” തങ്കപ്പേട്ടൻ ഓർമ്മിപ്പിച്ചു.

ഡോക്ടർ റോഡിലേക്കിറങ്ങി നടന്നു. അഞ്ച്മിനിട്ട് നടന്ന് വയലാറിന്റെ പ്രതിമ തിരിഞ്ഞ് മാനവീയം വീഥി വഴി പോയാൽ എളുപ്പമെത്താം. അതും പിന്നിട്ട് മെയിൻ റോഡിലേക്ക് എത്തിയപ്പോൾ ചീറിപ്പാഞ്ഞുവന്ന ഫോക്സ് വാഗൻ ബ്രേക്കിട്ട് നിർത്തി.

” അന്നനട നടന്ന് എവിടെപ്പോണ് ദമയന്തി”
പന്തം ഷബീറിന്റേതാണ് ചോദ്യം.

ഡോക്ടർ മുന്നോട്ട് നടന്നു. കരടിയിറങ്ങി കൈയ്യിൽ കടന്നു പിടിക്കാൻ ശ്രമിച്ചു.

” എവിടെയാടി ഇന്ന് വർക്ക്?”

ഷംസീന ഡോക്ടർ കൈവെട്ടിച്ച് വേഗത്തിൽ നടക്കാൻ തുടങ്ങി. കരടി ഓടിച്ചെന്ന് ബാഗ് പിടിച്ചുവാങ്ങി തറയിലെറിഞ്ഞു. പുറകെ നിന്ന് പിടിച്ചടുപ്പിക്കാൻ നോക്കി.

” വാട്ട് ദ ഹെൽ ആർ യു ഡൂയിംഗ് ബിച്ച്” കരടി അലറി
” ഒരു പൊടിക്കടങ്ങടി! നീ എന്തരീക്കിടന്ന് പറക്കണത്. ഈ കരടിഷിബു ഒരു വർക്ക് തുടങ്ങിയാ തീർക്കാതെ അടങ്ങോ?”
അതും പറഞ്ഞ് ഇടതുകൈകൊണ്ട് ചെകിടത്തൊരടി കൊടുത്തു. ഡോക്ടർ റോഡിലേക്ക് വീണു. കരടി അടുത്ത് വന്ന് ദേഹത്ത് പിടിച്ചു കുലുക്കി നോക്കി. അനക്കമൊന്നുമില്ല. കമിഴ്ന്ന് കിടക്കുകയാണ്. മുടിയും പിന്നെ ഉടുപ്പും പിടിച്ച് മണത്തുനോക്കി.

” എന്താടാ ഷബീറേ ഒരു കാട്ടുമണം.. ഇതെന്താ മൃഗജന്മമോ!”

ഒന്നുകൂടി പരിശോധിച്ച ശേഷം കരടി മൂന്നുവാര മാറിനിന്ന് വീക്ഷിച്ചു.

” കൈ വച്ചത് അബദ്ധമായാ.. എടാ ഷബീറേ ഒന്ന് നോക്കടാ”

ഡോക്ടറുടെ ബാഗിലെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

” നില്ല്. അവള് ഫോണെടുക്കോന്ന് നോക്കട്ട്”

ഡോക്ടർ അനങ്ങാതെ കിടന്നു. സുമംഗലി അടുത്തുണ്ടായിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു എന്നാശിച്ചു. പിന്നെ അറിയാതെ മനസ്സിൽ എണ്ണിത്തുടങ്ങി.
ഒന്ന്…രണ്ട്…മൂന്ന്…

പന്തം ആടിയാടി അടുത്തുവന്ന് തിരിച്ചും മറിച്ചും നോക്കി.

” നിന്നോട് വെറുതെ കൈവയ്ക്കാനാരെടാ പറഞ്ഞത് കരടി.. അള്ളാ.. മയ്യത്തായാ! എന്തായാലും ഏക്ദം ഫസ്റ്റ് സാധനം. ഇനിയൊരവസരം എവിടെ കിട്ടാൻ!”

പന്തം ഡോക്ടറുടെ ജീൻസിലെ ബട്ടണഴിക്കാൻ ഒരു ശ്രമം നടത്തി.

” എടാ ഷബീറേ മണ്ടത്തരം കാണിക്കാതടാ.. നിന്റെ വിരൽപ്പാടോ മറ്റോ പതിഞ്ഞാൽ വേട്ട ഉൾപ്പടെ കുടുങ്ങും. ഇവിടെയൊക്കെ സിസിടിവി കാമറയുമൊണ്ടടാ! വിട്ടേച്ചു വാ പോകാം”

ഇര അനങ്ങുന്നുണ്ടോ എന്നറിയാൻ കരടി കാറിനകത്തിരുന്ന് ഇടയ്ക്കിടെ തിരിഞ്ഞുനോക്കികൊണ്ടിരുന്നു.

ഡോക്ടർ, എണ്ണിത്തീരുന്നതുവരെ, ആ മഹാനഗരത്തിലെ അരക്ഷിതാവസ്ഥയിൽ, വിദൂരതയിലേക്ക് നോക്കിക്കൊണ്ട് കിടന്നു. ഭാവനയിലെന്തൊക്കയോ കണ്ടു. സുമംഗലി അടുത്തേക്ക് ഓടി വരുന്നതായും, അടുത്തിരുന്ന് ചെപ്പുകൊട്ടുന്നതായും, താനത് അനുകരിക്കുന്നതായും പിന്നെ, കരടി ആക്രമിച്ചതിനെ പറ്റി കഥ പറഞ്ഞു ചിരിച്ചുകൊണ്ട്, രണ്ടുപേരും നിലാവത്തു നടക്കുന്നതായിട്ടുമെല്ലാം…

ഡോക്ടർ എണീറ്റ് ബാഗ് എടുത്തു. ഫോണൊന്നും തുറന്നു നോക്കാൻ പോയില്ല.മനസ്സ് ശൂന്യമായിരുന്നു. സുമംഗലിയേയും കുഞ്ഞുങ്ങളേയും ഓർത്തുകൊണ്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ അനിയൻ ബൈക്കുമായി വരുന്നത് കണ്ടു.

“ചേച്ചീ നിങ്ങൾ ഫോണെടുക്കാത്തതെന്ത്? കഴിഞ്ഞപ്പോളെന്നെ എന്നെ വിളിച്ചുകൂടായിരുന്നോ? ഉമ്മി അവിടെ ഒരേ കരച്ചിൽ”

” നിനക്ക് നാളെ പരീക്ഷയില്ലേ? ഉറക്കമിളച്ചാലെങ്ങനെ?”

” അതിന്? …..കവിളെന്താ ചുവന്നിരിക്കുന്നത്? ”

” ഒന്നുമില്ലെടാ ഷാനു. എന്തോ കടിച്ചതാണ്. നീ ബൈക്ക് തിരിക്ക്”

” അപ്പോഴെ പറഞ്ഞു. ഞാനും കൂടി വരാമെന്ന്.. കയറ്..പോകാം”

പിറ്റേന്ന് തങ്കപ്പേട്ടൻ ചോദിച്ചപ്പോഴും ഡോക്ടർ കളവുപറഞ്ഞു എന്തോ കടിച്ചതാണെന്ന്.

” സുമംഗലിക്കും കുട്ടികൾക്കും എങ്ങനെയുണ്ട്? മരുന്നു കൊടുത്തോ?”

” രാവിലെ തുടങ്ങിയ കൈകൊട്ടിക്കളിയാണ്. ഇതുവരെ നിർത്തിയിട്ടില്ല. രണ്ട് തവിടൻകുട്ടികളെയല്ലേ കിട്ടിയിരിക്കണത്. അതിന്റെ സന്തോഷാണ്”

ഡോക്ടറെ കണ്ടപ്പോഴേക്കും കരടി ഒന്നുകൂടി വേഗത്തിൽ കൈകൊട്ടാൻ തുടങ്ങി. ഡോക്ടറും അടുത്തു ചെന്നിരുന്ന് ചെപ്പു കൊട്ടിത്തുടങ്ങി. സുമംഗലി മൂക്കുകൊണ്ട്, ഡോക്ടറുടെ തിണിർത്തു കിടന്നിരുന്ന കവിളിലൊന്നു മുത്തി. പിന്നെ കുഞ്ഞുങ്ങളെയും അണച്ചുവച്ചുകൊണ്ട് കിന്നാരം കേട്ടിരുന്നു. പിന്നെയവർ ചെറുതേൻ പങ്കിട്ടുകഴിച്ചു. ഡോക്ടറുടെ ഹൃദയത്തിലെവിടെയോ ഒരു ആശ ഉറങ്ങിക്കിടന്നിരുന്നു. എന്താണത്? മൃഗജന്മം.

അന്നു രാത്രി, ഡോക്ടർ ഷംസീന ടാബ് തുറന്ന് തന്റെ വേർഡ്പ്രസ്സ് ബ്ലോഗിൽ , വെറുപ്പുനിറഞ്ഞൊരു പൊട്ടിച്ചിരിയോടെ എഴുതി:

‘എന്റെ വർഗ്ഗം പെറ്റ കരടികൾ ആത്മാവിൽ നഖമാഴ്ത്തുന്നു. പ്രാണനായി ഞാൻ ശവനാടകം കളിക്കുന്നു.

 

ഹരീഷ് ബാബു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!