ജീവനില്ലെന്നു കരുതിയവ പോലും പലതും എന്നോട് മിണ്ടാറുണ്ടാവണം…
കാതോർത്തിരിക്കാൻ എന്നിലെ കേൾവിക്കാരി എന്നേ മരിച്ചുകഴിഞ്ഞു…
കടലോളമുരിയാടാൻ കഥകളെന്നിലൊരുപാടുണ്ടെന്നാകിലും നിഴലനക്കമായ് പോലും കടന്നു വന്നതില്ലയാരും.. ആർദ്രത നിലവിളക്കുതിരിപോൽ പ്രതീക്ഷയുടെ നാളം തെളിയിച്ച പ്രിയമാർന്ന രൂപമിന്നൊട്ടകലെയാണ്.. പറയുവാനേറെയുണ്ടാകയാൽ കേൾക്കാനെനിക്കു നേരമില്ല…
ഒരു ജന്മത്തോളം വാതോരാതെ സ്വയം മറന്നുരിയാടണം…
ഇല്ല.. എന്നിലിനി കേൾവിക്കാരിയില്ല
ജഡ ചേതനാഭേദമന്യേ ഞാന്‍ മൊഴിഞ്ഞുകൊണ്ടേയിരിക്കും…
എന്റെ ഏകാലാപനങ്ങളെ നിങ്ങള്‍ ഭ്രാന്തെന്നാണോ വിളിക്കുക?
അനാമിക മൽഹാർ
(Fathimath Ramseena)